ജെഎന്‍യുവില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഇടതുപക്ഷം; യോഗി ആദിത്യനാഥ്
ഗ്വാളിയോര്‍: രാജ്യതലസ്ഥാനത്തെ ജെഎന്‍യു സര്‍വകലാശാലയില്‍ സമാധാന അന്തരീക്ഷം തകര്‍ത്തത് ഇടതുപക്ഷമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ഥലത്ത് അക്രമ അന്തരീക്ഷം സൃഷ്ടിച്ചത് ഇടതുപക്ഷമാണ്. ജെഎന്‍യുവിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും സെമസ്റ്റര്‍ പരീക്ഷയെ തടസ്സപ്പെടുത്താനുമാണ് അവര്‍ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. എന്നാല്‍ ദില്ലി പൊലീസിന് അവരുടെ ഗൂഢാലോചന തിരിച്ചറിയാന്‍ സാധിച്ചു. ഇരകളെന്ന് അവകാശപ്പെടുന്ന സംഘടനയുടെ ഭാരവാഹികളെ വടികളും ദണ്ഡുകളുമായി കണ്ടതായും യോഗി ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഗ്വാളിയോറിലെ ജിവൈഎംസി മൈതാനത്ത് നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ ജനങ്ങളെ ബോധവത്കരിക്കാനുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് യോഗിയുടെ സന്ദര്‍ശനം.

പുതിയ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് അഭ്യൂഹങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്. നക്‌സലുകള്‍ക്കും തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഓക്‌സിജന്‍ നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയ പാര്‍ട്ടി ഇപ്പോള്‍ സ്വയം രക്ഷാധികാരിയാണെന്ന് അവകാശപ്പെടുന്നതായും യോഗി പരിഹസിച്ചു. പല സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമല്ലേയെന്നും യോഗി ചോദിച്ചു.
അതേസമയം, സര്‍വകലാശാലയില്‍ നടന്ന അക്രമക്കേസില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ 9 പേരുടെ ചിത്രങ്ങള്‍ ദില്ലി പൊലീസ് പുറത്ത് വിട്ടു. ഘോഷ് അടക്കം 36 വിദ്യാര്‍ഥികള്‍ക്ക് ജനുവരി 5ന് നടന്ന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഖംമൂടി ധരിച്ച ഒരു സംഘമാളുകള്‍ സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറി അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications