ഇതിന് പിന്നില്‍ ജെഎന്‍യുവിലുള്ളവര്‍, എല്ലാവരും ഗൂഢാലോചനക്കാര്‍; വിവാദ ട്വീറ്റുകള്‍ തള്ളി ശാന്തിശ്രീ
ന്യൂദല്‍ഹി: തനിക്ക് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്നും താന്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും സജീവമല്ലെന്നും ജെ എന്‍ യു വി സി ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ്. സംഘപരിവാര്‍ അനുകൂല ട്വീറ്റുകള്‍ ശാന്തിശ്രീയുടേതെന്ന പേരില്‍ പ്രചരിക്കുന്നതിനിടെയാണ് അവര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ എക്സ്രപ്രസിനോടായിരുന്നു ശാന്തിശ്രീ ധൂളിപ്പുടിയുടെ പ്രതികരണം. ജാമിയ മില്ലിയ ഇസ്ലാമിയയെയും സെന്റ് സ്റ്റീഫന്‍സ് കോളേജിനെയും 'വര്‍ഗീയ കാമ്പസുകള്‍' എന്ന് വിളിക്കുകയും ഇന്ത്യന്‍ ക്രിസ്ത്യാനികളെ അപമാനിക്കുകയും പൗരാവകാശ പ്രവര്‍ത്തകരെ 'മാനസിക രോഗിയായ ജിഹാദികള്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തുള്ള ട്വീറ്റുകളായിരുന്നു ശാന്തിശ്രീഡി എന്ന പേരിലുള്ള അക്കൗണ്ടില്‍ പ്രചരിച്ചിരുന്നത്. ഇത് അണ്‍വെരിഫൈഡ് അക്കൗണ്ട് ആയിരുന്നു.
എനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലായിരുന്നു. ഇത് ആരോ ഹാക്ക് ചെയ്തതാണ്. ജെ എന്‍ യുവില്‍ നിന്നുള്ള ആരോ ആണ് ഇത് ചെയ്തതെന്ന് ബോധ്യമുണ്ട്. ഞാന്‍ ആദ്യത്തെ വനിതാ വി-സി ആയതില്‍ പലരും അസന്തുഷ്ടരാണ് എന്നതാണ് കാര്യം. ജെ എന്‍ യുവില്‍ നിന്നുള്ള ആളുകളുടെ ഇടപെടലിനെക്കുറിച്ച് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ട് ഒരിക്കലും അവളുടെ സ്വന്തമല്ലേ എന്ന ചോദ്യത്തിന് അല്ലെന്നും തന്റെ മകള്‍ ആറ് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്തതാണെന്നുമായിരുന്നു ശാന്തിശ്രീയുടെ മറുപടി.
സൈന്യമെത്തി, ബാബുവിനോട് സംസാരിച്ചു; കേരളത്തില്‍ ഒരാള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യം
ഈ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ ട്വിറ്ററില്‍ ഇല്ലാത്തതിനാല്‍ തന്നെ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇതൊന്നും ആരും അറിയിച്ചില്ലേ എന്ന ചോദ്യത്തിന് ആരും എന്നോട് പറഞ്ഞില്ല... ഈ ലോകത്ത് എല്ലാവരും ഗൂഢാലോചനക്കാരാണെന്നായിരുന്നു അവരുടെ മറുപടി. എന്തുകൊണ്ടാണ് പത്രമാധ്യമങ്ങള്‍ എന്നോട് ഇത്ര മോശമായി പെരുമാറുന്നതെന്നും അവര്‍ ചോദിച്ചു. ഞാന്‍ എന്ത് പാപമാണ് ചെയ്തത്? ഇടതുപക്ഷം ചെയ്യാത്ത കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തു, ശാന്തിശ്രീ പറഞ്ഞു. താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നും തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നുമുള്ള ഒരു സ്ത്രീയാണ്.
ജെ എന്‍ യു ഇടതുപക്ഷത്തിന്റെ ഹബ്ബായിട്ടും അവര്‍ക്ക് ഇതൊന്നും ചെയ്യാന്‍ സാധിച്ചില്ലല്ലോയെന്നും അവര്‍ ചോദിച്ചു. ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നും അവര്‍ ആരോപിച്ചു. ചോളര്‍, മറാത്ത, വിജയനഗര സാമ്രാജ്യം, ചേരന്‍, പാണ്ഡ്യന്‍ - അവര്‍ എവിടെയാണ്? ചരിത്രത്തില്‍ എത്ര ശതമാനം എഴുതപ്പെട്ടിരിക്കുന്നു? ഞാന്‍ ഒരു ദക്ഷിണേന്ത്യക്കാരിയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ചക്രവര്‍ത്തി രാജേന്ദ്ര ചോളനാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഇന്തോ-പസഫിക് കീഴടക്കി, ചൈനക്കാരെ ഉള്‍ക്കൊള്ളിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തെ പരാമര്‍ശിക്കാത്തതെന്ന ചോദ്യം ചോദിച്ചാല്‍ ഞാന്‍ ശത്രുവാകും, ''അവര്‍ പറഞ്ഞു.
വിസി നിയമനം സംബന്ധിച്ച പത്രക്കുറിപ്പിലെ വ്യാകരണ തെറ്റുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പിആര്‍ഒയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് അവര്‍ മറുപടി പറഞ്ഞു. തിരുത്തിയെഴുതിയത് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായ പണ്ഡിറ്റ്, ജെ എന്‍ യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. ജെ എന്‍ യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഫിലും പി എച്ച് ഡിയും നേടി. എം ജഗദേശ് കുമാറിന്റെ പിന്‍ഗാമിയായാണ് ജെ എന്‍ യു വി സി സ്ഥാനത്ത് അവരുടെ നിയമനം.
റഷ്യയില്‍ ജനിച്ച ശാന്തിശ്രീയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ നിന്ന് 1983-ല്‍ ഹിസ്റ്ററിയിലും സോഷ്യല്‍ സൈക്കോളജിയിലും ഒന്നാം റാങ്കും സ്വര്‍ണമെഡലും നേടി ബി എ കരസ്ഥമാക്കി.
Recommended Video