കോൺഗ്രസിന് കനത്ത തിരിച്ചടി; മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരികെയെത്തി
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബി ജെ പിയിൽ തിരികെയെത്തി. ഡൽഹിയിൽ മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.

മുതിർന്ന നേതാവിനെ തിരികെയെത്തിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ ആരോപണങ്ങൾക്കിടെയാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഷെട്ടാർ കോൺഗ്രസിലെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഷെട്ടാറിനെ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗമാക്കിയിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ജഗദീഷ് ഷെട്ടാറിനെ ബി ജെ പി മത്സരിപ്പിക്കുമോയെന്നതാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. മുതിർന്ന ലിംഗായത്ത് നേതാവിന് മത്സരിക്കാൻ സീറ്റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പദവികളോ നേതൃത്വം നൽകിയേക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഷെട്ടാർ അടക്കമുള്ള ലിംഗായത്ത് നേതാക്കളെ തഴഞ്ഞതാണ് കഴിഞ്ഞ തിര
ഞ്ഞെടുപ്പിലെ കനത്ത തോൽവിയിലേക്ക് നയിച്ചതെന്ന വികാരം ബി ജെ പി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ ലിംഗായത്ത് പിന്തുണ തിരികെ പിടിക്കാനുള്ള തീവ്രശ്രമമാണ് ബി ജെ പി നടത്തുന്നത്. അതിന്റെ കൂടി ഭാഗമായിട്ടാണ് ഷെട്ടാറിനെ തിരിച്ചെത്തിച്ചതെന്നും വിലയിരുത്തലുകൾ ഉണ്ട്.
അതേസമയം പ്രതിപക്ഷ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് ഇത്തരത്തിൽ ഇനിയും നേതാക്കളെ ബി ജെ പി പാർട്ടിയിൽ എത്തിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 350 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. ദക്ഷിണേന്ത്യയിൽ നിന്നടക്കം കൂടുതൽ സീറ്റുകൾ ബി ജെ പി ഇക്കുറി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വൻ വിജയം ഉറപ്പാക്കാൻ മറ്റ് പാർട്ടികളിൽ സ്വാധീവനമുള്ള ശക്തരായ നേതാക്കളെ അടക്കം പാർട്ടിയിൽ എത്തിച്ച് മത്സരിപ്പിക്കാൻ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനും ഇത് സംബന്ധിച്ച് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പേർ പാർട്ടിയിൽ എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.












Click it and Unblock the Notifications