ലക്ഷ്യം 2024 ലെ പൊതുതിരഞ്ഞെടുപ്പ്: അരവിന്ദർ സിംഗ് ലൗലിയെ അമരക്കാരനാക്കി കോണ്‍ഗ്രസ്
ഡല്‍ഹി: മുൻ മന്ത്രി അരവിന്ദർ സിംഗ് ലൗലിയെ ഡല്‍ഹി പി സി സി അധ്യക്ഷനായി നിയമിച്ച് കോണ്‍ഗ്രസ്. ഏറെ മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് പുതിയ പി സി സി അധ്യക്ഷന്റെ നിയമനം. മുംബൈയിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാമത് യോഗം ആരംഭിച്ച സാഹചര്യത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് എ ഐ സി സി തീരുമാനം അറിയിച്ചത്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് ശക്തനായ ലൗലിയുടെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ച് വരവ്. സീറ്റ് പങ്കിടല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ക്ക് ഇതോടെ വേഗത കൈവരിക്കുമെന്നും പ്രാദേശിക നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

ഇത് രണ്ടാം തവണയാണ് ലൗലി ഡല്‍ഹി പി സി സി തലവനാകുന്നത്. 2015 ല്‍ പി സി സി അധ്യക്ഷനായിരിക്കെ ഇദ്ദേഹത്തോടെ എ ഐ സി സി നേതൃത്വം സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പദവിയില്‍ നിന്ന് രാജിവെച്ച ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുകയും ചെയ്തു. എന്നാല്‍ 9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു.
ഡൽഹി രാഷ്ട്രീയത്തിലെ ഒരു പ്രമുഖ സിഖ് മുഖമായി കണക്കാക്കപ്പെടുന്ന ലവ്‌ലി, ഗതാഗതം, വിദ്യാഭ്യാസം, റവന്യൂ, നഗരവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വഹിച്ച വ്യക്തിയാണ്. ഷീല ദീക്ഷ്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന തുടർച്ചയായ മൂന്ന് കോണ്‍ഗ്രസ് സർക്കാരുകളിലെയും പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്നു. പ്രാദേശികമായി മികച്ച ജനപിന്തുണയുള്ള വ്യക്തി കൂടിയാണ് അദ്ദേഹം.
1998 മുതല്‍ 2013 വരെ നാല് തവണ ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എം എല്‍ എയായിരുന്ന ലവ്ലി 2020 ല്‍ വീണ്ടും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ബി ജെ പി, എ എ പി സ്ഥാനാർത്ഥികള്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
അതേസമയം, 2013ൽ എട്ട് കോൺഗ്രസ് എംഎൽഎമാരുടെ സഹായത്തോടെ തലസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ എഎപിയെ പുറത്തുനിന്ന് പിന്തുണക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിൽ ലവ്‌ലി ഒരു പ്രധാന വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്നതായാണ് പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുള്ള സീറ്റ് പങ്കിടൽ കരാറുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാന പങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നുവെന്നും പാർട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications