ബിജെപിയെ പേടിച്ച് എംഎൽഎമാരെ കോൺഗ്രസ് കേരളത്തിലേക്ക് മാറ്റുന്നു? റിസോർട്ടുകളിൽ അന്വേഷണം
ബെംഗളൂരു: ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചപ്പോള്‍ കര്‍ണാടകത്തില്‍ മാത്രം ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായി കളിച്ചു. യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ 15 ദിവസത്തിനുള്ളില്‍ ഏതെങ്കിലും വിധേനെ 113 എന്ന മാന്ത്രിക സംഖ്യ യെദ്യൂരപ്പയ്ക്ക തികച്ചേ മതിയാകൂ.
ബിജെപിക്ക് വിട്ടുകൊടുക്കാതെ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ പാര്‍പ്പിച്ച് സുരക്ഷിതരാക്കിയിരിക്കുകയാണ് ജെഡിഎസും കോണ്‍ഗ്രസും. എന്നാലിപ്പോഴാകട്ടെ എംഎല്‍എമാര്‍ താമസിക്കുന്ന ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെ സുരക്ഷ എടുത്ത് മാറ്റിയിരിക്കുന്നു. ബിജെപിയുടെ കഴുകന്‍ കണ്ണുകളില്‍പ്പെടാതെ എംഎല്‍എമാരെ കേരളത്തിലേക്ക് കടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കേരളത്തിലേക്ക് ക്ഷണം
സംഘപരിവാറിനെ അധികം അടുപ്പിക്കാത്ത മണ്ണാണ് കേരളത്തിന്റെത്. അതുകൊണ്ട് തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി മലയാളികള്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. സംഘികളെ പരിഹസിക്കുന്നതിന് കൂടി വേണ്ടിയായിരുന്നു ഇത്. കേരളത്തില്‍ എംഎല്‍എമാര്‍ സുരക്ഷിതരായിരിക്കുമെന്നും ഒരു അമിത് ഷായും തൊടില്ലെന്നും മലയാളികള്‍ ഉറപ്പ് നല്‍കുന്നു.
ട്രോളി ടൂറിസം വകുപ്പും
ഈ തമാശ ഇപ്പോള്‍ കാര്യമായ മട്ടാണ്. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി നീക്കം നടത്തുന്നതിനിടെ കേരള ടൂറിസം വകുപ്പ് പുറത്ത് വിട്ട പരസ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. കര്‍ണാടകത്തിലെ വാശിയേറിയ തെരഞ്ഞെടുപ്പ് ക്ഷീണത്തിലിരിക്കുന്ന എംഎല്‍എമാരെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹരമായ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ട്വീറ്റ്.
കേരളത്തിലേക്ക് മാറ്റിയേക്കും
മണിക്കൂറുകള്‍ക്കകം തന്നെ ഈ ട്വീറ്റ് വൈറലായി. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് തന്നെ മാറ്റാനാണ് സാധ്യതയെന്ന് കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ റിസോര്‍ട്ടില്‍ നിന്നും മുങ്ങിയ സാഹചര്യത്തില്‍ കൂടി എംഎല്‍എമാരെ കര്‍ണാടകയില്‍ നിര്‍ത്തുന്നത് സുരക്ഷിതമാകില്ലെന്ന് കോണ്‍ഗ്രസും ജെഡിഎസും കണക്ക് കൂട്ടുന്നു.
നൂറ് കോടിയും മന്ത്രിസ്ഥാനവും
വന്‍വാഗ്ദാനങ്ങളാണ് ഈ എംഎല്‍എമാര്‍ക്ക് വേണ്ടി ബിജെപി മുന്നോട്ട് വെയ്ക്കുന്നത്. നൂറ് കോടിയും മന്ത്രിസ്ഥാനവും അടക്കമുണ്ട് വാഗ്ദാനങ്ങളില്‍. ഈ സാഹചര്യത്തില്‍ എംഎല്‍എമാരെ അതിര്‍ത്തി കടത്തല്‍ അല്ലാതെ സുരക്ഷിതമായ മറ്റൊരു വഴി കോണ്‍ഗ്രസ് കാണുന്നില്ല. മാത്രമല്ല 15 ദിവസമെന്ന നീണ്ട കാലയളവാണ് യെദ്യൂരപ്പയ്ക്ക് മുന്നില്‍ എംഎല്‍എമാരെ കൂടെ കൂട്ടുന്നതിന് വേണ്ടിയുള്ളത്.
ഈഗിൾടൺ റിസോർട്ടിൽ
എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്ന ഓപ്പറേഷന്‍ താമര ബിജെപി നടപ്പിലാക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പയറ്റുന്നത് റിസോര്‍ട്ട് രാഷ്ട്രീയമാണ്. നിലവിൽ ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലാണ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്.എംഎല്‍എമാര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറാണ് എന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും അറിയിച്ചിരുന്നു. എന്നാല്‍ കേരളമാണ് കോണ്‍ഗ്രസും ജെഡിഎസും ഒരുപോലെ താല്‍പര്യപ്പെടുന്നത് എന്നാണ് സൂചന.
Recommended Video
റിസോർട്ടുകളിൽ അന്വേഷണം
എംഎല്‍എമാര്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഇടമൊരുക്കുന്നത് സംബന്ധിച്ച് ആലപ്പുഴയിലേയും കുമരകത്തേയും റിസോര്‍ട്ടുകളില്‍ അന്വേഷണം നടത്തിയതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്നതില്‍ വിദഗ്ധനായ കോണ്‍ഗ്രസിന്റെ ഡികെ ശിവകുമാറിനാണ് ഇവരുടെ ചുമതല. മറുവശത്തുള്ള റെഡ്ഡി സഹോദരന്മാരുടെ കാശിന്റെ പ്രലോഭനത്തില്‍ നിന്നും എംഎല്‍എമാരെ പിടിച്ച് നിര്‍ത്തുക എന്ന ഭാരിച്ച വെല്ലുവിളിയാണ് കോണ്‍ഗ്രസിനും ജെഡിഎസിനും ഉള്ളത്.