മന്ത്രിനിര്‍ണയം വൈകിച്ചത് രാഹുലിന്റെയും സോണിയയുടേയും വിദേശയാത്ര!! കാത്തിരിപ്പ് ഇനിയും നീളും..
ദില്ലി: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ അവസാനിച്ചിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റങ്കിലും മന്ത്രിമാരെ നിര്‍ണയിക്കുന്നത് അനന്തമായി നീണ്ടുപോകുകയാണ്. ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അനുയോജ്യരാവയവരെ കണ്ടെത്തി മന്ത്രി പദവികള്‍ അലങ്കരിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇരു ക്യാമ്പുകളിലും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും വിദേശ യാത്രയിലായതിനാലാണ് മന്ത്രിമാരെ നിര്‍ണയിക്കുന്നത് വൈകുന്നത്. മെയ് 23നാണ് കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

യോഗം നീണ്ടു...
മന്ത്രിമാരെ നിര്‍ണയിക്കുന്നത് സംബന്ധിച്ച സംബന്ധിച്ച യോഗം ഇതോടെ ഒരാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. സോണിയാ ഗാന്ധി പ്രതിവര്‍ഷം നടത്തിവരുന്ന ആരോഗ്യ പരിശോധനയ്ക്കായ് വിദേശത്തേക്ക് പോയിരുന്നു. ഇതോടെ ജൂണ്‍ നാലിനോ അഞ്ചിനോ ആയിരിക്കുംയ നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുക. ധനകാര്യം, ആഭ്യന്തരം, പൊതുമരാമത്ത്, ജലസേചനം, നഗരവികസനം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ കയ്യിലാക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസും ജെഡിഎസും മെനയുന്നത്. ജെഡിഎസ് മന്ത്രിമാരുടെ പട്ടികയുമായി വരുന്നത് കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. സോണിയാ ഗാന്ധി ഏറെ ദിവസം വിദേശത്ത് കഴിയുമെങ്കിലും രാഹുല്‍ ഉടന്‍ തിരിച്ചുവരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകത്തില്‍ മന്ത്രി പദവികള്‍ സംബന്ധിച്ച അനിശ്ചിതത്വം നില്‍ക്കെയാണ് രാഹുല്‍ വിദേശത്തേക്ക് പോയത്. ഇതോടെ രാഹുല്‍ തിരിച്ചെത്തിയ ശേഷം മാത്രമായിരിക്കും ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിക്കുക.

സഖ്യത്തില്‍ തര്‍ക്കങ്ങള്‍
മന്ത്രിമാരെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തുറന്നുസമ്മതിച്ചിരുന്നു. കോണ്‍ഗ്രസിന് 21 മന്ത്രി സ്ഥാനവും ജെഡിഎസിന് 11 മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. അതിനിടെ കോണ്‍ഗ്രസ് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടുവെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2004- 06 ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും, 2006-2008ലെ ജെഡിഎസ് ബിജെപി സര്‍ക്കാരിന്റെ കാലത്തും ഉപമുഖ്യമന്ത്രി പദവി നല്‍കിയ പാര്‍ട്ടിക്ക് തന്നെയായിരുന്നു ധനകാര്യവകുപ്പ് നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പുതുമുഖങ്ങളെ ക്യാബിനറ്റിലെത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മന്ത്രിമാരായി തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളവരുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

രാഹുലിന്റെ ട്വീറ്റ്
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം വിദേശത്ത് മെഡിക്കല്‍ ചെക്ക് അപ്പിന് പോകുകയാണെന്നും ഉടന്‍ മടങ്ങിവരുമെന്നും രാഹുല്‍ ട്വീറ്റില്‍ കുറിക്കുന്നു. 2011ല്‍ അമേരിക്കയില്‍ വച്ച് ഒരു ശസ്ത്രക്രിയക്ക് സോണിയാ ഗാന്ധി വിധേയയായിരുന്നു ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ക്ക് സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും വിദേശത്ത് പോകുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. വര്‍ഷം തോറും നടത്തിവരുന്ന പരിശോധനയുടെ ഭാഗമാണ് യാത്രയെന്നും രാഹുല്‍ ട്വീറ്റില്‍ കുറിക്കുന്നു.

കോണ്‍ഗ്രസില്‍ യോഗം
മെയ് 27ന് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രിമാരെ നിര്‍ണയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ആദ്യ ചര്‍ച്ച നടത്തിയിരുന്നു. സിദ്ധരായ്യ, ജി പരമേശ്വര, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഡികെ ശിവകുമാര്‍, പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ് കെസി വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു. കര്‍ണാടകത്തിലെ 222 നിയമസഭാ സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിനുള്ളത്. 104 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടില്ല
കര്‍ണാടകത്തില്‍ ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഡികെ ശിവകുമാര്‍ വീണ്ടും രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്ത്രി പദവി നല്‍കാത്തത്തില്‍ ഡികെയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡികെയുടെ വെളിപ്പെടുത്തല്‍. ക്യാബിനറ്റ് വികാസം സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കിയിരുന്നു. ജെഡിഎസും കോണ്‍ഗ്രസും ഇത് പരിഹരിച്ച് ഉടന്‍ തന്നെ അന്തിമ തീരുമാനത്തിലെത്തുമെന്നും പരമേശ്വര വ്യക്തമാക്കിയിരുന്നു. ഇത് രണ്ട് പാർട്ടികൾ ഉൾപ്പെട്ട സഖ്യമാണ്. 12 മന്ത്രിമാർ ജെഡിഎസിനും 22 മന്ത്രിമാർ കോൺഗ്രസിനും എന്ന തരത്തിലാണ് ധാരണയിലെത്തിയിട്ടുള്ളത്. ഇതിന് അനുസൃതമായാണ് ഇരു പാർട്ടികളും പദവികൾ പങ്കുവെക്കുക, ഇതില്‍ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications