ഡികെയുമായി പോര് മുറുക്കി സിദ്ധരാമയ്യ കോലാറിലേക്ക്; നേതാക്കൾ കാലുവാരുമോ? എളുപ്പമല്ല
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ കോലാറിൽ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ. താൻ കോലാറിൽ നിന്നും മത്സരിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അതേസമയം ഹൈക്കമാന്റിന്റെ അംഗീകാരം കൂടി ഇക്കാര്യത്തിൽ ലഭിക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച സീറ്റായ ബദാമിയിൽ മത്സരിക്കാനുള്ള സാധ്യത സിദ്ധരാമയ്യ നേരത്തേ തന്നെ തള്ളിയിരുന്നു. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ബദാമിയിലേക്ക് ഇല്ലെന്നുമായിരുന്നു സിദ്ധരമായ്യ പറഞ്ഞത്. അതേസമയം കോലാറിൽ സിദ്ധരമായ്യയ്ക്ക് കാര്യങ്ങൾ എളുപ്പമായേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ദളിത്, മുസ്ലീം കുറുബ സമുദായങ്ങൾക്കാണ് മണ്ഡലത്തിൽ സ്വാധീനം. ജെ ഡി എസിന്റെ സുരക്ഷിത സീറ്റായി കണക്കാക്കപ്പെടുന്ന മണ്ഡലമാണ് ഇവിടെ. കോൺഗ്രസും ജെ ഡി എസും മാറി മാറി വിജയിക്കാറുള്ള ഇവിടെ പക്ഷേ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയാണ് വിജയിച്ചത്. അഹിന്ദ (ദളിത്-മുസ്ലീം-ന്യൂനപക്ഷങ്ങൾ) വോട്ടുകൾ കരുത്താകുമെന്നും വിജയം എളുപ്പമാകുമെന്നാണ് സിദ്ധരമായ്യയുടെ കണക്ക് കൂട്ടൽ. കുറുബ വിഭാഗക്കാരൻ കൂടിയാണ് സിദ്ധരാമയ്യ.ലിംഗായത്തുകളും വൊക്കലിഗകളും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ ജാതി വിഭാഗമാണ് കുറുബ സമുദായം. കോലാറിൽ മുസ്ലീം വോട്ടർമാർക്കും നിർണായക സ്വാധീനമുണ്ട്. ഇതൊക്കെ അനുകൂലമാണെങ്കിലും കോലാറിലെ കോൺഗ്രസിലെ ഭിന്നത സിദ്ധരാമയ്യയുടെ പ്രതീക്ഷികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

മുൻ സ്പീക്കറും ശ്രീനിവാസപുര എംഎൽഎയുമായ കെ രമേഷ് കുമാറും ഏഴ് തവണ എംപിയായ മുതിർന്ന നേതാവ് എച്ച് മുനിയപ്പയും തമ്മിലുള്ള തർക്കമാണ് കോൺഗ്രസിന് ഇവിടെ തലവേദന തീർക്കുന്നത്. രമേശ് കുമാർ സിദ്ധരമായ്യയുടെ അനുയായി ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തന്റെ തോൽവിക്ക് കാരണം രമേശ് കുമാറാണെന്നാണ് മുനിയപ്പ കരുതുന്നതെന്നും ഇതാണ് തർക്കങ്ങൾക്ക് കാരണമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. രമേഷിനെതിരെ മുനിയപ്പ കോൺഗ്രസ് ഹൈക്കമാൻറിന് പരാതി നൽകിയിട്ടുമുണ്ട്. എന്നാൽ സിദ്ധരമായ്യയ്ക്ക് മേഖലയിലുള്ള പിന്തുണയാണ് രമേഷിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിൽ നിന്നും ഹൈക്കമാന്റിനെ തടയുന്നത്. ഇക്കാര്യം ദേശീയ നേതൃത്വം മുനിയപ്പയെ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം മുനിയപ്പയുടെ പിന്തുണ ഇല്ലെങ്കിൽ വലിയ തിരിച്ചടി തന്നെ സിദ്ധരാമയ്യ ഇവിടെ നേരിട്ടേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മുനിയപ്പയുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചാൽ കോലാറിലും സമീപ ജില്ലകളിലും കോൺഗ്രസ് വിജയം സാധ്യമാകുമെന്നും കൂടുതൽ സീറ്റുകൾ നേടിയെടുക്കാൻ സിദ്ധരാമയ്യയുടെ സാന്നിധ്യം സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാർട്ടിയുടെ മുഖം രക്ഷിക്കണമെന്ന നേതാക്കളുടെ താത്പര്യങ്ങൾക്ക് അണികളും പ്രാദേശിക നേതാക്കളും വഴങ്ങിയില്ലെങ്കിൽ കോലാറിൽ സിദ്ധരമായ്യയുടെ തോൽവിയ്ക്ക് തന്നെ കാരണമായേക്കുമെന്നും ഇവർ പറയുന്നു.

മത്സരം കടുത്താൽ കഴിഞ്ഞ തവണത്തേതിന് സമാനമായി രണ്ട് മണ്ഡലങ്ങളിൽ സിദ്ധരാമയ്യ മത്സരിക്കാൻ തയ്യാറാകുമോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ബദാമിക്ക് പുറമെ തന്റെ മുൻ കോട്ടയായ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും കഴിഞ്ഞ തവണ സിദ്ധരമായ്യ മത്സരിച്ചിരുന്നു. ജെ ഡി എസ് മണ്ഡലത്തിൽ എച്ച് ഡി കുമാരസ്വാമിയുടെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നു മത്സരം. എന്നാൽ ജെ ഡി എസ് നേതാവ് ഡി ടി ദേവേഗൗഡയോട് പരാജയം രുചിച്ചു. 36,042 വോട്ടുകൾക്കായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. അതേസമയം ഏകപക്ഷീയമായി കോലാറിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരമായയ്യുടെ നടപടിക്കെതിരെ നേതൃത്വം രംഗത്തെത്തുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications