മധ്യപ്രദേശില്‍ അട്ടിമറി നീക്കം;മന്ത്രിമാര്‍ ഉള്‍പ്പെടെ 18 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബെംഗളൂവിലേക്ക്
ഭോപ്പാല്‍: അത്യന്തം നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മധ്യപ്രദേശില്‍ അരങ്ങേറുന്നത്. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 ഭരണകക്ഷി എംഎല്‍എമാരെ ബിജെപി കടത്തിയെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതില്‍ ഏഴ് എംഎല്‍എമാരെ തങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചുവെന്നും നേതൃത്വം അവകശാപ്പെട്ടിരുന്നു.
അതേസമയം ബിജെപി ക്യാമ്പിലേക്ക് പോയെന്ന് കണക്കാക്കപ്പെടുന്ന എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായി. മറ്റുള്ള നേതാക്കളെ ബന്ധപ്പെടാനും കഴിയാതിരുന്നതോടെ സാഹചര്യം തണുപ്പിക്കാന്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് നേതൃത്വം. അതിനിടെ മുഖ്യമന്ത്രി കമല്‍നാഥിനെ വെട്ടിലാക്കി ജ്യോതിരാധിത്യ സിന്ധ്യ പക്ഷത്തുള്ള 18 എംഎല്‍എമാരെ കാണാതായിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്.

മന്ത്രിസഭ വികസനം
മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഭരണകക്ഷിയിലെ സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചത്.
കമല്‍നാഥ് മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ട നേതാക്കളെയായിരുന്നു ബിജെപി പ്രധാനമായും ലക്ഷ്യം വെച്ചത്. ഈ സാഹചര്യത്തിലാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയ എസ്പി, ബിഎസ്പി എംഎല്‍എമാരേയും സ്വതന്ത്രരേയും ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനം നടത്താനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രി കമല്‍നാഥ് സജീവമാക്കിയത്.

സാഹചര്യം തണുപ്പിക്കാന്‍
രണ്ട് ബിഎസ്പി, ഒരു സമാജ്വാദി പാര്‍ട്ടി എംഎല്‍എ എന്നിവരെ കൂടാതെ നാല് സ്വതന്ത്ര എംഎല്‍എമാരാണ് നിലവില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. ഇതില്‍ ഒരു സ്വതന്ത്ര എംഎല്‍എയ്ക്ക് മാത്രമാണ് കോണ്‍ഗ്രസ് മന്ത്രിസ്ഥാനം നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.

വിലങ്ങ് തടി
അതേസമയം മന്ത്രിസഭ വിപുലീകരണം നടത്തുന്നതിന് മുന്‍പ് മധ്യപ്രദേശില്‍ പാര്‍ട്ടി പുന;സംഘടന നടത്തേണ്ടതുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ നിയമിച്ചുകൊണ്ട് മാത്രമേ പുനസംഘടനയ്ക്ക് തുടക്കം കുറിക്കാനാകൂ. എന്നാല്‍ മുഖ്യമന്ത്രി കമല്‍നാഥും മുന്‍ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാധിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലിയാണ് ഇതിന് വിലങ്ങ് തടിയായിരിക്കുന്നത്.

സോണിയയെ കണ്ടു
പ്രതിസന്ധി രൂക്ഷമായിരിക്കെ പാര്‍ട്ടി പുന;സംഘടന ചര്‍ച്ച ചെയ്യാന്‍ ഇന്ന് കമല്‍നാഥ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് തൊട്ട് പിന്നാലെയാണ് സിന്ധ്യ പക്ഷത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ കാണാതായിരിക്കുന്നത്.

ഫോണ്‍ സ്വിച്ച് ഓഫില്‍
ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരാണ് സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായിരിക്കുന്നത്. ഇവര്‍ ബെംഗളൂരുവിലാണെന്നാണ് വിവരം. ഇവരെ ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും എംഎല്‍എമാരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സഹകരിക്കില്ലെന്ന്
സിന്ധ്യ-കമല്‍നാഥ് തര്‍ക്കമാണ് എംഎല്‍എമാരുടെ ഒളിച്ചുകളിക്ക് കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സിന്ധ്യ പക്ഷത്തുള്ള 35 എംഎല്‍എമാര്‍ കമല്‍നാഥ് സര്‍ക്കാരുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചതായി നേരത്തെ ബിജെപി നേതാവ് ഹിതേഷ് ബജ്പാല്‍ പറഞ്ഞിരുന്നു.ഇതിന് തൊട്ട് പിന്നാലെയാണ് നേതാക്കള്‍ സംസ്ഥാനം വിട്ടതെന്നും ശ്രദ്ധേയമാണ്.

നേതൃ തര്‍ക്കം
2018 മുതല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവി വഹിക്കുന്നത് കമല്‍നാഥാണ്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നേരിടേണ്ടി വന്നത് ശക്തമായ നേതൃ തര്‍ക്കമായിരുന്നു. ജ്യോതിരാധിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കി കമല്‍നാഥിനെ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തണമെന്നായിരുന്നു ഒരു വിഭാഗത്തിന്‍റെ ആവശ്യം.

അധ്യക്ഷനാക്കണം
എന്നാല്‍ ശക്തമായ ചരടുവലികൾക്കൊടുവിൽ കമൽനാഥിന് നറുക്ക് വീഴുകയായിരുന്നു. അതേസമയം സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കമല്‍ നാഥ് അത് പരിഗണിച്ചിരുന്നില്ല.ഉപമുഖ്യമന്ത്രി പദം നഷ്ടമായതോടെ സിന്ധ്യയ്ക്ക് പാര്‍ട്ടി അധ്യക്ഷ പദം നല്‍കണന്ന് സിന്ധ്യ വിഭാഗം ആവശ്യപ്പെട്ടു.

സമരം ചെയ്യുമെന്ന്
എന്നാല്‍ അധികാരത്തിലേറി 18 മാസങ്ങള്‍ പൂര്‍ത്തിയായിട്ടും അധ്യക്ഷ പദം സിന്ധ്യയ്ക്ക് വിട്ട് നല്‍കാന്‍ കമല്‍ നാഥ് തയ്യാറായിരുന്നില്ല. ഇതോടെ ഒളിഞ്ഞും തെളിഞ്ഞും സിന്ധ്യ വിഭാഗം കമല്‍നാഥിനെതിരെ രംഗത്തെത്തിയിരുന്നു. ഒരുഘട്ടത്തില്‍ സ്വന്തം സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ മടിക്കില്ലെന്ന വെല്ലുവിളി വരെ സിന്ധ്യ ഉയര്‍ത്തി.

സര്‍ക്കാരിനെതിരെ
കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്നായിരുന്നു സിന്ധ്യ വെല്ലുവിളിച്ചത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ കമല്‍നാഥ് തയ്യാറായിട്ടില്ലെന്നു സിന്ധ്യ ആരോപിച്ചിരുന്നു. ഗസ്റ്റ് അധ്യാപകര്‍ക്ക് സ്ഥിര നിയമനം നല്‍കാത്തതിനെതിരേയും സിന്ധ്യ രംഗത്തെത്തിയിരുന്നു.

കാത്തിരുന്നു കാണാം
അതേസമയം എംഎല്‍എമാരുടെ ഇപ്പോഴത്തെ ഒളിച്ചുകളി കമല്‍നാഥ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ളതാണോയെന്നത് വ്യക്തമല്ല. ഇവരില്‍ ചിലരെയെങ്കിലും കൂടെകൂട്ടി ബിജെപി മധ്യപ്രദേശില്‍ അധികാരം പിടിക്കുമോയെന്നും കാത്തിരുന്ന് കാണേണ്ടി വരും.
പത്തനംതിട്ടയില്‍ രണ്ടാഴ്ച എല്‍പി, യുപി സ്കൂളുകള്‍ അടച്ചിടും; ക്ഷേത്രോത്സവങ്ങൾക്കും വിലക്ക്, ജാഗ്രത
2 കോടിയുടെ ചിത്രം; കണക്ക് നിരത്തി ബിജെപി ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്! 'ബിജെപി മറുപടി പറയേണം'
'ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയ രേഷ്മ ചെയ്തത് എന്താണെന്നോ?' അറിയണം, അഭിമാനം.. വൈറല്‍ കുറിപ്പ്












Click it and Unblock the Notifications