വിജയത്തിന് തൊട്ട് പിറകെ തനിസ്വരൂപം കാട്ടി പാർട്ടി, മധ്യപ്രദേശ് കോൺഗ്രസിൽ തമ്മിലടി
ഭോപ്പാല്‍: ബിജെപി സര്‍ക്കാരിനെ താഴെയിറക്കി, 15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. നേരത്തെ തന്നെ മധ്യപ്രദേശില്‍ അധികാരം പിടിക്കാന്‍ സാധിക്കുമായിരുന്ന കോണ്‍ഗ്രസ് തടയിട്ടത് പാര്‍ട്ടിക്കുളളിലെ തന്നെ വിഭാഗീയതയും ഗ്രൂപ്പ് പോരുകളുമായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിലും ഉയര്‍ന്നു വന്നു ഗ്രൂപ്പ് കളികള്‍. പ്രധാനമായും കമല്‍നാഥിനും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും വേണ്ടിയായിരുന്നു പാര്‍ട്ടിക്കുളളിലെ പോര്‍വിളികള്‍. മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമായാലും കോണ്‍ഗ്രസിനുളളില്‍ ചേരിപ്പോര് തുടരാന്‍ തന്നെയാണ് സാധ്യത.
തമ്മിലടി വില്ലൻ
2003ലാണ് അവസാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിന്ന് പടിയിറങ്ങിയത്. പിന്നീട് കോണ്‍ഗ്രസിന് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 2013ലേത്. എന്നാല്‍ അന്ന് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന് വിനയായി. ദിഗ്വിജയ് സിംഗിന്റെ ഗ്രൂപ്പും കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും സുരേഷ് പച്ചൗരിയുമടങ്ങുന്ന ഗ്രൂപ്പും തമ്മില്‍ പടവെട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ജയം ബിജെപി കൊണ്ടുപോയി.
കമൽനാഥിനെ ഇറക്കി രാഹുൽ
ഈ പഴയ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൊണ്ടാണ് കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിന്ധ്യയുടേയും സിംഗിന്റെയും തമ്മിലടിക്ക് ഇടയിലേക്കാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രാഹുല്‍ ഗാന്ധി കമല്‍നാഥിനെ ഇറക്കുന്നത്. സീറ്റ് വിഭജനം ഗ്രൂപ്പുകള്‍ക്ക് പരാതി ഇല്ലാതെ കമല്‍നാഥ് വിജയകരമായിത്തന്നെ പൂര്‍ത്തിയാക്കി.
ജയിച്ചതോടെ പിടിവലി
മൂന്ന് നേതാക്കളും ഒരുമിച്ച് നിന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ പ്രഖ്യാപിക്കാതെയും ഈ നേതാക്കളെ മത്സരിപ്പിക്കാതെയും പൂര്‍ണമായും തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറക്കി വിടുകയായിരുന്നു രാഹുല്‍. ആ തന്ത്രം ഫലിക്കുകയും ചെയ്തു. എന്നാല്‍ വിജയിച്ചതിന് തൊട്ട് പിന്നാലെ തന്നെ മുഖ്യമന്ത്രിക്കസേരയ്ക്കായി ഗ്രൂപ്പുകള്‍ പിടിവലിയും തുടങ്ങി.
സിന്ധ്യയ്ക്ക് വേണ്ടി മുറവിളി
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം വൈകിട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. ദിഗ്വിജയ് സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കമല്‍നാഥിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ഇതിനോട് യോജിക്കുകയും ചെയ്തു. എന്നാല്‍ ചില എംഎല്‍എമാര്‍ ഇതിനെ എതിര്‍ത്തു. സിന്ധ്യ ആകണം മുഖ്യമന്ത്രി എന്നാണ് ഇവരുടെ ആവശ്യം.
പ്രചാരണം സിന്ധ്യയെ മുൻനിർത്തി
ഈ യോഗത്തില്‍ തീരുമാനമാകാതിരുന്നതോടെ മുഖ്യമന്ത്രി ആരെന്നത് രാഹുല്‍ ഗാന്ധി തീരുമാനിക്കും എന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. സിന്ധ്യയെ മുന്‍നിര്‍ത്തി ആയിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അതുകൊണ്ട് സിന്ധ്യ തന്നെ ആകണം മുഖ്യമന്ത്രി എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിക്കാനായത് സിന്ധ്യ നേതൃത്വം കൊടുത്തതിനാലാണ് എന്നും അനുകൂലികള്‍ വാദിക്കുന്നു.
ഇനി ബാല്യമില്ല
എന്നാല്‍ കമല്‍നാഥിന്റെ പ്രവര്‍ത്തന പരിചയവും പ്രായവും ചൂണ്ടിക്കാട്ടിയാണ് മറുവിഭാഗത്തിന്റെ വാദം. 72കാരനായ കമല്‍നാഥിന് മുഖ്യമന്ത്രിയാകാന്‍ ഇനിയൊരു അവസരം ലഭിക്കില്ല എന്നാണ് ദിഗ്വിജയ് സിംഗ് അടക്കം വാദിക്കുന്നത്. സോണിയ ഗാന്ധിയുടെ അടുത്ത ആളാണ് കമല്‍ നാഥ് എങ്കില്‍ രാഹുല്‍ ഗാന്ധി ടീമിലാണ് സിന്ധ്യ. രാഹുല്‍ ആരെയാവും തെരഞ്ഞെടുക്കുക എന്നതാണ് ഇനി അറിയേണ്ടത്.
തലവേദന രാഹുലിന്
മൂന്ന് സംസ്ഥാനത്തേയും മുഖ്യമന്ത്രിമാരെ രാഹുല്‍ ഒരുമിച്ചായിരിക്കും പ്രഖ്യാപിക്കുക. കമല്‍നാഥും സിന്ധ്യയും ദില്ലിയില്‍ ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ പാര്‍ട്ടി നിരീക്ഷകനായ എകെ ആന്റണിയും ദില്ലിയിലുണ്ട്. അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തുകയാണ്. രണ്ട് ഗ്രൂപ്പകളേയും തൃപ്തിപ്പെടുത്തി, കമല്‍നാഥിനെ മുഖ്യമന്ത്രിയായും സിന്ധ്യയെ ഉപമുഖ്യമന്ത്രിയായും നിയോഗിക്കാനുളള തീരുമാനമാകും രാഹുല്‍ കൈക്കൊള്ളുക.