ഖലിസ്ഥാന്‍ വാദികൾ മുതൽ തീവ്ര ഇടത് ശക്തികളുടെ ഗിനി പന്നികൾ വരെ..കർഷകർക്കെതിരായ വിവാദ പരാമർശങ്ങൾ
ദില്ലി; 'കർഷകരെ സഹായിക്കാൻ ആത്മാർത്ഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്, എന്നാൽ കാർഷിക നിയമങ്ങളുടെ പ്രയോജനം എല്ലാ കർഷകരെയും ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല',കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു വെച്ചു. എന്നാൽ ഇപ്പോഴത്തെ തിരുമാനത്തിന് പിന്നിൽ കർഷകരോടുള്ള യഥാർത്ഥ സ്നേഹമാണോ?
പതിവ് രീതിയിൽ തീവ്രവാദ മുദ്രകുത്തിയായിരുന്നു സർക്കാർ സമരത്തെ നേരിടാൻ ശ്രമിച്ചത്. ഖലിസ്ഥാൻ വാദികളാണ് സമരത്തിന് പിന്നിലെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്. കർഷകര അപാമനിച്ച് കൊണ്ടും ഭീഷണിപ്പെടുത്തുന്നതുമായി നിരവധി പരാമർശങ്ങളാണ് ബിജെപി നേതാക്കൾ നടത്തിയത്. ഇക്കാലയളവിനുള്ളിൽ ബിജെപി നേതാക്കൾ നടത്തിയ ചില വിവാദ പരാമർശങ്ങൾ പരിശോധിക്കാം

കർഷകരെ മര്യാദ പഠിപ്പിക്കാൻ തനിക്ക് രണ്ട് മിനിറ്റ് മതി; കേന്ദ്രമന്ത്രി അജയ് മിശ്ര
സമരം ചെയ്യുന്ന കർഷകരെ ഏറ്റവും രൂക്ഷമായി വിമർശിച്ച നേതാവായിരുന്നു അജയ് മിശ്ര. പ്രാദേശിക യോഗത്തിൽ കർഷകരെ മര്യാദ പഠിപ്പിക്കാൻ തനിക്ക് 2 മിനിറ്റു മതിയെന്നും രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് താൻ ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നുമായിരുന്നു അജയ് മിശ്രയുടെ വാക്കുകകൾ. ലഖിംപുർ ഖീരിയിൽ കർഷക സമരത്തിന്റെ അലയൊലികളുണ്ടായപ്പോഴായിരുന്നു അജയ് മിശ്രയയുടെ വാക്കുകൾ. മന്ത്രിയുടെ ഭീഷണിക്കെതിരെ അന്ന് കർഷകർ രംഗത്തെത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. തൊട്ട് പിന്നാലെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ലഖിംപൂർ സംഭവം നടന്നത്.
മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് മന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ കൊല്ലപ്പെട്ടു. തുടർന്ന് നടന്ന സംഘർഷങ്ങളിൽ പെട്ട് എട്ട് പേരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ മന്ത്രിയുടെ മകനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം അജയ് മിശ്ര ഇപ്പോഴും കേന്ദ്രമന്ത്രി സഭയിൽ അംഗമാണ്.
പ്രതിഷേധക്കാർ ഖാലിസ്ഥാനി തീവ്രവാദികളാണ്: ജസ്കൗർ മീണ
കർഷകരുടെ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ച ബി ജെ പി നേതാക്കൾ ആവർത്തിച്ച് പറഞ്ഞ ആരോപണമായിരുന്നു സമരത്തിന് ഖാലിസ്ഥാൻ പിന്തുണയുണ്ടെന്നത്. പ്രതിഷേധക്കാരെ തീവ്രവാദികൾ എന്നായിരുന്നു രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള ബി ജെ പി എം പി ജസ്കൗർ മീണ വിമർശിച്ചത്.
കർഷകർ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളും: അമിത് മാളവ്യ
കർഷകർ ഖാലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്നായിരുന്നു ബി ജി പി ഐ ടി സെൽ തലവൻ അമിത് മാളവ്യയുടെ വിവാദ പരാമർശം. കർഷകരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനേയും അമിത് മാളവ്യ വിമർശിച്ചിരുന്നു.
കർഷകരല്ല ഗുണ്ടകൾ.. വൈ സത്യകുമാർ
സമരക്കാർ കർഷകരല്ലെന്നും ഗുണ്ടകളാണെന്നുമായിരുന്നു പാർട്ടി ദേശീയ സെക്രട്ടറി വൈ സത്യ കുമാർ പറഞ്ഞത്. കർഷകരെ പിന്തുണയ്ക്കുന്നവർ ഖാലിസ്ഥാനികളും ജിഹാദികളുമാണെന്നും സത്യകുമാർ വിമർശിച്ചിരുന്നു. 'ഉത്തർപ്രദേശിൽ കർഷകർ എന്ന് വിളിക്കപ്പെടുന്ന ഗുണ്ടകൾ അക്രമാസക്തമായ പ്രക്ഷോഭങ്ങൾ നടത്തുന്നത് യാദൃശ്ചികമല്ല, കൃത്യമായ ആസൂത്രണമാണ് ഇതിന് പിന്നിലെന്നും സത്യകുമാർ ആരോപിച്ചിരുന്നു.
തീവ്രവാദികൾ പ്രതിഷേധം ഹൈജാക്ക് ചെയ്തു; ദുഷ്യന്ത് കുമാർ ഗൗതം
കർഷകരുടെ പ്രതിഷേധത്തിൽ ഖാലിസ്ഥാൻ, പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതായി ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡ് സംസ്ഥാന ഘടകത്തിന്റെ ചുമതലയുമുള്ള ദുഷ്യന്ത് കുമാർ ഗൗതം അവകാശപ്പെട്ടിരുന്നു."കാർഷിക നിയമങ്ങൾ രാജ്യത്തിനാകെ ബാധകമാണ്, എന്നാൽ എന്തുകൊണ്ട് പഞ്ചാബിൽ മാത്രം പ്രതിഷേധം? ഖാലിസ്ഥാൻ സിന്ദാബാദ്, പാകിസ്ഥാൻ സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ജനങ്ങൾ ഉയർത്തിയത്. പിന്നെ എങ്ങനെയാണ് അതിനെ പ്രതിഷേധമെന്ന് വിളിക്കുക? എന്നായിരുന്നു ദുഷ്യന്ത് ചോദിച്ചത്. തീവ്രവാദികൾ പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യുകയും ദേശവിരുദ്ധ ശക്തികൾക്കായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയാണെന്നും ദുഷ്യന്ത് പറഞ്ഞിരുന്നു.
ഖാലിസ്ഥാൻ അനുകൂലികളുടെ പിന്തുണ; മനോഹർ ലാൽ ഖട്ടർ
കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷാഭത്തിന് ഖലിസ്ഥാന്‍ അനുകൂലികളുടെ പിന്തുണയുണ്ടെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചത്. കര്‍ഷക പ്രതിഷേധത്തിനിടെ ചില ഘടകങ്ങള്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.പുറത്തുവന്ന ചില വീഡിയോകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതായി കേള്‍ക്കാം. ഇന്ദിര ഗാന്ധിയോട് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മോദിയോട് കഴിയില്ല' എന്നാണവരുടെ മുദ്രവാക്യം'എന്നായിരുന്നു ഖട്ടർ പറഞ്ഞത്.
'തുക്‌ഡെ-തുക്‌ഡെ സംഘം' പ്രതിഷേധത്തെ ഹൈജാക്ക് ചെയ്തു: സുശീൽ കുമാർ മോദി
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പ്രതിഷേധങ്ങളെ ആക്രമിക്കാൻ ബിജെപിയുടെ സ്വന്തം 'ടുക്ഡേ ടുക്ഡേ ഗ്യാങ്ങ്' എന്ന പ്രയോഗമായിരുന്നു ഉപയോഗിച്ചത്. കർഷക പ്രസ്ഥാനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങളും ഷഹീൻ ബാഗിൽ ഉയർന്ന മുദ്രാവാക്യങ്ങളിൽ നിന്നും വ്യക്തമായത് 'തുക്‌ഡെ-തുക്‌ഡെ സംഘം' ആണ് പ്രതിഷേധത്തിന് പിന്നിൽ എന്ന്' എന്നായിരുന്നു മോദിയുടെ വാക്കുകൾ.
അരാജകത്വവാദികളുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഗിനി പന്നികൾ; ബിഎൽ സന്തോഷ്
Recommended Video
കർഷകർ സ്വന്തം ആശങ്കകളുടെ അടിസ്ഥാനത്തിലല്ല പ്രവർത്തിക്കുന്നത്, പകരം ആക്ടിവിസ്റ്റ് മേധാ പട്കറും ആം ആദ്മി പാർട്ടി നേതാക്കളും ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നുമായിരുന്നു ബി എൽ സന്തോഷ് ആരോപിച്ചത്. അരാജകത്വവാദികളുടെ തന്ത്രങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഗിനി പന്നികളാകരുത് കർഷകർ എന്നും സന്തോഷ് വിമർശിച്ചിരുന്നു.
പ്രതിഷേധത്തിന് പിന്നിൽ ചൈനയും പാകിസ്ഥാനും: റാവുസാഹെബ് ദൻവെ
കർഷകരല്ല മറിച്ച് സമരത്തിന് പിന്നിൽ പാകിസ്താനും ചൈനയുമാണ്. ഈ രാജ്യത്തെ മുസ്ലീങ്ങളെയാണ് ആദ്യം ഇളക്കി വിടാൻ ശ്രമിച്ചത്. എന്താണ് (അവരോട്) പറഞ്ഞത്?എൻ ആർ സി വരുന്നു, സി എ എ വരുന്നു, ആറ് മാസത്തിനുള്ളിൽ മുസ്ലീങ്ങൾ ഈ രാജ്യം വിടേണ്ടിവരും. ഒരൊറ്റ മുസ്ലീം പോയോ? ആ ശ്രമങ്ങൾ വിജയിച്ചില്ല, ഇപ്പോൾ കർഷകർക്ക് നഷ്ടം നേരിടേണ്ടിവരുമെന്നാണ് പറയുന്നത്. ഇത് മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചനയാണ്.
ആസൂത്രിതമായ ഗൂഢാലോചന: മനോജ് തിവാരി
കർഷക സമരത്തിൽ ഷഹീൻ ബാഗിലെ ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) സിഎഎയെയും എതിർത്ത വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സാന്നിധ്യം ഉണ്ട്.സംഘം ഷഹീൻ ബാഗ് 2.0 പരീക്ഷിക്കാനും അശാന്തി സൃഷ്ടിക്കാനും ശ്രമിക്കുകയാണ്.












Click it and Unblock the Notifications