'നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെ';ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് മോദി
ദില്ലി; ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. അടുത്തിടെ അദ്ദേഹവുമായി നടത്തിയത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ജപ്പാൻ സന്ദർശിച്ചപ്പോൾ ആബെയെ വീണ്ടും കാണാനും പല വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിച്ചു.അദ്ദേഹം വിവേകശാലിയും ഉൾക്കാഴ്ചയുള്ളവനുമായിരുന്നു. അന്ന് നടന്നത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാകുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാൻ ജനതയ്ക്കും എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു', മോദി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ച നേതാവായിരുന്നു ഷിൻസോ ആബെ. ജപ്പാന്റെ ദുഃഖത്തിൽ ഇന്ത്യക്കാരെല്ലാവരും പങ്കുചേരുന്നു,മോദി ട്വീറ്റിൽ പറഞ്ഞു. ഷിൻസോ ആബെയുടെ മരണത്തിൽ ഇന്ത്യ നാളെ ദുഃഖം ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഷിൻസോ ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായപ്പോഴും പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തിയിരുന്നു. "എന്റെ പ്രിയ സുഹൃത്ത് ആബെ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ അഗാധമായ വിഷമമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട്', എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
കിഴക്കൻ ജപ്പാനിലെ നാരാ സിറ്റിയില്‍ വെച്ച് ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു ആബേയ്‌ക്ക് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ ആബേയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.പാർലമെൻറിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്‌ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചരണയോഗത്തിൽ സംസാരിക്കുമ്പോഴാണ് വെടിയേറ്റത്.ജാപ്പനീസ് മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിലെ മുന്‍ അംഗമാണ് ആബേയ്ക്കെതിരെ വെടിയുതിർത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആബേയുടെ പ്രവർത്തനങ്ങളിൽ താൻ അസ്വസ്ഥനായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.












Click it and Unblock the Notifications