ജെഎൻയു സംഭവത്തിൽ എബിവിപിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ഐഷി ഘോഷ്!
ദില്ലി: ജവഹർലാൽ നെഹ്റു ക്യാംപസിൽ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് എബിവിപിയ്‌ക്കെതിരെ പരാതി നല്‍കി. വധശ്രമത്തിന് കേസെടുക്കണെമന്നാവശ്യപ്പെട്ടാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തലയ്ക്ക് മുറിവേറ്റു ചോരയില്‍ കുളിച്ച ഐഷിയുടെ ചിത്രം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എയിംസില്‍ ചികിത്സ തേടിയ ഐഷി ആശുപത്രി വിട്ട ശേഷം മാധ്യമങ്ങളെ കാണുകയും എബിവിപിക്കെതിരെ ശക്തമായ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
തന്നെ ആക്രമിച്ചവരിൽ ഭൂരിഭാഗം പേരും മുഖം മൂടി അണിഞ്ഞവരാണെന്ന് ഐഷി പരാതിയിൽ പറയുന്നു. എന്നാൽ അക്രമിച്ചതിൽ ഒരാളെ കണ്ടാൽ തിരിച്ചറിയുമെന്ന് അവർ പരാതിയിൽ വ്യക്തമാക്കുന്നു. തന്നെയും സുഹൃത്തിനെയും ഇവർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നെന്നും ഐഷി പരാതിയിൽ പറയുന്നു. ഒരു കാറിന് പിറകിലേക്ക് വലിച്ചിഴച്ച്കൊണ്ടുപോയ അക്രമികൾ തള്ളി താഴെയിട്ടശ്ഷം ഇരുമ്പുവടികൊണ്ട് കയ്യിലും നെഞ്ചിലും അടിച്ചു.
രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചു. തന്നെയും കൂടെയുണ്ടായിരുന്നവരെയും കൊല്ലാൻ തന്നെയായിരുന്നു അവരുടെ ശ്രമമെന്നും ഐഷി ഘോഷ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പൊതുമുതൽ നശിപ്പിച്ചതിന് ഐഷിക്കെതിരെ ദില്ലി പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമത്തിന് പരാതി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐഷി പോലീസിനെ സമീപിച്ചത്.