'ഉഗ്രപ്രതാപം പൂണ്ട കേന്ദ്ര സർക്കാരിനെ അതിലൂടെ ഞെട്ടിച്ചു', ജസ്റ്റിസ് എൻവി രമണയെ കുറിച്ച് കെടി ജലീൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എന്ന് എന്‍വി രമണ കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. നിര്‍ണായകമായ നിരവധി വിധി പ്രസ്താവങ്ങള്‍ ചീഫ് ജസ്റ്റിസായിരിക്കെ എന്‍വി രമണ നടത്തുകയുണ്ടായി.
എൻ വി രമണയെ കുറിച്ച് മുൻ മന്ത്രി കെടി ജലീൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കുട്ടിക്കാലം മുതൽ താൻ കണ്ടതും അനുഭവിച്ചതും അട്ടത്തു കെട്ടിവെക്കാത്ത ന്യായാധിപനാണ് രമണയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെടി ജലീലിന്റെ കുറിപ്പ്: ' പരമോന്നത നീതിപീഠത്തിൻ്റെ കണിശക്കാരനും ദയാലുവുമായ കാവൽക്കാരൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ സുപ്രീംകോടതിയുടെ പടിയിറങ്ങി. നീതിന്യായ ചരിത്രത്തിലെ തിളർക്കമാർന്ന ഒരദ്ധ്യായത്തിനാണ് ഇതോടെ വിരാമമായത്. ഇന്ത്യൻ ജുഡീഷ്യറിയുടെ ഔന്നിത്യം വിളിച്ചോതുന്ന നിരവധി വിധികളാണ് ജസ്റ്റിസ് രമണയുടെ പേനത്തുമ്പിൽ പിറവിയെടുത്തത്. ആന്ധ്രാപദേശിലെ കൃഷ്ണ ജില്ലയിലുള്ള പൊന്നാവരം ഗ്രാമത്തിലാണ് രമണ ജനിച്ചത്.
കുട്ടിക്കാലം മുതൽ താൻ കണ്ടതും അനുഭവിച്ചതും അട്ടത്തു കെട്ടിവെക്കാത്ത ന്യായാധിപനാണ് രമണ. അവയിൽ പലതും തൻ്റെ വിധികളിൽ കടന്നുവന്നു. ചിലതൊക്കെ കോടതി മുറികളിൽ പങ്കുവെക്കപ്പെട്ടു. നീതിന്യായ സംവിധാനത്തിനുമേൽ രാഷ്ട്രീയാതിപ്രസരം കാളിമ തീർത്ത ഇരുളടഞ്ഞ കാലത്താണ് രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. പൊലിമ മങ്ങിയ തൻ്റെ ഇരിപ്പിടം രമണയുടെ മുടിനാരിഴകീറിയുള്ള വിധി പ്രസ്താവനകളാൽ പത്തരമാറ്റ് തിളങ്ങി.
രാജ്യത്തെ പിടിച്ച് കുലുക്കിയ പെഗാസസ് കേസിൽ രമണയുടെ വിധിന്യായം അദ്ദേഹത്തിൻ്റെ സഞ്ചാരപഥം വ്യക്തമാക്കി. ആരുടെ രഹസ്യങ്ങളിലേക്കും അവരറിയാതെ ചെന്നത്താനുള്ള വഴികൾ ഭരണകൂടം വികസിപ്പിച്ചെടുത്തപ്പോൾ അതിന് രമണ മൂക്കുകയറിട്ടു. ഉഗ്രപ്രതാപം പൂണ്ട കേന്ദ്ര സർക്കാരിനെ അതിലൂടെ ഞെട്ടിച്ചു. രാജ്യം നിലനിൽക്കുന്നെടത്തോളം ഇതോർമ്മിക്കും. ട്രൈബ്യൂണലുകളുടെ ഒക്സിജൻ സിലിണ്ടറുകൾ മാറ്റി ശ്വാസം മുട്ടിച്ച് കൊല്ലാൻ എക്സിക്യൂട്ടീവ് മുതിർന്നപ്പോൾ അതിനെതിരെ രമണ കത്തിപ്പടർന്നു.
രാജ്യദ്രോഹക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്ത് നിരപരാധികളെ ജയിലിലടച്ച് ദുരുപയോഗം ചെയ്യുന്നത് കണ്ടപ്പോൾ അത് സ്റ്റേ ചെയ്ത് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി രമണയെന്ന നീതിമാൻ. സീലുവെച്ച കവറിൽ വിവരങ്ങൾ നൽകുന്ന ഏർപ്പാടിന് അദ്ദേഹം തടയിട്ടു. പൗരൻ്റെ അറിയാനുള്ള അവകാശത്തെ രമണ ഉയർത്തിപ്പിടിച്ചു. സൗജന്യ വാക്സിൻ എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്ന സ്ഥിതിയുണ്ടാക്കിയത് രമണയുടെ ഇടപെടൽ കൊണ്ടു മാത്രമാണ്. ചീഫ് ജസ്റ്റിസ് രമണ നിയമിതനായപ്പേൾ ഉയർന്ന വിമർശനങ്ങൾക്കെല്ലാം നിഷ്പക്ഷവും നീതിപൂർവ്വവുമായ ഇടപെടലുകളിലൂടെ അദ്ദേഹം മറുപടി നൽകി.
ഖത്തറിന്റെ തന്ത്രപരമായ നീക്കം; പാകിസ്താന് പിടിയിലൊതുങ്ങുമോ? റൂസ്വെല്‍റ്റ് ഹോട്ടല്‍ വില്‍ക്കില്ല
രമണയെപ്പോലെ ഒരു ഉശിരൻ്റെ സാന്നിദ്ധ്യം ഇന്ത്യയുടെ പരമോന്നത നീതിപീഠം അതിയായി ആഗ്രഹിക്കുന്ന സമയത്താണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത്. ഭരണകൂടങ്ങൾക്ക് അധീനപ്പെടാനല്ല, അവരുടെ സ്വാധീന വലയത്തിൽ നിന്ന് കുതറിമാറി നീതി ഉറപ്പു വരുത്താനാണ് ന്യായാധിപൻമാർ യത്നിക്കേണ്ടതെന്ന് തൻ്റെ പിൻഗാമികളെ പ്രവൃത്തിയിലൂടെ ബോദ്ധ്യപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് രമണ സുപ്രീം കോടതിയോട് വിട ചൊല്ലിയത്. ഇമ വെട്ടാതെ നീതിയുടെ നിധി കാത്ത കാവലാൾക്ക് സർവ്വ ഭാവുകങ്ങളും. പുതുതായി ചുമതലയേറ്റ മുഖ്യന്യായാധിപനും നീതിക്കായി കേഴുന്നവർക്ക് അത്താണിയാകാൻ കഴിയട്ടെ. ആശംസകൾ.