രാജ്യത്ത് ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം!! കൂടുതൽ ഹോട്ട് സ്പോട്ടുകൾ ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ 20 വരെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡിനെതിരായ യുദ്ധം വിജയകരമായി നടത്തുകയാണെന്നും രാജ്യത്തെ രക്ഷിക്കുകയാണ് പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളിലും കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ നിയന്ത്രയണങ്ങൾ നടപ്പാക്കും. ഇവിടങ്ങളിൽ കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ കൈകൊള്ളും. കൂടുതൽ ഹോട്ട് സ്പോട്ടുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസം 20 ന് ശേഷം സാഹചര്യം വിലയിരുത്തി ആവശ്യസേവനങ്ങൾക്ക് ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. ഇളവുകൾ നൽകുന്നുണ്ടെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും. ഹോട്ട് സ്പോട്ടുകളിൽ അതീവ ജാഗ്രതയോടെ നടപടികൾ നടപ്പാക്കും. പുതിയ ഹോട്ട് സ്പോട്ടുകൾ വന്നാൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെടും. ലോക്ക് ഡൗൺ സംബന്ധിച്ച് നാളെ വിശദമായ മാർഗരേഖകൾ പുറപ്പെടുവിക്കും.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കൊറോണയെ ചെറുക്കുന്നതിൽ ഇന്ത്യ കാണിച്ച അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടേയും സഹകരണത്താൽ കൊവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. യാത്ര, ഭക്ഷണം എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും മനസിലാക്കുന്നു. ത്യാഗം സഹിച്ച ജങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങൾ ഉയർത്തിയത്. ഇതിനോടകം തന്നെ നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ഏപ്രിൽ 31 വരെ നീട്ടിയിട്ടുണ്ട്.നിലവിൽ രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം നിലവിൽ 10363 ആയി. 24 മണിക്കൂറിനിടെ 1211 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 339 പേരാണ് മരിച്ചത്.












Click it and Unblock the Notifications