ബിജെപി നേതാക്കൾക്ക് തിരിച്ചടി;മന്ത്രിസ്ഥാനമില്ല.. പലരും ഔട്ട്! മുതലെടുക്കാൻ കോൺഗ്രസ്
ഭോപ്പാൽ; ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ എത്തിയതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീഴുന്നത്. ബിജെപി അധികാരം പിടിച്ചെങ്കിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിന് വെല്ലുവിളികൾ നിരവധിയാണ്.
Recommended Video
22 എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഉൾപ്പെടെ 24 ഇടത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാനായെങ്കിൽ മാത്രമേ ഭരണം നിലനിർത്താനാവൂ. എന്നാൽ അതിന് മുൻപ് തന്നെ മന്ത്രിസഭ വികസനമെന്ന വലിയ കടമ്പയാണ് ചൗഹാന് മുന്നിലുള്ളത്.

സർക്കാർ താഴെ വീണു
മാർച്ച് 23 നാണ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഒരു മാസത്തോളം മന്ത്രിസഭ വികസിച്ചില്ല. ബിജെപിക്കുള്ളിലെ ഭിന്നതയാണ് മന്ത്രിസഭ വികസനം വൈകാൻ കാരണമായത്.

5 പേരെ ഉൾപ്പെടുത്തി
കൊവിഡിനിടയിൽ ആരോഗ്യമന്ത്രിയെ പോലും നിയമിക്കാതെയുള്ള ചൗഹാന്റെ ഒറ്റയാൾ ഭരണത്തിനെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു. ഒടുവിൽ ഒരു മാസത്തിന് ശേഷം ചൗഹാൻ 5 പേരെ ഉൾപ്പെടുത്തി കൊണ്ടുള്ള മിനി കാബിനറ്റ് രൂപീകരിച്ചു. കൂറുമാറിയെത്തിയ 2 പേർക്കും ബിജെപിയിൽ നിന്നുള്ള മൂന്ന് പേരെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഇത്.

നിർണായക തിരുമാനങ്ങൾ
ഇത് ബിജെപിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. മന്ത്രിസ്ഥാനത്തേക്കായി പരിഗണിക്കപ്പെടാത്തവർ ചൗഹാന് മേൽ സമ്മർദ്ദം ശക്തമാക്കി. ഇതോടെ രണ്ടാം മന്ത്രിസഭ വികസനത്തിനുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ബിജെപി.

കേന്ദ്ര നേതൃത്വത്തിന്
മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടിക സംബന്ധിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ വിഡി ശർമ്മയുമായും സംഘടന ജനറൽ സെക്രട്ടറി സുഹാസ് ബാഗതുമായും ചൗഹാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്നാണ് വിവരം. വരും ദിവസങ്ങളിൽ ചൗഹാൻ ദില്ലിക്ക് തിരിച്ചേക്കും. മന്ത്രിസ്ഥാനത്തിനായി നിരവധി നേതാക്കൾ ചൗഹാന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

10 പേർക്ക് മന്ത്രിസ്ഥാനം
കോൺഗ്രസ് സർക്കാരിൽ ആറ് മന്ത്രിമാർ ഉൾപ്പെടെ 22 എംഎൽഎമാരാണ് ബിജെപിയിൽ എത്തിയത്. ഇവരിൽ 10 പേർക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് സിന്ധ്യ മുന്നോട്ട് വെച്ചത്. ഇതിൽ രണ്ട് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി എട്ട് പേർക്ക് കൂടി മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം.

33 അംഗങ്ങൾ
33 അംഗങ്ങളെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളാനാകുക. മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് മുതിർന്ന ബിജെപി നേതാക്കൾ ഭോപ്പാലിൽ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ
ബിജെപിയിൽ നിന്നുള്ള മുതിർന്ന നേതാക്കളിൽ പലർക്കും മന്ത്രിസ്ഥാനം നൽകിയേക്കില്ലെന്ന് പാർട്ടി നേതൃത്വം റിയിച്ചിട്ടുണ്ടെന്ന് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ധൃതി വേണ്ട
കൂറുമാറി ബിജെപിയിലെത്തിയവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ബിജെപിക്ക് ഭരണത്തിലേറാൻ വഴി തുറന്നത് സിന്ധ്യയുടേയും കൂറുമാറിയെത്തിവരുടേയും പിന്തുണയോടാണ്. അതുകൊണ്ട് തന്നെ ബിജെപി നേതാക്കൾ ധൃതി കാണിക്കരുതെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

മാറ്റിവെച്ച് ദേശീയ നേതൃത്വം
എന്നാൽ സംസ്ഥാനം നിർദ്ദേശിച്ച പട്ടിക ഇപ്പോൾ താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ് ദേശീയ നേതൃത്വം. രാജ്യസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത് സംബന്ധിച്ച് തിരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
അതേസമയം സംസ്ഥാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ വലിയ വിമർശനമാണ് പാർട്ടിയിൽ ഉയരുന്നത്.

നിരീക്ഷിച്ച് കോൺഗ്രസ്
അർഹമായ പരിഗണന നൽകിയില്ലേങ്കിൽ ബിജെപിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന ഭീഷണിയാണ് നേതാക്കൾ ഉയർത്തുന്നത്. ഇതിനോടകം ത്ന്നെ ചില നേതാക്കൾ പാർട്ടി വിടുമെന്ന പരസ്യ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതേസമയം ബിജെപിയിലെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

അസംതൃപ്തർ പുറത്തേക്ക്
ബിജെപിയിൽ നിന്ന് കൂടുതൽ അസംതൃപ്തർ പുറത്തെത്തുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. ഇതിൽ ചിലർ നേരത്തേ തന്നെ മുൻ മുഖ്യമന്ത്രി കമൽനാഥുമായി ബന്ധപ്പെട്ടതായി കോൺഗ്രസ് അവകാശുപ്പെട്ടിരുന്നു. അതേസമയം നേതാക്കൾ പാർട്ടി വിട്ടില്ലേങ്കിലും നേതാക്കളുടെ അസംതൃപ്തിക്ക് ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

പാലം വലിച്ചേക്കും
സിന്ധ്യയുടെ വരവ് തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയെന്ന അതൃപ്തിയിലാണ് നേതാക്കൾ. ഇത് ഉപതിരഞ്ഞെടുപ്പില് ഗ്വാളിയാർ-ചമ്പൽ മേഖലയിൽ പ്രതിഫലിച്ചേക്കും. കൂറുമാറിയെത്തിയ 22 പേർ തന്നെയാണ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളായെത്തുന്നത്. ഇവർക്കെതിരെ ബിജെപി നേതാക്കൾ പാലം വലിക്കമുമെന്ന് കാര്യം തീർച്ചയാണ്.












Click it and Unblock the Notifications