സിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നു
ഭോപ്പാൽ; വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. സർക്കാരിന് പാലം വലിച്ച് 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ മറുപടി നൽകാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒരുങ്ങി കഴിഞ്ഞു. സിന്ധ്യയുടെ കോട്ടപിടിക്കാനുള്ള ശക്തമായ പ്രചരണത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

പോരാട്ടം മുറുക്കി കോൺഗ്രസ്
വിശ്വസ്തരായ എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീണത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് പാലം വലിച്ച സിന്ധ്യയ്ക്കും കൂട്ടർക്കും മറുപടി നൽകാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം തന്നെ കാഴ്ചവെയ്ക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.

28 മണ്ഡലങ്ങളിൽ
കൂറുമാറിയ എംഎൽഎമാരുടേത് ഉൾപ്പെടെ 28 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 16 സീറ്റുകൾ ഗ്വാളയാർ-ചമ്പൽ പ്രദേശത്താണ്. സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ മണ്ഡലങ്ങൾ. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സിന്ധ്യയുടെ സ്വാധീനത്തിൽ ഇവിടെ വൻ മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു.

കോട്ട പിടിക്കാൻ കോൺഗ്രസ്
എന്നാൽ ഇക്കുറി സിന്ധ്യ ശത്രുപക്ഷമായ ബിജെപിക്കൊപ്പമാണ്. ഈ സാഹചര്യത്തിൽ സിന്ധ്യുടെ കോട്ട പിടിക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പ് ഒരുക്കുന്നത്. കോൺഗ്രസിലുണ്ടായിരുന്നപ്പോൾ സിന്ധ്യയുടെ അടത്ത സുഹൃത്തായിരുന്ന സച്ചിൻ പൈലറ്റിനെ മണ്ഡലത്തിൽ കോൺഗ്രസ് പ്രചരണത്തിന് ഇറക്കും.

ശക്തമായ സ്വാധീനം
16 മണ്ഡലങ്ങളിൽ പലയിടങ്ങളിലും ശക്തമായ സ്വാധീനമുള്ള ഗുജ്ജർ വോട്ടുകൾ ലക്ഷ്യം വെച്ചാണ് കോൺഗ്രസിന്റെ ഈ നീക്കം. മാത്രമല്ല പൈലറ്റിന്റെ വ്യക്തി പ്രഭാവും താരപ്രഭയും പല മണ്ഡലങ്ങളിലും ഗുണകരമാകുമെന്ന വിലയിരുത്തൽ കോൺഗ്രസിന് ഉണ്ട്. ഇതിനൊടൊപ്പം തന്നെ ശക്തമായ പ്രചരണത്തിന് പ്രിയങ്ക ഗാന്ധിയേയും മണ്ഡലത്തിൽ ഇറക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

പ്രചരണത്തിനെത്തും
മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലെ ക്ഷേത്രമായ മാ പീതാബര പീഠ സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തുമെന്ന് മുൻ പബ്ലിക് റിലേഷൻസ് മന്ത്രി പി സി ശർമ പറഞ്ഞു. ദത്തിയ, ബിന്ദ്, മൊറീന, ഗ്വാളിയർ എന്നിവയുൾപ്പെടെ സമീപ ജില്ലകളിലെ പൊതുജനങ്ങളെയും പാർട്ടി പ്രവർത്തകരേയും അവർ സന്ദർശിക്കുമെന്നും പിസി ശർമ്മ പ്രതികരിച്ചു.

ആറ് മണ്ഡലങ്ങളിൽ
മേഖലയിലെ ആറ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റാലികളിലും പ്രസംഗങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തുമെന്നാണ് കരുതുന്നത്. പ്രചാരണത്തിനായി എല്ലാ ക്രമീകരണങ്ങളും നടത്തിയതായും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം പ്രചരണ തീയതികളെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തേ സച്ചിൻ പൈലറ്റ് മാത്രമാകും പുറത്ത് നിന്ന് പ്രചരണത്തിന് എത്തുകയെന്നായിരുന്നു റിപ്പോർട്ടുകൾ.

പ്രചരണത്തിന് ഉണ്ടാകില്ല
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രചരണത്തിന് ഉണ്ടാകില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.എന്നാൽ സിന്ധ്യയ്ക്ക് പറ്റിയ എതിരാളിയല്ല പ്രിയങ്ക എന്നാണ് ബിജെപിയുടെ പരിഹാസം. സംസ്ഥാനത്ത് മികച്ച നേതാക്കൾ ഇല്ലാത്തതിനാലാണ് പുറത്ത് നിന്ന് കോൺഗ്രസ് പ്രചരണത്തിന് നേതാക്കളെ ഇറക്കുന്നതെന്ന് ബിജെപി പരിഹസിച്ചു.

പരാജയപ്പെടുമെന്ന്
പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി പോകുന്നിടത്തെല്ലാം കോൺഗ്രസ് പരാജയപ്പെട്ടിട്ടേ ഉള്ളൂവെന്ന് നഗര ഭരണ, വികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പരിഹസിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെ ഗ്വാളിയാർ-ചമ്പൽ മേഖലയിൽ കോൺഗ്രസിന് ഉയർത്തിക്കാണിക്കാൻ നേതാക്കൾ ഇല്ലെന്നാണ് ബിജെപി ആരോപിക്കുന്നത്.

കമൽനാഥിൻറെ ശക്തി പ്രകടനം
അതേസമയം ഇക്കുറി ചമ്പൽ-ഗ്വാളിയാർ പ്രദേശത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സിന്ധ്യയുടെ ശക്തി കേന്ദ്രത്തിൽ കഴിഞ്‍ഞ ദിവസം കമൽനാഥിന്റെ ശക്തി പ്രകടനം ഉണ്ടായിരുന്നു. ഇവിടെ 14 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ കമൽനാഥ് നടത്തിയത്.












Click it and Unblock the Notifications