രാഹുൽ ഗാന്ധി ജാർഖണ്ഡിലേക്ക്; സീറ്റ് വിഭജന ചർച്ചകൾ ഇപ്പോഴില്ലെന്ന് കോൺഗ്രസ്, നീളുന്നതിന്റെ കാരണം ഇത്
റാഞ്ചി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നതിന് പിന്നാലെ അടുത്ത ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ജാർഖണ്ഡ്. ജെഎംഎം-കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് ഇക്കുറി ബിജെപിയോട് ശക്തമായി ഏറ്റുമുട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണിയറയിൽ നീക്കങ്ങൾ സജീവമാണ്. ഇപ്പോഴിതാ കോൺഗ്രസും ശക്തമായ പ്രചരണത്തിന് നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അതിന് മുന്നോടിയായി ലോക്‌സഭാ പ്രതിപക്ഷ നേതാവും പാർട്ടിയുടെ മുഖവുമായ രാഹുൽ ജാർഖണ്ഡിലേക്ക് അധികം വൈകാതെ സന്ദർശനം നടത്തിയേക്കും എന്നാണ് സൂചന. രാഹുൽ ഗാന്ധി വരുന്ന തീയതി കൃത്യമായി അറിയില്ലെങ്കിലും ഈ മാസം തന്നെ അദ്ദേഹം ഇവിടേക്ക് എത്തുമെന്നാണ് സംസ്ഥാന അധ്യക്ഷൻ കേശവ് മഹ്‌തോ കമലേഷ് അറിയിച്ചിരിക്കുന്നത്.

ഇത് കോൺഗ്രസിന്റെ പ്രചരണത്തിന് മാറ്റ് കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ നരേന്ദ്ര മോദി ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാനത്ത് എത്തി വൻകിട പദ്ധതികൾ വരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ സംസ്ഥാനത്തേക്ക് വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടെ കൈയിലെടുക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കങ്ങൾ രാഹുലും കോൺഗ്രസും നേരത്തെ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഹരിയാനയിലെ തോൽവി കോൺഗ്രസിന് നൽകുന്ന പാഠമെന്ത്?
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും കോൺഗ്രസ് ഹരിയാന മുന്നിൽ കണ്ടുകൊണ്ടാണ് ഇക്കുറി ജാർഖണ്ഡിൽ നീക്കങ്ങൾ നടത്തുന്നത്. അവിടെ പരാജയപ്പെട്ട തന്ത്രങ്ങൾക്ക് ബദൽ കണ്ടെത്തി ജാർഖണ്ഡിൽ ബിജെപിയെ എതിരിടാനാവും അവരുടെ ശ്രമം. സംസ്ഥാനത്ത് ജെഎംഎം ഉൾപ്പെടെയുള്ള കക്ഷികളുമായി ചേർന്ന് ഇന്ത്യ സഖ്യത്തിന്റെ ബാനറിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരായ ഏതൊരു വീഴ്‌ചയും ദേശീയ തലത്തിൽ ബാധിക്കുമെന്ന് കോൺഗ്രസിന് നന്നായറിയാം.
സീറ്റ് വിഭജനം വൈകുന്നതിന്റെ കാരണം ഇത്
നിലവിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ നീട്ടികൊണ്ട് പോവുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം വന്ന ശേഷം മാത്രമേ ഇത്തരം പ്രഖ്യാപനങ്ങളിലേക്ക് കടക്കൂ എന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറയുന്നത്. നേരത്തെ പ്രഖ്യാപിക്കുന്നത് തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് ഈ നടപടി.
ജാർഖണ്ഡിൽ കൂടുതൽ സീറ്റുകളിലും ഭരണകക്ഷിയായ ജെഎംഎം തന്നെയാവും മത്സരിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. മത്സരിക്കുന്ന സീറ്റ് എണ്ണത്തിൽ രണ്ടാമത് കോൺഗ്രസ് തന്നെയാവും. എന്നാൽ ഇതിൽ ഇനിയും ധാരാളം ചർച്ചകളും കൂടിയാലോചനകളും നടക്കാനുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് പ്രഖ്യാപനങ്ങൾ വൈകുന്നതെന്ന് വ്യക്തമാണ്.












Click it and Unblock the Notifications