ഒരാൾക്ക് വിറ്റത് 52,841 രൂപയുടെ മദ്യം; ബിൽ വൈറൽ.. പുലിവാല് പിടിച്ച് മദ്യശാല, പിന്നാലെ കേസും
ബെംഗളൂരു: 48 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് മദ്യശാലകൾ തുറന്നത്. എട്ട് സംസ്ഥാനങ്ങളിലെ മദ്യശാലകളാണ് തുറന്നത്. പടക്കം പൊട്ടിച്ചും പൂജ നടത്തിയുമാണ് ചിലർ ഇത് ആഘോഷമാക്കിയത്. മദ്യം വാങ്ങാൻ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
അതിനിടെ മദ്യ വിൽപന പുനരാരംഭിച്ചതിന് പിന്നാലെ 52,841 രൂപയുടെ ഒരു മദ്യ ബിൽ സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഇപ്പോഴിതാ ബില്ലിന്റെ ഉടമയും വിൽപ്പന നടത്തിയ മദ്യശാലയും പെട്ടിരിക്കുകയാണ്. ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുകയാണ് എക്സൈസ് വകുപ്പ്. കർണാടകത്തിലാണ് സംഭവം.

ചട്ടം ലംഘിച്ച് വിൽപന
ചില്ലറ മദ്യവിൽപ്പന ശാലകൾക്ക് പ്രതിദിനം 2.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമോ 18 ലിറ്ററിൽ കൂടുതൽ ബിയറോ ഒരു ഉപഭോക്താവിന് നൽകരുതെന്നാണ് എക്സൈസ് ചട്ടം. എന്നാൽ ഇത് ലംഘിച്ചെന്ന് കാണിച്ചാണ് ബെംഗളൂരു സൗത്തിലെ തവാരകെരെയിലെ വാനില സ്പിരിറ്റ് സോൺ എന്ന ചില്ലറ വിൽപ്പനക്കാരൻ 13.5 ലിറ്റർ മദ്യവും 35 ലിറ്റർ ബിയറും ഒരു ഉപഭോക്താവിന് വിറ്റിരിക്കുന്നത്.

വാങ്ങിയത് എട്ട് പേർ
മദ്യം വാങ്ങിയ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതോടെയാണ് ഉപഭോക്താവിനെതിരേയും മദ്യവിൽപന ശാലയ്ക്കെതിരെയും എക്സൈസ് കേസെടുത്തത്.അതേസമയം സംഭവം വിവാദമായതോടെ എട്ട് പേരുടെ സംഘമാണ് മദ്യം വാങ്ങിയതെന്നാണ് മദ്യശാല ഉടമയുടെ വിശദീകരണം.

കേസ് എടുത്ത് എക്സൈസ്
എട്ട് പേർ വാങ്ങി ഒറ്റ കാർഡിലൂടെയാണ് ബില്ല് അടച്ചതെന്നും ഇയാൾ പറഞ്ഞു. അതേസമയം കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷം നടപടികൾ സംബന്ധിച്ച് തിരുമാനങ്ങൾ കൈക്കൊള്ളുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. അതേസമയം ഇത്തരം നിരവധി സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

59,952 രൂപയുടെ മദ്യം
മംഗളൂരിവിലെ ഒരു മദ്യശാലയിൽ നിന്ന് തിങ്കളാഴ്ച 59,952 രൂപയുടെ മദ്യം വാങ്ങിയ ബില്ലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തിങ്കളാഴ്ച മദ്യവിൽപ്പനയിലൂടെ എക്സൈസ് വകുപ്പിന് ലഭിച്ചത് 45 കോടി രൂപയാണ്. 25 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും വിൽപന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സംസ്ഥാന എക്സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു.

ബെംഗളൂരുവിൽ
രാവിലെ 9 മുതൽ വൈകീട്ട് എഴ് വരെ നടന്ന വിൽപ്പനയിൽ 3.9 ലക്ഷം ലിറ്റര്‍ ബിയറും 8.5 ലക്ഷം ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത മദ്യവുമുള്‍പ്പെടെ 12.4 ലക്ഷം ലിറ്ററാണ് വിൽപന നടത്തിയത്. വിൽപനയുടെ 40 ശതമാനവും ബെംഗളൂരുവിലാണ് നടന്നത്.












Click it and Unblock the Notifications