മദനിക്ക് കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് സുപ്രീംകോടതി;വൻ തുക ആവശ്യപ്പെട്ട കർണ്ണാടകയ്ക്ക് വിമർശനം
ടിഎയും ഡിഎയും അല്ലാതെ വേറെ തുകയൊന്നും ഈടാക്കരുതെന്ന് പറഞ്ഞ കോടതി, പുതുക്കിയ സുരക്ഷാച്ചെലവിന്റെ വിവരങ്ങൾ വെള്ളിയാഴ്ച നൽകണമെന്നും നിർദേശിച്ചു.
ദില്ലി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മദനിയോട് കേരളത്തിൽ പോകാൻ വൻ തുക കെട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട കർണ്ണാടക സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. ന്യായമായ തുക മാത്രമേ മദനിയിൽ നിന്ന് സുരക്ഷാച്ചെലവിനായി ഈടാക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചു.
14 ദിവസത്തിന് സുരക്ഷയൊരുക്കുന്നതിന് എങ്ങനെയാണ് ഇത്രയും ഭീമമായ തുക ചെലവ് വരുന്നതെന്ന് വിശദമാക്കാനും സുപ്രീംകോടതി കർണ്ണാടക സർക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ടിഎയും ഡിഎയും അല്ലാതെ വേറെ തുകയൊന്നും ഈടാക്കരുതെന്ന് പറഞ്ഞ കോടതി, പുതുക്കിയ സുരക്ഷാച്ചെലവിന്റെ വിവരങ്ങൾ വെള്ളിയാഴ്ച നൽകണമെന്നും നിർദേശിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് കർണ്ണാടക സർക്കാർ ഗൗരവത്തോടെയല്ല കൈകാര്യം ചെയ്തതെന്നും സുപ്രീംകോടതി വിമർശിച്ചു.

അതേസമയം, മദനിക്ക് വേണ്ടി കേരളത്തിൽ സുരക്ഷയൊരുക്കാമെന്ന കേരള സർക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. കർണ്ണാടക പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ കാര്യത്തിൽ കേരള പോലീസ് ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
മദനി കേരളത്തിലെത്തിയതിന് ശേഷം കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് കർണ്ണാടക പോലീസ് സമീപിച്ചാൽ മാത്രം കേരള പോലീസ് സുരക്ഷ നൽകിയാൽ മതിയെന്നും സുപ്രീംകോടതി പറഞ്ഞു. കേരളം ഈ കേസിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയെ കസ്റ്റഡിയിൽ വെച്ച സംസ്ഥാനത്തിനാണ് ആ പ്രതിയുടെ സംരക്ഷണ ചുമതലയെന്നും പറഞ്ഞു.
കേരളത്തിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മദനിയോട് സുരക്ഷാച്ചെലവുകൾക്കായി 15 ലക്ഷം രൂപ കെട്ടിവെയ്ക്കാനാണ് കർണ്ണാടക പോലീസ് ആവശ്യപ്പെട്ടത്. എസിപി അടക്കമുള്ള 19 പോലീസ് ഉദ്യോഗസ്ഥരുടെ ചെലവിനാണ് ഇത്രയും തുക കർണ്ണാടക ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും തുക നൽകാനില്ലെന്ന് വ്യക്തമാക്കിയ മദനി കേരളത്തിലേക്കില്ലെന്നും അറിയിച്ചിരുന്നു.












Click it and Unblock the Notifications