മെയ് 17ന് സർക്കാർ രൂപീകരിക്കുമെന്ന് യെദിയൂരപ്പ! വിശ്രമിക്കാൻ പറഞ്ഞ് സിദ്ധരാമയ്യ...
കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇരുപാർട്ടികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ബിജെപിയും കോൺഗ്രസും ആത്മവിശ്വാസത്തിൽ. 2013ലെ പോളിങ് ശതമാനത്തിൽ നിന്ന് നേരിയ ഇടിവ് സംഭവിച്ചെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. കർണാടകയിലെ 222 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 70% പോളിങാണ് രേഖപ്പെടുത്തിയത്. 2013ൽ 71.4 ആയിരുന്നു പോളിങ് ശതമാനം.
കഴിഞ്ഞദിവസം പുറത്തുവന്ന വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ഇരുപാർട്ടികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ചില എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കിയപ്പോൾ, കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു മറ്റു ചില ചാനലുകളുടെയും ഏജൻസികളുടെയും പ്രവചനം. എന്തായാലും ജെഡിഎസ് ഇത്തവണ നിർണ്ണായക ശക്തിയാകുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഉറപ്പിച്ചു പറയുന്നു.
യെദിയൂരപ്പ...
മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബിഎസ് യെദിയൂരപ്പ ബിജെപി അധികാരത്തിലെത്തുമെന്ന് വീണ്ടും ആവർത്തിച്ചു. 125 മുതൽ 130 സീറ്റ് വരെ നേടിയാകും ബിജെപി അധികാരം പിടിക്കുകയെന്നും, മെയ് 17ന് തന്നെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് 70 സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. ജെഡിഎസിന് 20 മുതൽ 25 വരെ സീറ്റ് ലഭിച്ചേക്കാം. മെയ് 15ന് ബിജെപിയുടെ വിജയദിനമാണ്- യെദിയൂരപ്പ വ്യക്തമാക്കി.
സിദ്ധരാമയ്യ..
അതേസമയം, എക്സിറ്റ് പോൾ ഫലങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായം. എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് ആലോചിച്ച് ആശങ്ക വേണ്ടെന്നും, പ്രവർത്തകർ വിശ്രമിക്കൂ എന്നുമായിരുന്നു സിദ്ധരാമയ്യ ട്വിറ്ററിലൂടെ പറഞ്ഞത്. നിങ്ങൾ റിലാക്സ് ചെയ്യൂ, നമ്മൾ തിരിച്ചു വരും. എക്സിറ്റ് പോളുകൾ അടുത്ത രണ്ട് ദിവസത്തേക്കുള്ള ഒരു വിനോദം മാത്രമാണ്. വോട്ടെണ്ണൽ ദിവസം മാത്രമേ എല്ലാം വ്യക്തമാവൂ- അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവഗൗഡ...
ജെഡിഎസ് കർണാടകയിലെ നിർണ്ണായക ശക്തിയാവുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഒരുപോലെ അവകാശപ്പെട്ടത്. ബിജെപിക്കും കോൺഗ്രസിനും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നാൽ 40 സീറ്റുകൾ വരെ നേടിയേക്കാവുന്ന ജെഡിഎസായിരിക്കും കർണാടകയിൽ ആര് സർക്കാർ രൂപീകരിക്കണമെന്ന് തീരുമാനിക്കുക. എന്നാൽ ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എക്സിറ്റ് പോൾ സ്വീകരിക്കാനോ തള്ളാനോ തയ്യാറല്ലെന്നും, മെയ് 15 വരെ കാത്തിരിക്കൂ എന്നുമായിരുന്നു ദേവഗൗഡയുടെ പ്രതികരണം.
ആർക്കൊപ്പം...
കർണാടകയിലെ ആകെയുള്ള 224 നിയോജക മണ്ഡലങ്ങളിൽ 222 മണ്ഡലങ്ങളിലേക്കാണ് മെയ് 12ന് വോട്ടെടുപ്പ് നടന്നത്. 70 ശതമാനമായിരുന്നു ഇത്തവണത്തെ പോളിങ്. ദക്ഷിണ കന്നഡയിലെ മണ്ഡലങ്ങളായിരുന്നു ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഈ മേഖലകളിലെ പോളിങ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും കണക്കുകൂട്ടൽ. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ദക്ഷിണ കന്നഡ, ഹൈദരാബാദ് കർണാടക എന്നിവിടങ്ങളിൽ താമര പൂത്തുലയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു മേഖലയിലാണ് ജെഡിഎസിന് സാദ്ധ്യതയുള്ളത്.
കർണാടകയിലെ തീപാറും പോരാട്ടങ്ങൾ ഇവിടെ... ബദാമിയും മാണ്ഡ്യയും ആർക്കൊപ്പം... ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ
കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം! കന്നഡിഗർ കൈവിട്ടാൽ കോൺഗ്രസ് തകർന്നടിയും...
സിസിടിവിയിൽ മൊയ്തീൻകുട്ടിയെ കണ്ടപ്പോൾ പോലീസ് ഭയന്നു! ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഇടപെട്ടു!