പ്രധാനമന്ത്രിയാകാൻ താൻ യോഗ്യ! മോദിക്ക് ശേഷം മായാവതി, ആദ്യമായി പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സീറ്റ് നേട്ടം കുറവാണ് എങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് വരെ കോണ്‍ഗ്രസ് തുറന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ കൂടാതെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സജീവ പരിഗണനയിലുളള പേര് ബിഎസ്പി നേതാവ് മായാവതിയുടേതാണ്. എന്നാല്‍ അതേക്കുറിച്ച് മായാവതി ഇതുവരെ പരസ്യമായി പ്രതികരണം നടത്തിയിട്ടുണ്ടായിരുന്നില്ല.
പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണ് എന്ന വ്യക്തമായ സൂചന നല്‍കി രംഗത്ത് വന്നിരിക്കുകയാണ് മായാവതി. നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കൂട്ടത്തിലാണ് തന്റെ പ്രധാനമന്ത്രി പദവി മോഹം മായാവതി പരസ്യമാക്കിയത്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിക്ക് യോജിച്ച ആളല്ലെന്നും താന്‍ ആ പദവിക്ക് യോഗ്യയാണ് എന്നുമാണ് മായാവതി പറഞ്ഞത്.

വികസനകാര്യത്തില്‍ ഉത്തര്‍ പ്രദേശിന്റെ മുഖം മാറ്റാന്‍ ബിഎസ്പിക്ക് സാധിച്ചിട്ടുണ്ടെന്ന് മായാവതി അവകാശപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും പൗരന്മാരുടേയും പുരോഗതിക്ക് ബിഎസ്പി അധ്യക്ഷ തന്നെയാണ് മോദിയേക്കാള്‍ യോഗ്യ എന്നാണ് മായാവതി പറഞ്ഞത്. മുഖ്യമന്ത്രിയായുളള തന്റെ നാല് വര്‍ഷക്കാലം സംശുദ്ധമായിരുന്നുവെന്നും ജനങ്ങള്‍ക്ക് വേണ്ടിയുളളതായിരുന്നുവെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. തന്റെ ഭരണകാലത്ത് യുപി സമാധാനപരമായിരുന്നു.
നരേന്ദ്ര മോദി ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. എന്നാല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടേതായിരുന്നു മോദിയുടെ ഭരണകാലം. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ മോദിയുടെ ഭരണകാലം ഒരു കറുത്ത അടയാളമാണെന്നും മായാവതി ആരോപിച്ചു. ഭരണാധികാരിയുടെ കസേരയില്‍ മോദി ഒരു പരാജയമാണ് എന്നാണ് അത് തെളിയിക്കുന്നത്. മുഖ്യമന്ത്രിക്കസേരയ്ക്കും പ്രധാനമന്ത്രിക്കസേരയ്ക്കും മോദി യോഗ്യനല്ലെന്നും മായാവതി തുറന്നടിച്ചു. മായാവതി പ്രധാനമന്ത്രിയാകുന്നതിനെ പ്രതിപക്ഷത്ത് നിന്നും ശരദ് പവാറും അഖിലേഷ് യാദവും അടക്കമുളള നേതാക്കള്‍ പിന്തുണയ്ക്കുന്നുണ്ട്.












Click it and Unblock the Notifications