വയനാട്ടില്‍ രാഹുല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ തേടി; കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമെന്ന് മോദി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ പ്രീണന രാഷ്ട്രീയത്തിനുവേണ്ടി ഇന്ത്യയിലെ രാജാക്കന്മാരെയും മഹാരാജാക്കന്മാരെയും അപമാനിച്ചെന്നും നവാബുമാരും നിസാമുമാരും സുല്‍ത്താന്‍മാരും ബാദ്ഷാമാരും നടത്തിയ അതിക്രമങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ പൊതുയോഗത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങളുടെ ആസ്തി വര്‍ധിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ 'എക്സ്-റേ' ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് എന്നും മോദി പറഞ്ഞു. നിങ്ങളുടെ സ്വത്ത്, ബാങ്ക് ലോക്കറുകള്‍, ഭൂമി, വാഹനങ്ങള്‍, സ്ത്രീകളുടെ ആഭരണങ്ങള്‍, സ്വര്‍ണം, മംഗളസൂത്രം എന്നിവ അവര്‍ എക്‌സ്-റേ ചെയ്യും.

'ഇവര്‍ എല്ലാ വീടുകളും റെയ്ഡ് ചെയ്യുകയും നിങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യും. പിടിച്ചെടുത്തതിന് ശേഷം അവര്‍ അത് പുനര്‍വിതരണം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. അത് അവരുടെ പ്രിയപ്പെട്ട വോട്ട് ബാങ്കിന് നല്‍കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഈ കൊള്ള നടക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ?', പ്രധാനമന്ത്രി ചോദിച്ചു. എന്നാല്‍ താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇത് അനുവദിക്കില്ല എന്ന് മോദി പറഞ്ഞു.
കോണ്‍ഗ്രസിന്റെ യുവരാജാവിന്റെ പ്രസ്താവനകള്‍ മനഃപൂര്‍വ്വം വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനവും ലക്ഷ്യമിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ അടിച്ചമര്‍ത്തലുകള്‍ രാഹുല്‍ ഗാന്ധിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ഔറംഗസേബ് നമ്മുടെ നിരവധി ക്ഷേത്രങ്ങള്‍ അശുദ്ധമാക്കുകയും അവ നശിപ്പിക്കുകയും ചെയ്തുവെന്നും മോദി ആരോപിച്ചു.
ഔറംഗസേബിനെ പുകഴ്ത്തുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സന്തോഷത്തോടെ സഖ്യമുണ്ടാക്കുന്നു. നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും പശുക്കളെ കൊല്ലുകയും ചെയ്തവരാണ് അവര്‍. വോട്ടിന് വേണ്ടി രാജാക്കാന്‍മാരെ കുറ്റം പറയുന്ന രാഹുല്‍ സുല്‍ത്താന്‍മാര്‍ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രീണന മനോഭാവം രാജ്യത്തിന് മുന്നില്‍ തുറന്ന് വന്നിട്ടുണ്ടെന്നും അത് അവരുടെ പ്രകടന പത്രികയിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതു മുതല്‍ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നും ബെലഗാവിയില്‍ ആദിവാസി യുവതിക്ക് നേരെയുണ്ടായ അതിക്രമവും ചിക്കോടിയില്‍ ജൈന സന്യാസി കൊല്ലപ്പെട്ട സംഭവവും അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ആരോപിച്ചു. ഈ നാണംകെട്ട സംഭവങ്ങള്‍ കര്‍ണാടകയുടെ അഭിമാനം കെടുത്തിയിരിക്കുകയാണ്.
'ബംഗളൂരു കഫേയില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് കാര്യമായി എടുത്തില്ല. സിലിണ്ടര്‍ സ്ഫോടനം എന്നുപോലും അവര്‍ ആദ്യം വിശേഷിപ്പിച്ചു. എന്തിനാണ് നിങ്ങള്‍ രാജ്യത്തെ ജനങ്ങളോട് കള്ളം പറയുന്നത് നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, പോയി വീട്ടിലിരിക്കൂ,' പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തെ പിന്തുണച്ച ദേശവിരുദ്ധ നിരോധിത സംഘടനയായ പിഎഫ്‌ഐയെ വോട്ടിന് വേണ്ടി കോണ്‍ഗ്രസ് പിന്തുണക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടില്‍ ഒരു സീറ്റ് ജയിക്കാന്‍ വേണ്ടിയാണോ നിങ്ങള്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങുന്നത്? ബിജെപി പിഎഫ്‌ഐ നിരോധിച്ചു, നേതാക്കളെ ജയിലില്‍ നിര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ഒരാള്‍ തന്റെ മക്കള്‍ക്ക് വേണ്ടി ലാഭിക്കുന്ന പണത്തിനോ സ്വത്തിനോ നികുതി ചുമത്തേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ, ബെല്‍ഗാമിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ചിക്കോടി സ്ഥാനാര്‍ത്ഥി അണ്ണാസാഹേബ് ശങ്കര്‍ ജോലെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications