'19 സീറ്റില്‍ ബിജെപി പരാജയപ്പെടുമെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്'; പ്രതീക്ഷകളുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: നിര്‍ണ്ണായകമായ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയിലെ അസ്വാരസ്യങ്ങല്‍ പരമാവധി മുതലെടുക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എ പദവി രാജിവെച്ച് ബിജെപിയിലെത്തിയ 22 പേരുടേത് അടക്ക് 24 മണ്ഡലങ്ങളിലാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന‍് പോവുന്നത്.
സംസ്ഥാന സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍ വലിയ വീറും വാശിയുമായി ഇരുകക്ഷികള്‍ക്കും ഇടയിലുള്ളത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ബിജെപിയെ ഇപ്പോള്‍ വലിയ രീതിയില്‍ അലട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
ആഭ്യന്തര പ്രശ്നം
കോണ്‍ഗ്രസില്‍ നിന്നും എത്തിയ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാവുന്നതുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ ആഭ്യന്തര പ്രശ്നം രൂക്ഷമായിരുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ 22 പേരും ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ശക്തമായ ആവശ്യം
ആഗ്രഹം എന്നതിനേക്കാള്‍ ഇത് അവരൊരു ശക്തമായ ആവശ്യമായി തന്നെ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പല മണ്ഡലങ്ങളിലേയും ബിജെപി നേതാക്കളും പ്രവര്‍ത്തകരും പുതുതായി പാര്‍ട്ടിയിലേക്ക് വന്നവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കാലങ്ങളായി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ ഉള്‍ക്കൊള്ളാനുള്ള പ്രയാസമാണ് അണികളിലെങ്കില്‍ നേതാക്കളെ ആശങ്കപ്പെടുത്തുന്നത് സീറ്റ് നഷ്ടമാണ്.
തങ്ങള്‍ക്ക് തന്നെ നല്‍കണം
സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പല നേതാക്കളും ഇതിനോടകം തന്നെ ജില്ലാ-സംസ്ഥാന നേതാക്കളെ സമീപിച്ചിട്ടുണ്ട്. 22 സീറ്റിലും ബിജെപി കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ മത്സരിപ്പിച്ചേക്കുമെന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ശക്തമായത്.
കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല
ഈ നേതാക്കളുടെ സ്വരം ബിജെപി നേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തില്‍ കല്ലുകടികളുണ്ടായാല്‍ അത് വിജയത്തെ ബാധിക്കും. ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ താഴെ പോകുമെന്നതാണ് സ്ഥിതി.
കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍
ഈ സാധ്യത മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്. സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് പോയ പകുതിയോളം മുന്‍ എംഎല്‍എമാര്‍ക്ക് ബിജെപി ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. 12 പേരെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തഴയുമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.
ടിക്കറ്റ് നല്‍കില്ല
ട്വിറ്ററിലൂടെ കോണ്‍ഗ്രസ് ഇത്തരമൊരു അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. '22 പേരില്‍ 12 പേര‍്ക്ക് ബിജെപി ടിക്കറ്റ് നല്‍കില്ല, 10 പേര്‍ക്ക് മാത്രമാവും അവര്‍ സ്ഥാനാര്‍ത്ഥിത്വം അനുവദിക്കുക. അവരെ വിജയിക്കാനാവാട്ടെ കോണ്‍ഗ്രസും അനുവദിക്കില്ല. അങ്ങനെ 22 പേരുടെ കാര്യത്തില്‍ തീരുമാനമാവും'- കോണ്‍ഗ്രസ് ട്വീറ്ററില്‍ കുറിച്ചു.
ആഭ്യന്തര സര്‍വ്വെ
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്ന 19 സീറ്റില്‍ അവര്‍ പരാജയപ്പെടുമെന്ന് പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വ്വെയില്‍ വ്യക്തമാതായതായും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിക്കുന്നു. 3 മണ്ഡലങ്ങളില്‍ ശക്തമായ മത്സരമാണ് നിലനില്‍ക്കുന്നതെന്നാണ് സര്‍വ്വേ അവകാശപ്പെടുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
മടങ്ങിയെത്തും
അതേസമയം, ബിജെപിയിലേക്ക് പോയ ചില നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനയും കോണ്‍ഗ്രസ് പങ്കുവെക്കുന്നുണ്ട്. താഴെയിറക്കിയ ഓപ്പറേഷൻ ലോട്ടസിന്റെ ഒന്നും രണ്ടും മിഷനുകൾക്ക് ചുക്കാൻ പിടിച്ചത് കോൺഗ്രസ് മുൻ എംഎൽഎമാരായ അഞ്ച് നേതാക്കളാണ്. രണ്ടാം മന്ത്രിസഭ വികസനത്തിൽ തങ്ങളെ പരിഗണിക്കണമെന്ന ആവശ്യം ഇവര്‍ നേരത്തെ തന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല
എന്നാൽ ഇവർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്നാണ് സൂചന. നിലവിൽ 33 അംഗങ്ങളെയാണ് മന്ത്രിസഭയിൽ ഉൾക്കൊള്ളാനാവുക. ആദ്യഘട്ടത്തില്‍ സിന്ധ്യപക്ഷത്ത് ഉള്ള 2 പേരടക്കം 5 പേരെ ഉൾപ്പെടുത്തിയാണ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്. കുറഞ്ഞത് 10 പേർക്കെങ്കിലും രണ്ടാം ഘട്ടത്തിലും മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് സിന്ധ്യ വിഭാഗത്തിന്റെ ആവശ്യം.
അഞ്ച് പേര്‍
ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാവില്ല. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് കൂടുതല്‍ പ്രാധാനം നല്‍കിയാല്‍ നേരത്തെയുള്ളവര്‍ ഇടയും. ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടാൽ അഞ്ച് മുൻ കോൺഗ്രസ് നേതാക്കൾ ബിജെപി വിട്ട് പാര്‍ട്ടിയിലേക്ക് മടങ്ങുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
107 പേരുടെ പിന്തുണ
24 അംഗങ്ങളുടെ അഭാവത്തില്‍ 107 പേരുടെ പിന്തുണയോടെയാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ ഇപ്പോള്‍ ഭരണം നടത്തുന്നത്. 24 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിയമസഭ വീണ്ടും അതിന്‍റെ പരമാവധി അംഗബലമായ 230 ല്‍ എത്തും. അപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 അംഗങ്ങളുടെ പിന്തുണയാണ്.
9 സീറ്റിലെങ്കിലും
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടേക്കാമെന്നാണ് അവസ്ഥ. കോണ്‍ഗ്രസിനാവട്ടെ ചാക്കിട്ട് പിടുത്തത്തിലൂടെ ബിജെപി സ്വന്തമാക്കിയ സംസ്ഥാന ഭരണം തിരികെ പിടിക്കാനുള്ള ഏറ്റവും മികച്ചതും ഒരു പക്ഷെ ഒരേയൊരു അവസരവുമാണ് ഉപതിരഞ്ഞെടുപ്പ്.
മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്
അറിയുമോ.. രാഹുല്‍ മെയ് 16 തിരഞ്ഞെടുത്തതിലെ രാഷ്ട്രീയം; ജനങ്ങളിലേക്കിറങ്ങിയ നേതാവും പാര്‍ട്ടിയും