രാജസ്ഥാന് പിന്നാലെ മധ്യപ്രദേശും? മോദി-ഷാ തന്ത്രങ്ങൾ പരാജയപ്പെടും? സിന്ധ്യയ്ക്കെതിരെ പടയൊരുക്കം
ദില്ലി; മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിനോളം പ്രാധാന്യം ഏറിയതാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കിയെങ്കിൽ മാത്രമേ കോൺഗ്രസിനെ താഴെയിറക്കി സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് അധികാരത്തിൽ തുടരാൻ സാധിക്കൂ. അതേസമയം കോൺഗ്രസാണ് വിജയിക്കുന്നതെങ്കിൽ അവർക്ക് അധികാരത്തിലേക്ക് തിരിച്ച് വരാനുള്ള വഴി കൂടിയാണ് തിരഞ്ഞെടുപ്പ്.
ഉപതിരഞ്ഞെടുപ്പിന് മുൻപ് പക്ഷേ ബിജെപിയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് വിട്ട് വന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ മുതിർന്ന ബിജെപി നേതാക്കൾ ചരടുവലി തുടങ്ങി കഴിഞ്ഞു.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്
കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും മറുകണ്ടം ചാടിയതോടെയാണ് സംസ്ഥാനത്ത് ബിജെപി അധികാരം തിരിച്ച് പിടിച്ചത്. രാജിവെച്ച കോൺഗ്രസ് എംഎൽഎമാരുടേതുൾപ്പെടെയുള്ള മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സിന്ധ്യയെ മുൻനിർത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു.

പ്രചരണത്തിനിറങ്ങി സിന്ധ്യ
തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പല തവണകളിലായി സിന്ധ്യ ഇതിനോടകം തന്നെ സന്ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ സിന്ധ്യയെ പിന്തുണയ്ക്കാൻ മുതിർന്ന ബിജെപി നേതാക്കൾ തയ്യാറാകാത്തതാണ് പാർട്ടിക്ക് തലവേദനയായിരിക്കുന്നത്. സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാറിലാണ് ബിജെപി നേതാക്കളിൽ നിന്ന് പ്രതിഷേധം അലയടിക്കുന്നത്.

ഗ്വാളിയാർ പ്രദേശത്ത്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ 16 മണ്ഡലങ്ങളും ഗ്വാളിയാർ പ്രദേശത്താണ് . അതുകൊണ്ട് തന്നെ ഈ മേഖല കേന്ദ്രീകരിച്ചാണ് കോൺഗ്രസും ബിജെപിയും തന്ത്രം മെനയുന്നത്. എന്നാൽ ഇവിടെയുള്ള ബിജെപി നേതാക്കൾ സിന്ധ്യയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രചരണത്തിന്റെ ഭാഗമായി സിന്ധ്യ മണ്ഡലം സന്ദർശനം നടത്തിയ ദിവസം തന്നെ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ അതൃപ്തി പരസ്യപ്പെടുത്തി രംഗത്തെത്തി.

അതൃപ്തി പരസ്യമാക്കി നേതാക്കൾ
സിന്ധ്യയോട് കടുത്ത എതിർപ്പ് പുലർത്തുന്ന ജയ്ഭാൻ സിംഗ് പവയ്യയാണ് ട്വിറ്ററിലൂടെ സിന്ധ്യയ്ക്കെതിരെ പരോക്ഷമായി എതിർപ്പ് പ്രകടിപ്പിച്ചത്. 'പാമ്പിന് രണ്ട് നാവുകളും മനുഷ്യർക്ക് ഒന്നുമാണുള്ളത്; ഭാഗ്യവശാൽ, നമ്മൾ മനുഷ്യരാണ്. രാഷ്ട്രീയത്തിൽ, നമുക്ക് സുഹൃത്തുക്കളെയും ശത്രുക്കളെയും കാലത്തിനനുസരിച്ച് മാറ്റാൻ കഴിയും, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, ആശയങ്ങൾക്കാണ് പ്രധാന്യം, പവയ്യ ട്വീറ്റ് ചെയ്തു. നേരത്തേ സിന്ധ്യയ്ക്കെതിരേയും അദ്ദേഹത്തിന്റെ പിതാവ് മാധവറാവൂ സിന്ധ്യയ്ക്കെതിരേയും മത്സരിച്ച നേതാവായിരുന്നു പവയ്യ.
Recommended Video

തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി അംഗങ്ങൾ
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗം കൂടിയായ പവയ്യയുടെ ട്വീറ്റ് പാർട്ടി നേതാക്കൾക്കിയിൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ സിന്ധ്യ ക്യാമ്പിലെ പ്രഥ്യുമാൻ സിംഗ് തോമറിന് വേണ്ടിയാണ് പവയ്യ പ്രചരണം നടത്തേണ്ടത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പവ്വയയെ പരാജയപ്പെടുത്തിയ നേതാവാണ് തോമർ.

പരാജയപ്പെട്ടിരുന്നു
ബിജെപി മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുൻ മന്ത്രിയുമായ ദീപക് ജോഷിയും സിന്ധ്യ വിഭാഗത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സിന്ധ്യ പക്ഷ നേതാവായ മനോജ് ചൗധരിയ്ക്ക് വേണ്ടി പ്രചരണം നടത്തണമെന്ന നേതൃത്വത്തിന്റെ ആവശ്യം അനുസരിക്കാൻ ദീപക് തയ്യാറായിട്ടില്ല. 2018 ലൽ ഹട്പിപ്ലിയ മണ്ഡലത്തിൽ നിന്ന് ദീപക് ജോഷി മനോജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു.

കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ
സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയാണ് ബിജെപി നേതാക്കൾ നേരിടുന്നതെന്ന് ദീപക് ജോഷി പ്രതികരിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു. ഞങ്ങളുടെ സ്വന്തം പാർട്ടിയിൽ നിന്ന് ഞങ്ങൾ പിന്തുണ ഇല്ലാത്ത അവസ്ഥയിലാണ്. ഒരു പുതിയ വധുവിനെ വളരെയധികം ആർജ്ജത്തോടെ സ്വാഗതം ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. ആഘോഷങ്ങളിൽ, ഒരു പഴയ വധുവിനെ അവഗണിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയെയും പാർട്ടി പ്രസിഡന്റിനെയും കണ്ടു, പക്ഷേ ഞങ്ങളുടെ ആശങ്കകൾ പരിഹരിച്ചിട്ടില്ല. നേതാക്കളുടെ അഭിമാനവും ഭാവിയും അപകടത്തിലാണ്, ജോഷി പറഞ്ഞു.

കോൺഗ്രസിന് പ്രതീക്ഷ
പല മുതിർന്ന നേതാക്കളും അതൃപ്തരാണ്. പാർട്ടി ദേശീയ നേതൃത്വം ചില ഉറപ്പുകൾ തന്നെങ്കിലും പലരും മുറിവേറ്റ മനസുമായി തുടരുകയാണെന്നും ദീപക് ജോഷി പറഞ്ഞു. അതേസമയം ബിജെപിയിലെ ഈ പ്രതിസന്ധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.












Click it and Unblock the Notifications