ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടെടുപ്പ്
ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ജമ്മുകശ്മീരിലെ 18 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡിലെ 15 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 399 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ജമ്മു കശ്മീരില്‍ 182 സ്ഥാനാര്‍ഥികളുടെ വിധിയാണ് ഇന്ന് നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, മുഫ്തി മുഹമ്മദ് സയീദ് എന്നിവരാണ് ജമ്മു കശ്മീരില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ജമ്മുവില്‍ ഒരുക്കിയിരിക്കുന്നത്. വിഘടനവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാലും കനത്ത പോളിങ് ഉണ്ടാകുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.
ജാര്‍ഖണ്ഡില്‍ 217സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് മന്ത്രിമാരും 11 എംഎല്‍എമാരും ഉള്‍പ്പെടുന്നു. ഗിരിധി സീറ്റില്‍ നിന്ന് ഇത്തവണ ജനവിധി തേടുന്നത് ജാര്‍ഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡിയാണ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ബിഎസ്പിയുമാണ് നാലാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന പാര്‍ട്ടികള്‍.
കടുത്ത മത്സരം നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ പ്രതീക്ഷയാണ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.