മോദി ബെംഗളൂരുവിൽ: മഹാദായി നദീജലത്തര്‍ക്കം പരിഹരിക്കാൻ സമയം കണ്ടെത്തണമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണ്ണാടക സന്ദർശനവുമായി ബന്ധപ്പെട്ട് ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അയൽ സംസ്ഥാനമായ ഗോവയുമായുള്ള മഹാദായി നദീജലത്തർക്കം പരിഹരിക്കാൻ സമയം കണ്ടെത്തണമെന്നാണ് സിദ്ധരാമയ്യ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. നിക്ഷേപത്തിലും നവീകരണത്തിലും മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കർണാടകയെന്നും ബെംഗളൂരു നഗരം സ്റ്റാർട്ട് ഹബ്ബാണെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്തുുകൊണ്ടുള്ള ട്വീറ്റിന് പിന്നാലെയാണ് സിദ്ധരാമയ്യ മോദിയ്ക്ക് മുമ്പാകെ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ സ്റ്റാർട്ട് അപ്പ് ഹബ്ബായ നമ്മ ബെംഗളൂരു സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിൽ മോദിയെ സിദ്ധരാമയ്യ അഭിനന്ദിക്കുകയും ചെയ്തുു. കർണാടകയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി മോദി സമയം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട സിദ്ധരാമയ്യ ജനങ്ങളെ സഹായിയ്ക്കണമെന്ന ആവശ്യവും മോദിയ്ക്ക് മുമ്പാകെ വയ്ക്കും. ട്വീറ്റിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മോദി ബെംഗളൂരുവിൽ
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച പരിവർത്തന്‍ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കാനാണ് മോദി ഞായറാഴ്ച ബെംഗളൂരുവിലെത്തിയത്. മോദി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കണക്കിലെടുത്ത് 3000 പോലീസ് ഉദ്യോഗസ്ഥരേയും 1,200 ഓളം ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പാലസ് ഗ്രൗണ്ടിലാണ് പൊതുപരിപാടി.

ട്വീറ്റിന് മറുപടി
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റിന് മറുപടി നൽകി ബിജെപി തലവൻ ബിഎസ് യെദ്യൂരപ്പ സർക്കാരിനെതിരെ വൻ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സിദ്ധരാമയ്യയുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും കർഷക ആത്മഹത്യകള്‍ വർധിച്ചിട്ടുണ്ടെന്നും അഴിമതിയിൽ മുമ്പിലാണെന്നുമുള്ള ആരോപണങ്ങളാണ് യെദ്യൂരപ്പ സിദ്ധരാമയ്യ സർക്കാരിനെതിരെ ഉന്നയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥർ മരിച്ചുവെന്നും സത്യസന്ധരായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ വ്യാപകമായി സ്ഥലം മാറ്റുന്നുവെന്നും യെദ്യൂരപ്പ ട്വീറ്റിൽ ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ ഇടപെടൽ
അതിർത്തി സംസ്ഥാനമായ ഗോവയും മഹാരാഷ്ട്രയുമായുള്ള കുടിവെള്ളത്തർക്കം പരിഹരിക്കുന്നതിന് കർണാടക സർക്കാർ നേരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തര്‍ക്കത്തിലിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് കാണിച്ച് ഞായറാഴ്ച കരിദിനം ആചരിക്കാനാണ് സംസ്ഥാനത്തെ കർഷക സംഘടനകൾ പദ്ധതിയിട്ടിട്ടുള്ളത്.

മോദി കണ്ടില്ലെന്ന് നടിക്കുന്നു
മഹാദായി നദീജലത്തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയാമ കന്നഡ ഒക്കുട്ട ജനുവരി 25ന് കർണാടക ബന്ദ് നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി കർണാടക സന്ദർശിക്കുന്ന ഫെബ്രുവരി നാലിന് ബന്ദിന് ആഹ്വാനം ചെയ്യാന്‍ സംഘടനകൾ ഒരുങ്ങിയിരുന്നുവെങ്കിലും ഇത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് ബന്ദ് സ്റ്റേ ചെയ്യുകയായിരുന്നു.

മഹാദായി നദീജലത്തർക്കം
മഹാദായി നദിയില്‍ നിന്ന് കലസ- ബന്ദൂരി എന്നിവയുള്‍പ്പെട്ട വടക്കന്‍ ജില്ലകളിലെ പോഷക നദികളിലേയ്ക്ക് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ടാണ് കാലസ- ബന്ധൂരി പദ്ധതി. മഹാദായി നദിയില്‍ നിന്നുള്ള ജലവിതരണത്തെ പദ്ധതി തടസ്സപ്പെടുത്തുമെന്ന് കാണിച്ച് ഗോവയാണ് പദ്ധതിയ്ക്കെതിരെ രംഗത്തെത്തിയത്. പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ണ്ണാടകയിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രക്ഷോഭവുമായി നേരത്തെ തന്നെ രംഗത്തുണ്ട്.

യെദ്യൂരപ്പയുടെ വാക്ക്!!
മഹാദായി പദ്ധതി സംബന്ധിച്ച പ്രശ്നം 2017ന്റെ അവസാനത്തോടെ പരിഹരിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് കാണിച്ച് നേരത്തെ ഡിസംബറിൽ കർഷകർ പ്രക്ഷോഭവുമായി ബിജപി ഓഫീസിന് മുമ്പിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. കോലാര്‍, ചിക്കബല്ലപൂര്‍, ദേവനഗര, ചിത്രദുര്‍ഗ്ഗ, മേക്കദാട്ട് എന്നിവിടങ്ങളിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജൂൺ 12നും വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.












Click it and Unblock the Notifications