കന്നഡനാട്ടിൽ കുമാരസ്വാമി അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്...
വൈകീട്ട് 4.30ന് വിധാൻസൗധയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.
ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക്. കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അദ്ധ്യക്ഷൻ ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് വിധാൻസൗധയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.
Recommended Video
രാജ്യത്ത് ബിജെപിക്കെതിരായ ബദൽ മുന്നണിയുടെ പരീക്ഷണമാണ് കർണാടകയിലേത്. ബിജെപി വിരുദ്ധ ചേരിയിലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അദ്ധ്യക്ഷ മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കെജ്രിവാൾ, ചന്ദ്രബാബു നായിഡു തുടങ്ങിയവരും സംസ്ഥാനത്തെ രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാവും.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. കുമാരസ്വാമി സർക്കാരിൽ കോൺഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജെഡിഎസ് അംഗീകരിച്ചിരുന്നില്ല. അതേസമയം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ ധാരണയിലെത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് എംഎൽഎ കെആർ രമേഷ് കുമാറായിരിക്കും ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെഡിഎസിനായിരിക്കും. സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും.