മഹാരാഷ്ട്രയെ ഞെട്ടിച്ച ആ ബ്രേക്കിംഗുകൾക്ക് പിന്നിൽ ഈ ഒറ്റയാൾ പട്ടാളം! ആരാണ് സുധീർ സൂര്യവംശി?
മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ഞെട്ടിക്കുന്ന തലക്കെട്ടുകളാണ് കഴിഞ്ഞ നാല് ദിവസങ്ങളായി മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. അജിത് പവാര്‍ ബിജെപി ക്യാമ്പിലെത്തുകയും ഫട്‌നാവിസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും പിന്നാലെ കേസ് സുപ്രീം കോടതി കയറിയതും അജിത് പവാറിന്റെയും ഫട്‌നാവിസിന്റെയും രാജിയും, അങ്ങനെ വന്‍ വഴിത്തിരിവുകളാണ് കുറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടായത്.
അമിത് ഷായുടെ പദ്ധതി പൊളിച്ചവരിൽ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എൻസിപി 'റെസ്ക്യൂ ഓപറേഷൻ'!
രാജ്യത്തിന്റെ ശ്രദ്ധ ഒന്നാകെ മഹാരാഷ്ട്രയിലേക്ക് തിരിച്ച ബ്രേക്കിംഗ് വാര്‍ത്തകള്‍ ആദ്യം പുറത്ത് വിട്ടത് പക്ഷേ വന്‍കിട ചാനലുകളോ പത്രങ്ങളോ അല്ല. ആ മഹാ സ്‌കൂപ്പുകള്‍ക്ക് പിന്നില്‍ ട്വിറ്ററിലെ ഒരു ഒറ്റയാള്‍ പട്ടാളമാണ്.
ആരും ശ്രദ്ധിക്കാത്ത തുടക്കം
കട്ട ന്യൂസ് എന്നത് ആര്‍ക്കും അത്ര പരിചിതമായ പേരല്ല. ട്വിറ്ററില്‍ ഇക്കഴിഞ്ഞ നവംബര്‍ 18നാണ് കട്ട ന്യൂസിന്റെ പിറവി. ആരും ശ്രദ്ധിച്ച് കാണാന്‍ സാധ്യത ഇല്ലാത്തൊരു തുടക്കം. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് നവംബര്‍ 20ന് ഉച്ചയ്ക്ക് 1.06 മണിക്ക് കട്ട ന്യൂസ് ഒരു വാര്‍ത്ത ബ്രേക്ക് ചെയ്തു. എന്‍സിപി നേതാവ് അജിത് പവാറുമായി ബന്ധപ്പെട്ടതായിരുന്നു ആ വാര്‍ത്ത.
|
ആ മേജർ സ്കൂപ്പ്
35 എന്‍സിപി എംഎല്‍എമാരുമായി അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തുമെന്നും ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കും എന്നുമായിരുന്നു കട്ട ന്യൂസ് നല്‍കിയ വാര്‍ത്ത. അജിത് പവാറിനെ പിന്തിരിപ്പിക്കാന്‍ ശരദ് പവാറിന് സാധിക്കുന്നില്ലെന്നും അതിനാല്‍ നരേന്ദ്ര മോദിയെ കണ്ട് അജിത് പവാറിനെ പ്രോത്സാഹിപ്പിക്കരുത് എന്ന് ആവശ്യപ്പെടുമെന്നും വാര്‍ത്തയില്‍ പറയുന്നു.
ആ വാർത്ത സംഭവിച്ചു
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അത് സംഭവിക്കുകയും ചെയ്തു. 22ാം തിയ്യതി ശനിയാഴ്ച അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ കട്ട ന്യൂസ് ട്വിറ്ററില്‍ താരമായി. യോഗേന്ദ്ര യാദവും രോഹിണി സിംഗും അടക്കം നിരവധി പ്രമുഖരാണ് കട്ട ന്യൂസിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത്.
|
അഴിമതി വാർത്തയും ആദ്യം
അജിത് പവാര്‍ ഉള്‍പ്പെട്ട ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയും മുന്‍നിര മാധ്യമങ്ങള്‍ അറിയുന്നതിന് മുന്‍പേ കട്ട ന്യൂസ് ട്വിറ്ററില്‍ ബ്രേക്ക് ചെയ്തു. മഹാരാഷ്ട്ര അഴിമതി വിരുദ്ധ വിഭാഗം അജിത് പവാര്‍ ഉള്‍പ്പെട്ട ജലസേചന അഴിമതിക്കേസുകള്‍ അവസാനിപ്പിക്കുന്നതായും അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതായുമാണ് നവംബര്‍ 24ന് നല്‍കിയ വാര്‍ത്ത. പിന്നാലെ പ്രമുഖ മാധ്യമങ്ങള്‍ ഇതേറ്റു പിടിച്ചു.
കട്ട ന്യൂസിന്റെ ഓള്‍ ഇന്‍ ഓള്‍
മഹാരാഷ്ട്രയെ ഞെട്ടിച്ച ബ്രേക്കിംഗ് വാര്‍ത്തകള്‍ ആദ്യം പുറത്ത് വിട്ട കട്ട ന്യൂസിന് പിന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘമുണ്ടെന്ന് കരുതിയെങ്കില്‍ തെറ്റി. കട്ട ന്യൂസിന്റെ ഓള്‍ ഇന്‍ ഓള്‍ ഒരാളാണ്. സുധീര്‍ സൂര്യവംശി എന്ന മാധ്യമപ്രവര്‍ത്തകന്‍. ദേശീയ മാധ്യമമായ ഡിഎന്‍എയിലെ മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു സുധീര്‍. ഡിഎന്‍എ പത്രം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയതോടെയാണ് സുധീര്‍ കട്ട ന്യൂസ് ആരംഭിക്കുന്നത്.
15 വർഷമായി മാധ്യമപ്രവർത്തകൻ
ഡിഎന്‍എ അടച്ച് പൂട്ടിയതോടെയാണ് പത്രങ്ങള്‍ക്ക് ഇനി അധികം ആയുസ്സ് ഇല്ലെന്നും എന്തുകൊണ്ട് ഒരു ന്യൂസ് പോര്‍ട്ടലോ വെബ്‌സൈറ്റോ തുടങ്ങിക്കൂട എന്ന് ആലോചിച്ചത് എന്നും സുധീര്‍ സൂര്യവംശി ആള്‍ട്ട് ന്യൂസിനോട് പ്രതികരിച്ചു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായി സുധീറുണ്ട്. കട്ട ന്യൂസ് ആദ്യം ബ്ലോഗ് രൂപത്തിലാണ് സുധീര്‍ ആരംഭിച്ചത്. നല്ല അഭിപ്രായങ്ങള്‍ ലഭിച്ച് തുടങ്ങിയതോടെയാണ് ട്വിറ്ററിലേക്ക് മാറിയതെന്നും സുധീര്‍ പറയുന്നു.