മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്സഭയിൽ പാസായി; അടുത്ത കടമ്പ രാജ്യസഭ
Recommended Video
ദില്ലി: മുത്തലാഖ് ബിൽ ലോക്സഭയിൽ പാസായി. കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ബിൽ ലോക്സഭയിൽ പാസായത്. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി. ചർച്ചകൾക്കിടെ കോൺഗ്രസ്- തൃണമൂൽ കോൺഗ്രസ് എംപിമാർ ഇറങ്ങിപ്പോയി. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ 82 പേർ അനുകൂലിച്ചപ്പോൾ 303 പേർ എതിർത്ത് വോട്ട് ചെയ്തു. എൻഡിഎയിലെ ഘടകകക്ഷിയായ ജെഡിയുവും ബില്ലിനെ എതിർത്തു.
മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് ഭാര്യയുമായി വിവാഹമോചനത്തിന് മൂന്ന് തവണ മുത്തലാഖ് എന്ന് ചൊല്ലിയാൽ മതിയെന്ന രീതിക്ക് എതിരാണ് ബിൽ. ഇത്തരത്തിൽ മുത്തലാഖ് വഴി വിവാഹമോചനം നേടുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ. ഇതോടെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന ഭർത്താക്കന്മാർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ബില്ലിനെതിരെ വലിയ പ്രതിപക്ഷ പ്രതിഷേധമാണ് സഭയിൽ നടന്നത്.

ബില്ല് ലിംഗ നീതിക്ക് വേണ്ടിയുളള പോരാട്ടത്തിൽ നാഴികക്കല്ലാകുമെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വാദിച്ചത്. പാകിസ്താനും മലേഷ്യയും ഉൾപ്പെടെ ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങളിൽ മുത്തലാഖ് നിരോധിച്ചതാണ് മതേതര രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ടാണ് ബില്ലിനെതിരെ പ്രതിഷേധം ഉയരുന്നതെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു. വോട്ടെടുപ്പിൽ പങ്കെടുക്കാൻ ബിജെപി എംപിമാർക്ക് വിപ്പ് ഏർപ്പെടുത്തിയിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കൂടുതൽ ചർച്ചകൾ വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബിൽ പാസാക്കാൻ എന്തുകൊണ്ടാണ് സർക്കാർ ഇത്ര തിടുക്കം കാട്ടുന്നതെന്നും പ്രതിപക്ഷം ചോദിച്ചു. മുസ്ലീം പുരുഷന്മാർക്ക് എതിരെ മാത്രം ക്രിമിനൽ കുറ്റം ചുമത്തുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷം വാദിച്ചു. ലോക്സഭയിൽ ബിൽ പാസായതോടെ ഇനി രാജ്യസഭയാണ് അടുത്ത കടമ്പ.












Click it and Unblock the Notifications