ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായി? പ്രഖ്യാപനം വൈകില്ലെന്ന് ഹിമന്ത
റാഞ്ചി: വരാനിരിക്കുന്ന ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ എൻഡിഎയിലെ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയായെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മുന്നണിയെന്നാണ് ഹിമന്ത നൽകുന്ന സൂചന. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി ഉറപ്പാക്കിയാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മുന്നണി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിൽ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്ന നേതാക്കളിൽ ഒരാളാണ് ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് നടന്ന ഒരു തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് മുന്നൊരുക്കളങ്ങളിൽ എൻഡിഎ ഏറെ മുന്നിലാണെന്ന് വ്യക്തമാക്കുന്നതാണ് ഹിമന്തയുടെ വാക്കുകൾ.

'എൻഡിഎ സഖ്യ കക്ഷികൾക്ക് ഇടയിലുള്ള സീറ്റ് വിഭജനം ഏറെക്കുറെ അന്തിമമായി തീരുമാനിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചാലുടൻ അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഞങ്ങൾ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. കമ്മീഷന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങൾ' എന്നായിരുന്നു ഹിമന്ത മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുന്നണിയിൽ നിലവിലുള്ള സീറ്റ് വിഭജന ഫോർമുലയെ കുറിച്ചും അദ്ദേഹം സൂചന നൽകി. നിലവിലെ ധാരണ പ്രകാരം സുധേഷ് മഹ്തോയുടെ നേതൃത്വത്തിലുള്ള എജെഎസ്‌യു പാർട്ടി 9 മുതൽ 11 സീറ്റുകളിൽ വരെ മത്സരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. എജെഎസ്‍യുവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ ആണെന്നും ഹിമന്ത വ്യക്തമാക്കി.
നിലവിൽ ഇരു കക്ഷികൾക്ക് ഇടയിലും ഒരു സീറ്റുമായി ബന്ധപ്പെട്ട് മാത്രമാണ് ഭിന്നതയുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാളെയുടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും എന്ന സൂചനയാണ് ഹിമന്ത നൽകുന്നത്. നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയു സംസ്ഥാനത്ത് രണ്ട് സീറ്റുകളിലായിരിക്കും മത്സരിക്കുക.
എന്നാൽ എൽജെപിയുമായുള്ള ചർച്ചകൾ ബാക്കിയാണെന്നും ചിരാഗ് പസ്വാൻ വിദേശത്ത് നിന്ന് എത്തിയ ശേഷം ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നുമാണ് ഹിമന്ത അറിയിച്ചിരിക്കുന്നത്. ഏതാണ്ട് ഒട്ടുമിക്ക സീറ്റുകളിലും സ്ഥാനാർത്ഥികളെ കുറിച്ചുള്ള ഒരു ചിത്രം ലഭ്യമായെന്നാണ് ഹിമന്ത പറയുന്നത്. അഞ്ചോ ആറോ സീറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഉടൻ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ വോട്ടെടുപ്പ് നടക്കുന്ന രീതിയിലാകും ക്രമീകരണങ്ങൾ ഒരുക്കുക എന്നാണ് ലഭ്യമായ വിവരം. ജാർഖണ്ഡിനൊപ്പം മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. കൂടാതെ കേരളത്തിലും യുപിയിലെയും കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications