തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി! തോറ്റാൽ രാഷ്ട്രീയ ഭാവി തകരുമെന്ന ഭീതി
Recommended Video
ലഖ്‌നൗ: സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് തന്നെ ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും വ്യക്തി പ്രഭാവവും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിരുന്നു പ്രിയങ്ക ഗാന്ധി. പ്രിയങ്ക കൂടി രാഹുല്‍ ഗാന്ധിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസുകാരുടെ ആവേശം അത്യുന്നതങ്ങളിലാണ്.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധി തന്നെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊടുങ്കാറ്റ് പോലെ വരവ്
ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കേയാണ് അപ്രതീക്ഷിതമായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. കോണ്‍ഗ്രസിന് വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വരവിന് വന്‍ പ്രാധാന്യമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കൂടിയാണ് പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വന്നത് എന്നായിരുന്നു കരുതപ്പെട്ടത്.
മത്സരിക്കുമോ ഇല്ലയോ
സോണിയാ ഗാന്ധി ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുമെന്നും പകരം റായ്ബറേലി മണ്ഡലത്തില്‍ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റായ്ബറേലി കൂടാതെ ഫൂല്‍ പൂര്‍, ലഖ്‌നൗ എന്നീ മണ്ഡലങ്ങളും പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയുളള മണ്ഡലങ്ങളാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
മത്സരിക്കാനില്ലെന്ന് പ്രിയങ്ക
എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കുന്നില്ല എന്നാണ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. ലഖ്‌നൗവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് മത്സര രംഗത്ത് നിന്നും വിട്ട് നില്‍ക്കാനുളള തീരുമാനം പ്രിയങ്ക അറിയിച്ചത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാണ്.
പാർട്ടിയെ ശക്തിപ്പെടുത്തും
ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള പ്രചാരണത്തിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലുമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ നിലവിലെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം വളരെ ദുര്‍ബലമാണ്. പ്രിയങ്ക എത്തിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഒരു ഉണര്‍വ് ഉണ്ടായിട്ടുണ്ട്.
തോൽക്കുമെന്ന് ഭയം
നിലവില്‍ ഉത്തര്‍പ്രദേശ് ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ബിജെപി കോട്ടയില്‍ മത്സരിച്ച് ഏതെങ്കിലും സാഹചര്യത്തില്‍ പരാജയം നേരിട്ടാല്‍ അത് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കും. ഈ ഭീതിയും ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കാം എന്ന പ്രിയങ്ക ഗാന്ധിയുടെ തീരുമാനത്തിന് പിറകിലുണ്ട് എന്നാണ് കരുതുന്നത്. പ്രിയങ്ക മത്സരിക്കാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെയാവും റായ്ബറേലിയില്‍ മത്സരിക്കുക.
ഭാരിച്ച ചുമതലകൾ
എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധിക്ക് രാഹുല്‍ ഏല്‍പ്പിച്ച് കൊടുത്തത് കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ്. രാഹുലിന്റെ മണ്ഡലമായ അമേത്തിയും സോണിയയുടെ മണ്ഡലമായ റായ്ബറേലിയും മോദിയുടെ മണ്ഡലമായ വാരാണസിയും പ്രിയങ്കയ്ക്ക് ചുമതല കിട്ടിയ കിഴക്കന്‍ യുപിയുടെ ഭാഗങ്ങളാണ്.
കരിസ്മയെ ഉപയോഗിക്കാൻ
ഈ തെരഞ്ഞെടുപ്പില്‍ ്പ്രിയങ്കയുടെ വ്യക്തി പ്രഭാവം പരമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രിയങ്കയുടെ കരിസ്മ എത്രത്തോളമുണ്ട് എന്നത് ലഖ്‌നൗവിലെ അരങ്ങേറ്റ റാലിയില്‍ തന്നെ വ്യ്കതമായിട്ടുളളതാണ്. ഇന്ദിരാ ഗാന്ധിയുടെ തിരിച്ച് വരവ് എന്നാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
മറ്റൊരു കാരണവും
പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്ക് ഇറങ്ങുകയാണ് എങ്കില്‍ സ്വന്തം മണ്ഡലത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ രാജ്യമെമ്പാടും നടക്കുന്ന കോണ്‍ഗ്രസ് പ്രചാരണ പരിപാടികളില്‍ പ്രിയങ്കയ്ക്ക് പങ്കെടുക്കാനും സാധിക്കില്ല. ഇത് കൂടി കണക്കിലെടുത്താണ് സംഘടനയെ ശക്തിപ്പെടുത്താനും തെരഞ്ഞെടുപ്പ്് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രിയങ്ക സ്വയം സന്നദ്ധയായിരിക്കുന്നത്.