ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ, ഘർവാപസി സൂചനയെന്ന് കോൺഗ്രസ്
ഷിംല: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ സ്വാഗതം ചെയ്തത് രാഷ്്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. അതുകൊണ്ട് തന്നെ സിന്ധ്യയുടെ പരാമര്‍ശത്തിന് രാഷ്ട്രീയ സൂചനകള്‍ എന്തെങ്കിലുമുണ്ടോ എന്നുളള ചര്‍ച്ചകളാണ് നടക്കുന്നത്.
അതിനിടെ സിന്ധ്യ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്തതില്‍ പ്രതികരണവുമായി എഐസിസി വക്താവ് കുല്‍ദീപ് സിംഗ് റാത്തോഡ് രംഗത്ത് വന്നിട്ടുണ്ട്. ഘര്‍ വാപസിയുടെ ഒരു സൂചനയാകാം സിന്ധ്യ തന്നത് എന്നാണ് കുല്‍ദീപ് സിംഗ് റാത്തോഡിന്റെ പ്രതികരണം.

മധ്യപ്രദേശിലേക്ക് എല്ലാവര്‍ക്കും സ്വാഗതമുണ്ട് എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ ഭാരത് ജോഡോ യാത്രയോട് പ്രതികരിച്ചത്. 2020 മാര്‍ച്ചിലാണ് സിന്ധ്യ കോണ്‍ഗ്രസ് വി്ട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇത് സിന്ധ്യ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനുദ്ദേശിക്കുന്നു എന്നതിന്റെ സൂചനയാകാം എന്നാണ് കോണ്‍ഗ്രസ് വക്താവും മുന്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ കുല്‍ദീപ് സിംഗ് റാത്തോഡിന്റെ പ്രതികരണം.
ഇത്തവണ ഹിമാചല്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയായാണ് കോണ്‍ഗ്രസ് കാണുന്നത്. ബിജെപി ഭരണത്തില്‍ ജനം അസംതൃപ്തരാണെന്ന് കുല്‍ദീപ് സിംഗ് റാത്തോഡ് പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ തന്നെ കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുമെന്നും കുല്‍ദീപ് സിംഗ് പറഞ്ഞു. ആരാകും മുഖ്യമന്ത്രിയെന്ന് എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്നും കുല്‍ദീപ് പറഞ്ഞു.












Click it and Unblock the Notifications