കത്വ കേസിന്റെ വിചാരണ; ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്...
കേസിന്റെ വിചാരണ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 27നകം സർക്കാർ അഭിപ്രായം അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ദില്ലി: കത്വയിൽ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

കേസിന്റെ വിചാരണ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 27നകം സർക്കാർ അഭിപ്രായം അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതിനുപുറമേ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ അനൂജ കപൂർ വഴിയാണ് പെൺകുട്ടിയുടെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ഭീഷണി നേരിടുന്ന തങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ ഹർജിക്ക് പുറമേ കത്വ കേസിൽ പെൺകുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയും തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിനിടെ കത്വ കേസ് വിചാരണ കശ്മീരിലെ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചെങ്കിലും സുപ്രീംകോടതി നിർദേശത്തെ തുടർന്ന് വിചാരണ മാറ്റിവെച്ചു.












Click it and Unblock the Notifications