ബിജെപിയേയും മമതയേയും പൂട്ടാൻ സിപിഎം, ബംഗാളിൽ കോൺഗ്രസുമായി കൈ കോർക്കും
Recommended Video

കൊല്‍ക്കത്ത: ഒടുക്കം മമതയുടെ ബംഗാളില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കാന്‍ തയ്യാറെടുത്ത് സിപിഎം. കോണ്‍ഗ്രസ് അല്ല, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പശ്ചിമ ബംഗാളിലെ പ്രധാന ശത്രുക്കളെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് കോണ്‍ഗ്രസുമായി സിപിഎം പൊതുതെരഞ്ഞെടുപ്പില്‍ കൈ കോര്‍ക്കുന്നത്.
ബ്രിഗേഡ് മൈതാനത്ത് ലക്ഷങ്ങളെ അണി നിരത്തിയുളള വന്‍ സമ്മേളനം സംഘടിപ്പിക്കാനായത് ബംഗാളില്‍ സിപിഎമ്മിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതോടെ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു.

കൊടുങ്കാറ്റ് പോലെ മമത
വര്‍ഷങ്ങളോളം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ബംഗാള്‍ മമത ബാനര്‍ജി പിടിച്ചെടുത്തത്. സിപിഎം ഇനി ഒരു തിരിച്ച് വരവ് ഇല്ലെന്ന് തോന്നിക്കും വിധമാണ് തകര്‍ന്ന് അടിഞ്ഞത്. പിന്നാലെ ബിജെപി സംസ്ഥാനത്ത് വളര്‍ന്നു. കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് ഒഴുകി. തൃണമൂലിന് പിറകില്‍ രണ്ടാമതായി ബിജെപി.

ബ്രിഗേഡ് മൈതാനിയിലെ സൂചന
സംസ്ഥാനത്ത് ഉടനീളം സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. ചാരത്തില്‍ നിന്നുളള സിപിഎമ്മിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനയാണ് ബ്രിഗേഡ് മൈതാനിയില്‍ കണ്ടത്. ചുവപ്പ് കൊടിയേന്തി ലക്ഷങ്ങള്‍ സിപിഎമ്മിന് പിന്നില്‍ അണി നിരന്നു. ഇതാകട്ടെ സംസ്ഥാന നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും വലിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്.

കോൺഗ്രസിന് കൈ കൊടുക്കാൻ
എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ഇനിയും വിയര്‍പ്പ് ഒഴുക്കുക തന്നെ വേണം. തൃണമൂലിനേയും ബിജെപിയേയും നേരിടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനുളള സിപിഎം തീരുമാനം. ഇരുവരും ബംഗാളില്‍ സഖ്യമുണ്ടാക്കില്ല. പക്ഷെ പരസ്പര ധാരണയുണ്ടാക്കും.

സിറ്റിംഗ് സീറ്റിൽ മത്സരം ഇല്ല
സീറ്റുകള്‍ പങ്കിടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നതേ ഉളളൂ. അതേസമയം സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കേണ്ടതില്ല എന്ന് ധാരണയായിട്ടുണ്ട് എന്നാണ് സൂചന. സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ദില്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.

രാഹുലുമായി ചർച്ച
ബംഗാളില്‍ സഹകരിക്കാനുളള തീരുമാനം ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലും ചര്‍ച്ച നടന്നു. നാളെ ചേരുന്ന സിപിഎം പിബി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടിയെടുക്കുക. മാത്രമല്ല കോണ്‍ഗ്രസിനും സിപിഎമ്മിനും അവരുടെ ബംഗാള്‍ ഘടകത്തില്‍ നിന്നുളള അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.

രണ്ടിടത്തും എതിർപ്പ്
സിപിഎമ്മിനോട് കൈ കോര്‍ക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ട്. തനിച്ച് മത്സരിക്കാം എന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസുമായി ചേരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകും എന്നാല്‍ ഇവരുടെ ആശങ്ക

രാഹുലിന് താൽപര്യം ഇടത്
കോണ്‍ഗ്രസിലെ ചിലര്‍ക്ക് തൃണമൂലുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കണം എന്ന അഭിപ്രായമാണ്. എന്നാലത് വേണ്ടെന്ന് നേതൃത്വം കരുതുന്നു. കോണ്‍ഗ്രസില്‍ നിന്നും വനിതാ എംപി അടക്കമുളളവര്‍ തൃണമൂലില്‍ ചേര്‍ന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല രാഹുല്‍ ഗാന്ധിക്ക് താല്‍പര്യം ഇടത് പക്ഷവവുമായി സഖ്യമുണ്ടാക്കുന്നതാണ്.

നിയമസഭയിലെ തിരിച്ചടി
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സിപിഎം പരസ്യ സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ തിരിച്ചടിയായിരുന്നു ഫലം. 295 അംഗങ്ങളുളള നിയമസഭയില്‍ സിപിഎമ്മിന് കിട്ടിയത് 26 സീറ്റുകളാണ്. കോണ്‍ഗ്രസിന് 44ഉം. ലോക്‌സഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 4 സീറ്റുകളും സിപിഎമ്മിന് രണ്ട് സീറ്റുകളുമാണ് ബംഗാളിലുളളത്. ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഖ്യത്തിന് അനുകൂലമാണ്.












Click it and Unblock the Notifications