ബിജെപിക്ക് പണി വരുന്നു; ദില്ലിയില്‍ തിരക്കിട്ട നീക്കം, ഗവര്‍ണര്‍ വീഴുമോ? വിവരങ്ങള്‍ ഇങ്ങനെ
Recommended Video

ദില്ലി: ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച സമയം അനുവദിക്കുകയും ചെയ്ത ഗവര്‍ണറുടെ നടപടി ഏറെ വിവാവദമായിരിക്കുകയാണ്. ബിജെപിക്ക് അനുകൂലമായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസ്സിന്റെയും സിപിഎമ്മിന്റെയും ആരോപണം. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും സുപ്രീംകോടതിയെ സമീപിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു ഹര്‍ജികൂടി സുപ്രീംകോടതിയിലെത്തിയിരിക്കുകയാണിപ്പോള്‍. മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനിയാണ് സുപ്രീംകോടതിയെ സ്വമേധയാ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിച്ചത്. കൂടാതെ ഹൈക്കോടതിയിലും പുതിയ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

അധികാരം ദുരുപയോഗം ചെയ്തു
ഗവര്‍ണറുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി ഒഴികെയുള്ള പ്രമുഖ പാര്‍ട്ടികളുടെയെല്ലാം പ്രതികരണം. ഈ പശ്ചാത്തലം തന്നെയാണ് കോടതിയില്‍ ചോദ്യം ചെയ്യുന്നതും. ഭരണഘടന നല്‍കുന്ന അധികാരം ഗവര്‍ണര്‍ ദുരുപയോഗം ചെയ്തുവെന്നാണ് രാം ജത്മലാനിയുടെ ഹര്‍ജിയിലെ ആരോപണം.

ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ല
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രഛൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിലാണ് ജത്മലാനി ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ വന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും ജനാധിപത്യവും ഭരണഘടനയും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും രാം ജത്മലാനി കോടതിയെ ബോധിപ്പിച്ചു.

അടിയന്തരമായി പരിഗണിക്കണം
തന്റെ ഹര്‍ജി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പരിഗണിക്കണമെന്ന് രാം ജത്മലാനി ആവശ്യപ്പെട്ടു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നീക്കം ഭരണഘടനയെ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

വെളളിയാഴ്ച നിര്‍ണായകം
നേരത്തെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പുലര്‍ച്ചെ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വാദംകേട്ടിരുന്നു. നാല് മണിയോടെയാണ് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വിലയിരുത്തിയത്. വെള്ളിയാഴ്ച വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

അവിടെ പോകൂ
വെള്ളിയാഴ്ച 10.30നാണ് വിഷയം സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. നിര്‍ണായക വിധി ആ ഘട്ടത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. രാം ജത്മലാനിക്കും ആ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ് സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

കോണ്‍ഗ്രസിന്റെ നീക്കം
ഗവര്‍ണറെ കാത്ത് നിന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ അവഗണിച്ചാണ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബുധനാഴ്ച വൈകീട്ട് ക്ഷണിച്ചത്. ഇനി കോണ്‍ഗ്രസ് തുടര്‍ നീക്കം നടത്തില്ലെന്നാണ് കരുതിയതെങ്കിലും കോണ്‍ഗ്രസ് അര്‍ധരാത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി കോടതി പരിഗണിച്ചത്.

ആ രണ്ടു കത്തുകള്‍ എവിടെ
നാല് മണിയോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന 15നും തൊട്ടടുത്ത ദിവസവും യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് കത്ത് കൈമാറിയിരുന്നു. ഈ രണ്ട് കത്തുകളും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് വെള്ളിയാഴ്ച 10.30ന് കോടതിയില്‍ ഹാജരാക്കണം. കര്‍ണാടക സര്‍ക്കാരിനെയും ബിജെപിയെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

പാര്‍ട്ടികള്‍ക്ക് ആശങ്ക
അതേസമയം, കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ആശങ്കയിലാണ്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുമോ എന്നാണ് ഇവരുടെ ആശങ്ക. ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുന്ന കാര്യം ജെഡിഎസ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്.

ഇങ്ങോട്ട് വരൂ
രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് ജെഡിഎസ് നേതാക്കള്‍ക്ക് ക്ഷണം വന്നിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡുവും തെലങ്കാനയിലെ ചന്ദ്രശേഖര റാവുവുമാണ് ജെഡിഎസ് എംഎല്‍എമാര്‍ക്ക് സുരക്ഷിത കേന്ദ്രം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. എംഎല്‍എമാരെ ഒന്നുകില്‍ ഹൈദരാബാദിലേക്ക് മാറ്റും, അല്ലെങ്കില്‍ വിശാഖപട്ടണത്തേക്ക് മാറ്റും.

കൂറുമാറ്റത്തിന് നീക്കം
കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ കേരളത്തിലെ ഇടതുനേതാക്കള്‍ ക്ഷണിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം വന്നിട്ടില്ല. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ 15 ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ ബിജെപി മറ്റു എംഎല്‍എമാരെ അവരുടെ പക്ഷത്ത് എത്തിക്കാന്‍ നീക്കം ഊര്‍ജിതമാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

രണ്ടുപേര്‍ പോയി, രണ്ടുപേര്‍ വന്നു
ഒരു കോണ്‍ഗ്രസ് എംഎംഎ ബിജെപി പക്ഷം ചേര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അറിയിച്ചു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പക്ഷം ചേരാന്‍ സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, രണ്ട് സ്വതന്ത്രര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം ചേരുമെന്നാണ് വിവരം. എന്നാല്‍ സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചുവെന്നാണ് ബിജെപി നേതാവ് ശ്രീരാമുലു പറഞ്ഞത്.

കോൺഗ്രസ് നീക്കം
കൂടാതെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസ് നേതൃത്വം തത്വത്തിൽ തീരുമാനിച്ച് കഴിഞ്ഞു. ഗോവ, മണിപ്പൂർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസാണ് ഏറ്റവും വലിയ കക്ഷി. പക്ഷേ ഭരിക്കുന്നത് ബി ജെപിയും. ഗോവയിൽ വെള്ളിയാഴ്ച 16 കോൺഗ്രസ് എംഎൽഎമാർ ഗവർണറെ കാണാൻ തീരുമാനിച്ചു കഴിഞു. കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ നടത്തിയ ചർച്ചയിലാണ് ഇങ്ങനെ തീരുമാനിച്ചതെന്ന് അറിയുന്നു

ഹൈക്കോടതിയിലും ഹര്‍ജി
അതിനിടെ, കര്‍ണാടക ഹൈക്കോടതിയിലും ഗവര്‍ണറുടെ നടപടിക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ എന്‍പി അമൃതേഷ് ആണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെ ചോദ്യം ചെയ്തിരിക്കുന്നത്. എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറുന്നതും രാജിവയ്ക്കുകയോ പാര്‍ട്ടി മാറി വോട്ട് ചെയ്യുന്നതോ സംഭവിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.












Click it and Unblock the Notifications