മധ്യപ്രദേശിൽ കോൺഗ്രസിന്റെ ട്രംപ് കാർഡ്; വാജ്‌പേയിയുടെ സഹോദര പുത്രി കളത്തിൽ!! ബിജെപിയുടെ സമാന തന്ത്രം
ദില്ലി; കർണാടകയും മധ്യപ്രദേശും പോലെ കോൺഗ്രസ് ഭരണം അട്ടിമറിക്കാനുള്ള മോദി-ഷാ കൂട്ട് കെട്ടിന്റെ നീക്കം പൊളിച്ച സന്തോഷത്തിലാണ് രാജസ്ഥാനിൽ കോൺഗ്രസ്. ഒന്നരമാസമായി നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിച്ച് സച്ചിൻ പൈലറ്റിനേയും 19 എംഎൽഎമാരേയും മടക്കിയെത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞു. രാജസ്ഥാനിൽ വിജയം ഉറപ്പാക്കിയതോടെ ഇനി കൈവിട്ട മധ്യപ്രദേശ് തിരിച്ച് പിടിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.
വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും വിജയിക്കണം എന്ന നിലപാടിലാണ് കോൺഗ്രസ്. ഇതിനായി ബിജെപിയുടെ 'രീതി' തന്നെ പിന്തുടരാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

മധ്യപ്രദേശ് തിരിച്ച് പിടിക്കാൻ
സച്ചിൻ പൈലറ്റിനെ മെരുക്കിയ രീതിയിൽ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമത നീക്കത്തിന് തടയിടാൻ സാധിക്കാതിരുന്നതോടെയാണ് പാർട്ടിക്ക് അവിടെ ഭരണം നഷ്ടമായത്. സിന്ധ്യും 22 എംഎൽമാരുമായിരുന്നു പാർട്ടി വിട്ടത്. പിന്നാലെ തന്നെ മുഴുവൻ പേരും ബിജെപിയിൽ ചേരുകയും ചെയ്തു. അതേസമയം കോൺഗ്രസിനുള്ള തിരിച്ചടികൾ അവിടം കൊണ്ട് അവസാനിച്ചില്ല.

27 മണ്ഡലങ്ങളിൽ
സിന്ധ്യ അനുകൂലികളായ നിരവധി പ്രവർത്തകരും പ്രാദേശിക കോൺഗ്രസ് നേതാക്കളും ബിജെപിയിൽ എത്തി. ഏറ്റവും ഒടുവിലായി മറ്റ് രണ്ട് എംഎൽഎമാർ കൂടി കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി. ഇതോടെ ഇവരുടേത് ഉൾപ്പെടെ 27 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. രാജസ്ഥാനിലെ 'വിജയം' മധ്യപ്രദേശിലും ആവർത്തിക്കാനാണ് ഇപ്പോൾ കോൺഗ്രസ് തന്ത്രം മെനയുന്നത്.

വിജയം കൊയ്യാൻ കോൺഗ്രസ്
മുൻ മുഖ്യമന്ത്രി കൂടിയായ കമൽനാഥാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചുക്കാൻ പിടിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഇത് ജീവൻ മരണ പോരാട്ടമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങൾ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകൾ തന്നെയാണെന്നത് പാർട്ടിക്ക് അനുകൂല ഘടകമാണ്. എന്നാൽ ഇവയിലെല്ലാം കോൺഗ്രസ് 2018 ൽ വിജയം കൈവരിച്ചത് സിന്ധ്യയുടെ സ്വാധീനത്തിലായിരുന്നു.

ബിജെപിക്കൊപ്പം
ഇക്കുറി ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ ഇല്ലെന്ന് മാത്രമല്ല ശത്രുപക്ഷമായ ബിജെപിക്ക് ഒപ്പമാണ് താനും. ബിജെപിയിലെത്തിയ സിന്ധ്യ കൂടുതൽ കരുത്തനായിരിക്കുകയാണ്. നിലവിൽ പാർട്ടിയുടെ രാജ്യസഭ എംപിയാണ് സിന്ധ്യ. ഒപ്പം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ 14 പേരും ഇപ്പോൾ സംസ്ഥാനത്ത് ബിജെപി മന്ത്രിസഭയിൽ അംഗങ്ങളാണ്.

കോൺഗ്രസിന് നെഞ്ചിടിപ്പ്
ബിജെപിയിലെത്തിയാൽ സിന്ധ്യ ക്ഷയിക്കുമെന്ന് കണക്ക് കൂട്ടിയ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ സംസ്ഛാനത്ത് മുന്നേറ്റം സാധ്യമാകണമെങ്കിൽ കൈ മെയ് മറന്ന് പോരാടണമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കോൺഗ്രസ്.

പ്രത്യേക ക്യാമ്പ്
ബൂത്ത് തലത്തിൽ ബിജെപിക്കുള്ള മേൽക്കൈ മറകടക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇതോടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് നേതാക്കൾക്ക് പരിശീലനം നൽകാൻ ക്യാമ്പ് സംഘിപ്പിച്ചിരിക്കുകയാണ് പാർട്ടി. ഈ മാസം അവസാനമാണ് ക്യാമ്പ് നടത്തുന്നത്. ഇതിനായി വിദഗ്ദ സംഘത്തെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.
Recommended Video

സഹോദര പുത്രി
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സഹോദര പുത്രിയായ കരുണ ശുക്ലയാണ് ക്യാമ്പ് നയിക്കുന്നത്. മധ്യപ്രദേശിലെ ചമ്പൽ-ഗ്വാളിയാർ മേഖലയിൽ നിന്നുള്ള നേതാവാണ് കരുണ ശുക്ല. 2018 ൽ ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാവ് കൂടായാണ് ശുക്ല.

കൂറ്റൻ വിജയത്തിന് പിന്നിൽ
ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ കൂറ്റൻ വിജയത്തിന്റെ പ്രധാന കാരണം പാർട്ടിയുടെ ബൂത്ത് തലത്തിൽ നടന്ന പ്രവർത്തനങ്ങളായിരുന്നു. ഇതോടെയാണ് സമാന വിജയം ആവർത്തിക്കാൻ കരുണയെ തന്നെ മധ്യപ്രദേശിലും എത്തിക്കാൻ കോൺഗ്രസ് നേതൃത്വം തിരുമാനിച്ചത്..

വൻ മുന്നേറ്റം
തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുൻപ് വരെ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ച വെയ്ക്കുന്ന മണ്ഡലങ്ങളിൽ പോലും ഫലം വരുമ്പോൾ ബിജെപി നേതാക്കൾ വിജയിക്കുന്ന കാഴ്ചയാണ് ഉണ്ടാകാറുള്ളത്. ബിജെപിയുടെ ശക്തമായ ബൂത്ത് തല പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് പിന്നാലെ വിശകലത്തിൽ മനസിലായി, കോൺഗ്രസ് മുൻ മന്ത്രി കൂടിയായ സജ്ജൻ വെർമ പറഞ്ഞു.

കരുത്ത് പകരും
ഈ പ്രശ്നമാണ് ആദ്യം കോൺഗ്രസ് അഭിസംബോധന ചെയ്യേണ്ടതെന്ന് തിരിച്ചറിഞ്ഞു. ബൂത്ത് തലത്തിലുള്ള പ്രവർത്തകർക്ക് പരിശീലനം നൽകുക മാത്രമല്ല വിദഗ്ദർ ചെയ്യുക. മറിച്ച് ബിജെപി ബൂത്ത് തലത്തിൽ നടത്തുന്ന ചെറിയ തന്ത്രങ്ങളെ കുറിച്ച് പോലും പ്രവർത്തകർക്ക് ധാരണ പകരും. ബിജെപിയുടെ തിരഞ്ഞെടുരപ്പ് തന്ത്രങ്ങളെ കുറിച്ച് പാർട്ടിയുടെ മുൻ നേതാവായ കരുണ ശുക്ലയിൽ നിന്ന് അറിയുന്നതിനേക്കാൾ മികച്ച മാർഗം എന്താണെന്നും വെർമ ചോദിച്ചു.

ബിജെപി നേതാവ്
32 വര്‍ഷത്തോളം ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു 70 കാരിയായണ കരുണ ശുക്ല.2004-2009 കാലഘട്ടത്തിൽ ഛത്തീസ്ഗഡിലെ ഗജഞ്ജിർ സീറ്റിൽ നിന്ന് ബിജെപിയുടെ ലോക്സഭാ അംഗമായിരുന്നു. എന്നാൽ 2009 ലെ തിരഞ്ഞെടുപ്പിൽ കോർബയിൽ നിന്ന് പാരജയപ്പെട്ടു. പിന്നീട് 2013 ഒക്ടോബറിൽ ബിജെപിയിൽ നിന്ന് രാജിവച്ച അവർ നാലുമാസത്തിനുശേഷം കോൺഗ്രസിൽ ചേരുകയായിരുന്നു.

പരാജയപ്പെട്ടിരുന്നു
2014 ൽ കോൺഗ്രസ് ടിക്കറ്റിൽ ബിലാസ്പൂർ ലോക്സഭാ സീറ്റിൽ നിന്നും അവർ പരാജയപ്പെട്ടിരുന്നു. പിന്നീട് 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി രാമൻ സിംഗിനെതിരെ രാജ്‌നന്ദ്‌ഗാവിൽ നിന്ന് കോൺഗ്രസ് കരുണയെ മത്സരിപ്പിച്ചു. എന്നാൽ സിംഗിനെതിരായ പോരാട്ടത്തിൽ ശുക്ല പരാജയപ്പെട്ടു.

മറ്റൊരു ലക്ഷ്യം
അതേസമയം മധ്യപ്രദേശിൽ ശുക്ലയെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ ഏൽപ്പിക്കുന്നതിൽ കോൺഗ്രസിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ശുക്ലയുടെ ബന്ധുവായ മുൻ എംപി അരുന് മിശ്യയുടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുകയാണ് ബിജെപി. സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാറിലാണ് ഈ സീറ്റ് ഉൾപ്പെടുന്നത്. ഇവിടെ ബിജെപിക്കെതിരെ പോരാട്ടം കടുപ്പിക്കുകയാണ് കമൽനാഥ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications