അർഹരായ നിരവധി അംഗങ്ങൾ കോൺഗ്രസിനുണ്ട്; എന്നാല്‍ അവരെ വളരാന്‍ രാജവംശം ഒരിക്കലും അനുവദിക്കില്ല: നദ്ദ
ദില്ലി: ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പേരില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത്. ചൈനീസ് സേന ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടന്നു കയറിയതായി രാജ്യസ്നേഹികളായി ലഡാക്ക് നിവാസികള്‍ മുന്നറിയിപ്പ് നല്‍ക്കുന്നു. അത് അവഗണിച്ചാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കേണ്ടി വരുമെന്നായിരുന്നു രാഹുല്‍ അവസാനമായി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അതിര്‍ത്തി വിഷയത്തില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.
രൂക്ഷ വിമര്‍ശനം
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജെപി നദ്ദ നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നതാണെന്നാണ് ജെപി നദ്ദ ട്വിറ്ററിലൂടെ വിമര്‍ശിക്കുന്നത്. പ്രതിരോധവുമായി ബന്ധപ്പെട്ട പാർലമെൻററി സ്റ്റാൻറിങ് കമ്മിറ്റി യോഗങ്ങളിൽ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ദുഃഖകരം
' പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി യോഗങ്ങളില്‍ ഒന്നില്‍ പോലും രാഹുല്‍ ഗന്ധി ഇതുവരെ പങ്കെടുത്തിട്ടില്ല. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, സായുധ സേനയുടെ സാമർഥ്യത്തെ ചോദ്യം ചെയ്തും ഉത്തരവാദപ്പെട്ട പ്രതിപക്ഷനേതാവ് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തും അദ്ദേഹം തുടര്‍ച്ചയായി രാജ്യത്തിന്‍റെ ആത്മവിര്യം തകര്‍ക്കുകയാണ്'- നദ്ദ ട്വിറ്ററില്‍ കുറിച്ചു.
വളരാന്‍ അനുവദിക്കില്ല
മഹത്തായ രാജ്യപാരമ്പര്യത്തില്‍ പെടുന്നയാളാണ് രാഹുല്‍ ഗാന്ധി. അവിടെ പ്രതിരോധത്തെ സംബന്ധിച്ചിടത്തോളം കമ്മിറ്റികള്‍ക്ക് പ്രസക്തിയില്ല, കമ്മീഷനുകള്‍ക്ക് മാത്രമേയുള്ളുവെന്നും മറ്റൊരു ട്വീറ്റില്‍ നദ്ദ വിമര്‍ശിച്ചും. പാര്‍ലമെന്‍ററി കാര്യങ്ങള്‍ മനസിലാവുന്ന നിരവധി അംഗങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ അത്തരം നേതാക്കളെ വളരാന്‍ ഒരു രാജവംശം ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല
പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ പോലും രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന് വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരേയുള്ള ജെപി നദ്ദയുടെ വിമര്‍ശനം. സെപ്റ്റംബര്‍ 2019 മുതല്‍ 11 തവണയാണ് ഈ കമ്മിറ്റി യോഗം ചേര്‍ന്നത്. ഇതുവരെ ഒരു യോഗത്തിലും രാഹുല്‍ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്
രാജ്യത്തിന്‍റെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്താതെയാണ് ലഡാക്ക് വിഷയത്തില്‍ രാഹുല്‍ ഗാന്ധി മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും വിമര്‍ശിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. അതേസമയം പാര്‍ലമെന്‍റ് സമിതിയിലെ രാഹുലിന്‍റെ അഭാവം അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ മാറ്റമുണ്ടാക്കില്ലെന്നായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
ലോക്സഭയില്‍
പാര്‍ലമെന്‍റിന്‍റെ തിരഞ്ഞെടുക്കപ്പെട്ട 24 കമ്മറ്റികളില്‍ ഏറ്റവം പ്രധാനപ്പെട്ട ഒന്നാണ് പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 31 അംഗങ്ങളാണ് ഈ കമ്മറ്റിയില്‍ ഉണ്ടാവുക. 21 പേര്‍ ലോക്സഭയില്‍ നിന്നും പത്തുപേരെ രാജ്യസഭയില്‍ നിന്നുമാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്.
പിസി ജോര്‍ജ്ജും ബാലകൃഷ്ണപ്പിള്ളയും യുഡിഎഫില്‍ വേണ്ട;എതിര്‍പ്പ് ശക്തം യുഡിഎഫ് പ്രവേശനം ഉണ്ടായേക്കില്ല