കോൺഗ്രസ് നീക്കം പാളുന്നു.. പാർട്ടിയുടെ ആഭ്യന്തര സർവ്വേ പുറത്ത്! കോൺഗ്രസിന് 140 വരെ സീറ്റുകൾ മാത്രം!
ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നിലവില്‍ ഉളളത്. കോണ്‍ഗ്രസിനോ യുപിഎയ്‌ക്കോ തനിച്ച് അതിന് സാധിച്ചേക്കില്ല എന്നാണ് 6 ഘട്ട തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ വിലയിരുത്തപ്പെടുന്നത്.
ബിജെപിയെ എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് എല്ലാ തന്ത്രങ്ങളും പയറ്റുകയാണ്. അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ നിന്നുളള വിവരം കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ ഒട്ടും തന്നെ സന്തോഷകരമല്ല.
കോൺഗ്രസ് ആഭ്യന്തര സർവ്വേ
ഇനി അവസാന ഘട്ടമായ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് മാത്രമാണ് ബാക്കിയുളളത്. കോണ്‍ഗ്രസ് ആഭ്യന്തര തലത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്നാണ് പാര്‍ട്ടി തന്നെ വിലയിരുത്തുന്നത്.
120 മുതല്‍ 140 വരെ സീറ്റുകള്‍
ഇക്കുറി 120 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രമേ പരമാവധി കോണ്‍ഗ്രസിന് നേടാന്‍ സാധിക്കൂ എന്നാണ് ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തല്‍. 6 ഘട്ട തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ ബൂത്ത് തലത്തില്‍ അടക്കമുളള കണക്കുകള്‍ അവലോകനം ചെയ്താണ് കോണ്‍ഗ്രസ് ഈ നിഗമനത്തില്‍ എത്തിയത്.
ബിജെപിയെ തടയുക
140ല്‍ സീറ്റില്‍ കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം നല്‍കണം എന്ന അവകാശവാദം ഉന്നയിച്ചാല്‍ മതി എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ആഭ്യന്തര സര്‍വ്വേയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയെ തടയുക എന്നത് മാത്രമാണ്.
സർക്കാരിനെ പിന്തുണയ്ക്കും
പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് വേണമെന്നോ രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നോ ആവശ്യപ്പെടാതെ പ്രതിപക്ഷ കക്ഷികളെ പിന്തുണയ്ക്കുക എന്ന നയമാവും കോണ്‍ഗ്രസ് പിന്തുടരുക. ബിജെപി ഇതര കക്ഷികള്‍ ചേര്‍ന്നുണ്ടാക്കുന്ന സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കു ചേരും.
പുറത്ത് നിന്ന് പിന്തുണയ്ക്കില്ല
പ്രതിപക്ഷ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുക എന്ന തീരുമാനം കോണ്‍ഗ്രസ് കൈക്കൊളളാന്‍ സാധ്യതയില്ല. കാരണം 1996ല്‍ മൂന്നാം മുന്നണിയെ പുറത്ത് നിന്ന് പിന്തുണച്ച ദുരനുഭവം കോണ്‍ഗ്രസിന് മുന്നിലുണ്ട്. അതുകൊണ്ട് സര്‍ക്കാരില്‍ പങ്കാളിത്തമുളള തരത്തിലുളള പിന്തുണയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.
കർണാടക മാതൃകയിൽ
കര്‍ണാടകത്തില്‍ ജെഡിഎസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത് പോലുളള നീക്കമാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രി പദവി ജെഡിഎസിന് വിട്ട് കൊടുത്തത് പോലെ കേന്ദ്രത്തില്‍ പ്രധാനമന്ത്രി പദവി മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ട് നല്‍കി സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
നീക്കം പാളിപ്പോകുന്നു
മമത ബാനര്‍ജി, മായവതി, കെ ചന്ദ്രശേഖര റാവു എന്നിവര്‍ക്ക് പ്രധാനമന്ത്രിക്കസേരയിലേക്ക് നോട്ടമുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം വരും മുന്‍ പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുളള കോണ്‍ഗ്രസിന്റെ നീക്കം പാളിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
യോഗത്തിൽ പങ്കെടുക്കില്ല
മെയ് 21ന് കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് മമതയും മായാവതിയും അഖിലേഷ് യാദവും അടക്കമുളള നേതാക്കളുടെ തീരുമാനം. ചന്ദ്രബാബു നായിഡു ഈ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.