സിന്ധ്യയെ പൂട്ടാൻ പുതിയ നീക്കവുമായി കമൽനാഥ്; ദില്ലിയിലെത്തി കൂടിക്കാഴ്ച, ഇനി നിർണായകം
ഭോപ്പാൽ; മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ ബിജെപയും കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് പാലം വലിച്ച് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും ഏത് വിധേനയും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ മുഖ്യമന്ത്രി കമൽനാഥ്.
കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകളും ഉപതിരഞ്ഞെടുപ്പ് മുന്നില്‍ വെക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സിന്ധ്യയെ പൂട്ടാൻ വൻ തന്ത്രങ്ങളാണ് അണിയറിയിൽ കമൽനാഥ് ഒരുക്കുന്നത്. വിശദാംശങ്ങളിലേക്ക്

കോൺഗ്രസ് സിറ്റിങ്ങ് സീറ്റ്
കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് പോയ 22 എംഎൽഎമാരുടെ മണ്ഡലത്തിലും അന്തരിച്ച 2 എംഎൽഎമാരുടേയും മണ്ഡലത്തിൽ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 23 മണ്ഡലങ്ങളും കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണെന്നത് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

മുതിർന്ന നേതാക്കൾ
കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയ 22 പേരെ തന്നെയാണ് തിരഞ്ഞെടുപ്പിൽ ബിജിപി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളെ തിരഞ്ഞെടുപ്പിൽ ഇറക്കി വിജയം നേടാനാണ് കോൺഗ്രസ് പദ്ധതി. 18 മുതൽ 20 സീറ്റുകൾ വരെ വിജയിക്കാനാകുമെന്നാണ് കമൽനാഥ് അവകാശപ്പെടുന്നത്.

കോൺഗ്രസിന് തലവേദന
അതേസമയം കോൺഗ്രസിനേയും ബിജെപിയേയും പുറമെ ഇക്കുറി ബിഎസ്പിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 24 സീറ്റിലും മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് വലിയ തലവേദനയാണ് കോൺഗ്രസിന് വരുത്തിയിരിക്കുന്നത്.

സിന്ധ്യയുടെ സ്വാധീന മേഖല
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 മണ്ഡലങ്ങളിൽ 16 ഉം സിന്ധ്യയുടെ സ്വാധീന മേഖലയായ ചമ്പൽ-ഗ്വാളിയാർ പ്രദേശത്താണ്. ഇക്കുറി ഇവിടെ തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുക. സിന്ധ്യയുടെ പരാജയം ഉറപ്പാക്കാനായി അടവുകൾ പതിനെട്ടും പുറത്തെടുക്കുകയാണ് കോൺഗ്രസ്. അതിനിടെയാണ് മത്സരം കടുപ്പിച്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മായാവതി ഒരുങ്ങുന്നത്.

ത്രികോണ പോരാട്ടം
ഗ്വാളിയാർ മേഖലയിൽ ബിഎസ്പിക്കും സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ശക്തായ ത്രികോണ മത്സരത്തിനാകും ഇവിടെ കളമൊരുങ്ങുക. ഇത് കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വരുത്താനും ഇടയാകും. ഗ്വാളിയാറിൽ നേരിടുന്ന തിരിച്ചടി കോൺഗ്രസിന് കനത്ത പ്രഹരമായിരിക്കും. ഈ സാഹചര്യത്തിൽ ബിഎസ്പിയുമായി സഖ്യത്തിന് സാധ്യത തേടുകയാണ് കമൽമാഥ്.

മായാവതിയുടെ മരുമകൻ
കഴിഞ്ഞ ദിവസം ദില്ലിയിലേക്കുള്ള യാത്രയിൽ വെച്ച് മായാവതിയുടെ മരുമകനായ ആകാശിനെ കൽനാഥ് സന്ദർശിച്ചിരുന്നു. ബിഎസ്പിയുടെ ദേശീയ കോർഡിനേറ്ററാണ് ആകാശ്. മാത്രമല്ല പാർട്ടിയിൽ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ് ആകാശ്.ബിഎസ്പിയുമായി സഖ്യത്തിൽ എത്തുന്നത് ബിജെപിയുടെ വിജയത്തിന് തടയിടാനാകുമെന്ന് കമൽനാഥ് കണക്ക് കൂട്ടുന്നു.

ബിഎസ്പിക്ക്
2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചിരുന്നു. എന്നാൽ ബിഎസ്പി കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്നു പറഞ്ഞതോടെ ചർച്ച പൊളിഞ്ഞു.അതേസമയം പിന്നീട് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ ബിഎസ്പി പിന്തുണയ്ക്കുകയായിരുന്നു.
230 അംഗ നിയമസഭയിൽ ബിഎസ്പിക്ക് 2 എംഎൽഎമാരാണ് ഉള്ളത്.

മാന്ത്രിക സംഖ്യ
24 അംഗങ്ങളുടെ അഭാവത്തിൽ 107 പേരുടെ പിന്തുണയാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഉള്ളത്. ഉപതിരഞ്ഞെടുപ്പോടെ നിമസഭയുടെ അംഗബലം 230 ആവും.മാന്ത്രിക സംഖ്യ തൊടാൻ 116 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. കുറഞ്ഞത് 9 സീറ്റുകൾ വിജയിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. 17 സീറ്റുകളെങ്കിലും കോൺഗ്രസിന് ലഭിക്കേണ്ടതുണ്ട്.












Click it and Unblock the Notifications