കര്‍ണാടക ദക്ഷിണേന്ത്യയിലെ വാതില്‍; അമിത് ഷാക്ക് നിര്‍ബന്ധം, യാത്ര ചെയ്തത് 57135 കിലോ മീറ്റര്‍
ബെംഗളൂരു: കര്‍ണാടക പിടിക്കണമെന്ന് ബിജെപിക്ക് വാശിയായിരുന്നു. ദക്ഷിണേന്ത്യയില്‍ ശക്തമായ വേരുറപ്പിക്കാന്‍ ഇതുവരെ സാധിക്കാത്ത ബിജെപിക്ക് മേഖലയിലേക്ക് കടന്നുവരാന്‍ പ്രതീക്ഷ നല്‍കുന്ന വാതിലായിരുന്നു കര്‍ണാടക. അതുകൊണ്ടുതന്നെ കര്‍ണാടക എന്തുവില കൊടുത്തും നിയന്ത്രണത്തിലാക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു.

മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനും നല്‍കാത്ത പ്രാധാന്യം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയത് ഈ ഗൗരവം കണക്കിലെടുത്താണ്. യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്താന്‍ തീരുമാനിച്ചത് മറ്റൊരു ഭിന്നത പാര്‍ട്ടിയില്‍ ഉണ്ടാകരുത് എന്ന നിര്‍ബന്ധത്തിലായിരുന്നു. മാത്രമല്ല, പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു.
ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ സംസ്ഥാനം കര്‍ണാടകയാണ്. 2008ലായിരുന്നു അത്. യെദ്യൂരപ്പ തന്നെയാണ് അന്നും പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചത്. ഇത്തവണ യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രം കാര്യം നടക്കില്ലെന്ന് അമിത് ഷാക്ക് ബോധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് കൂടുതല്‍ ഇടപെട്ടത്.
34 ദിവസം അമിത് ഷാ പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ ഉണ്ടായിരുന്നു. 28 ജില്ലകളിലായി 59 പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. 57135 കിലോമീറ്റര്‍ യാത്ര ചെയ്താണ് അമിത്ഷാ പാര്‍ട്ടിക്ക് വേണ്ടി രാത്രിയും പകലും പ്രചാരണത്തിന് മുന്നില്‍ നിന്നത്. അമിത് ഷായുടെ സാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി.
പ്രകടന പത്രിക തയ്യാറാക്കുന്നതിലും അമിത് ഷാ മുഖ്യ പങ്ക് വഹിച്ചിരുന്നു. സംസ്ഥാനത്തെ ഓരോ പ്രമുഖരെയും അദ്ദേഹം നേരില്‍ കണ്ടു. മത നേതാക്കളെയും സന്ന്യാസിമാരെയുമെല്ലാം നേരിട്ട് ചെന്നു കണ്ടു. മാത്രമല്ല, ദളിത് കുടുംബങ്ങളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഇതിന്റെ എല്ലാം ഫലമാണ് ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ സഹായിച്ചത്.












Click it and Unblock the Notifications