തൊടുക്കുന്നത് ജെഡിഎസിനെതിരെ, ഉന്നം കോണ്‍ഗ്രസ് തന്നെ; അമിത് ഷായുടെ ആ പ്രഖ്യാപനം ബൂമറാങാകുമോ..?
ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി എല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കും എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആഹ്വാനത്തിന് പിന്നില്‍ ജെ ഡി എസിന്റെ കുത്തക സീറ്റുകള്‍ ലക്ഷ്യമിട്ടെന്ന് വിലയിരുത്തല്‍. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ജെ ഡി എസിനെ നാമാവശേഷമാക്കണം എന്നാണ് അമിത് ഷാ പ്രവര്‍ത്തകരോടും താഴെത്തട്ടില നേതാക്കളോടും പറഞ്ഞിരിക്കുന്നത്.
ബെംഗളൂരുവില്‍ നടന്ന ബി ജെ പിയുടെ ബൂത്ത് പ്രസിഡന്റുമാരുടെ വമ്പിച്ച സമ്മേളനത്തില്‍ അമിത് ഷാ ജെ ഡി എസിന് എതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. ഇതുവഴി ഒരുവെടിക്ക് രണ്ട് പക്ഷി എന്ന നയമാണ് അമിത് ഷാ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന് സാധ്യതകള്‍ ഇല്ല എന്ന പ്രതീതി സൃഷ്ടിക്കുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം ഇല്ലാതാക്കാനുമാണ് അമിത് ഷായുടെ നീക്കം.
സംസ്ഥാനത്തെ വൊക്കലിഗ വോട്ടുകളില്‍ ആണ് ബി ജെ പിയുടെ കണ്ണ്. പഴയ മൈസൂരു മേഖലയില്‍ ഭൂമിശാസ്ത്രപരമായി കോണ്‍ഗ്രസിനും ജെ ഡി എസിനും സാധ്യതകള്‍ ഉണ്ട്. ഇവിടേക്ക് കടന്ന് കയറാനാണ് അമിത് ഷായുടെ ശ്രമം. ബെംഗളൂരുവിലെ 28 മണ്ഡലങ്ങള്‍ ഒഴികെ 61 സീറ്റുകളുള്ള പഴയ മൈസൂരു മേഖലയില്‍ ബി ജെ പി ദുര്‍ബലമായിരുന്നു. ജെ ഡി എസിനെ തുരത്താന്‍ അമിത് ഷാ നല്‍കിയ ആഹ്വാനം പാര്‍ട്ടി കേഡര്‍മാരില്‍ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്.
അന്തരിച്ച അനന്ത് കുമാര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന 2003-04 കാലയളവില്‍ ബെംഗളൂരുവില്‍ 18 സീറ്റുകള്‍ നേടിയതിനു പുറമെ വൊക്കലിഗ ഹൃദയഭൂമിയില്‍ ആദ്യമായി 12 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇടയ്ക്കിടെ സ്ഥാനാര്‍ത്ഥികളെ മാറ്റുന്നതും പ്രദേശത്തെ പ്രവര്‍ത്തകരെ സഹായിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തതും കാരണം ബി ജെ പിക്ക്, ജെ ഡി എസ് കോട്ട തകര്‍ക്കല്‍ ദുഷ്‌കരമായിരിക്കും എന്നാണ് നേതാക്കള്‍ കരുതുന്നത്.
ദീര്‍ഘകാലമായി ഈ മേഖലയില്‍ തങ്ങളുടെ സ്വാധീനശക്തികളുടെ ശൃംഖല വിപുലീകരിക്കുന്നതിലും കഠിനാധ്വാനം ചെയ്യുന്നതിലും ബി ജെ പിയും ആര്‍ എസ് എസും പരാജയപ്പെട്ടു എന്നും ഇവിടെ ആദ്യം സ്വന്തം നെറ്റ്വര്‍ക്ക് വികസിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ട സമയമാണിത് എന്നും പേര് വെളിപ്പെടുത്താത്ത ഒരു ആര്‍ എസ് എസ് നേതാവ് പറഞ്ഞു. 2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി.ക്ക് ഇവിടെ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അശ്വത് നാരായണ്‍ ഗൗഡ പറഞ്ഞു.
അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരി; ഭക്ഷണവിവാദത്തില്‍ രാമസിംഹന്
എന്നാല്‍ ശക്തമായ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുലയും ശരിയായ സ്ഥാനാര്‍ത്ഥികളും ഉണ്ടെങ്കില്‍ ബി ജെ പിക്ക് ഈ മേഖലയില്‍ സീറ്റുകള്‍ നേടാനുള്ള സാധ്യതയുണ്ടെന്ന് അമിത് ഷാ മനസ്സിലാക്കി എന്നും അദ്ദേഹം പറഞ്ഞു. ജെ ഡി എസിനെ പൂര്‍ണമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കില്ലെന്നും എന്നാല്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നുമുള്ള നേതാക്കളെ തീര്‍ച്ചയായും ആകര്‍ഷിക്കാന്‍ സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം ബി ജെ പിയില്‍ ശക്തമായ വൊക്കലിഗ നേതൃത്വം ഇല്ലാത്തത് പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചു എന്ന് എം എല്‍ സി തേജസ്വിനി ഗൗഡ പറയുന്നു. ഒരുപക്ഷേ, ബി എസ് യെദ്യൂരപ്പയുടെ സ്ഥിരമായ ഉയര്‍ച്ചയായിരിക്കാം ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. വൊക്കലിഗ ബെല്‍റ്റില്‍ നമുക്ക് നേതാക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാമനഗരയിലെ രാംദേവര ബേട്ടയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായാണ് ഇത്തവണ ബി ജെ പി എത്തുന്നത്.
ഇതോടൊപ്പം ജെ ഡി എസിന്റെ കുടുംബ രാഷ്ട്രീയവും ബി ജെ പി ആയുധമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം ജെ ഡി എസിനെ തകര്‍ക്കാനുള്ള ബി ജെ പിയുടെ പദ്ധതികള്‍ കോണ്‍ഗ്രസിന് പ്രയോജനപ്പെടും എന്നാണ് കോണ്‍ഗ്രസ് നേതാവ് ബി എല്‍ ശങ്കര്‍ പറയുന്നത്. ബി ജെ പി ശക്തരായ സ്ഥാനാര്‍ത്ഥികളെ ഈ മേഖലയില്‍ നിര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിന് മാത്രമേ ഗുണം ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു.
തീരദേശ, മലനാട്, വടക്കന്‍ കര്‍ണാടക മേഖലകളില്‍ കോണ്‍ഗ്രസ് വിരുദ്ധ ഇടം പിടിച്ച് പഴയ ജനതാ പരിവാറിനെ മാറ്റിനിര്‍ത്തുന്നതില്‍ ബി ജെ പി വിജയിച്ചതായി രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് ശാസ്ത്രി പറഞ്ഞു. എന്നാല്‍ വൊക്കലിഗ ബെല്‍റ്റില്‍ ജെ ഡി എസ് സാന്നിധ്യം മൂലം അതേ വിജയം നേടുന്നതില്‍ പരാജയപ്പെട്ടു. എന്നാലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനായി ഒ ബി സി വോട്ടുകള്‍ ശേഖരിക്കുന്നതിലും ബി ജെ പിശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജെ ഡി എസിന് തിരിച്ചടിയാകുമെന്നും അദ്ദേഹം വിലയിരുത്തി.