എസ്പിയും ബിഎസ്പിയും സ്വതന്ത്രരും പിന്തുണക്കും, മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും
ഭോപ്പാല്‍: വോട്ടെണ്ണല്‍ തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് മധ്യപ്രദേശില്‍ ഫലപ്രഖ്യാപനം പൂർത്തിയായത്. ഒരു പകലും രാവും നീണ്ട അനിശ്ചിതമായിരുന്നു മധ്യപ്രദേശില്‍ നിലനിന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ മാറിമറിഞ്ഞ ലീഡ് നില പതിരാത്രിയിലും സ്ഥിരത കൈവരിക്കാതെ വന്നതോടെ രാജ്യത്തിന്റെ സകല കണ്ണുകളും മധ്യപ്രദേശിലേക്ക് നീണ്ടു. 116 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും കഴിയാതെ പോയതോടെ മറ്റുള്ളവര്‍ മധ്യപ്രദേശിലെ ശ്രദ്ധാകേന്ദ്രമായി.
ഏറ്റവും അവസാനം ഇന്ന് രാവിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നേരത്തെ ലീഡ് ചെയ്തിരുന്ന ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചു. മറുപക്ഷത്ത് 108 സീറ്റുകളില്‍ വിജയിച്ച ബിജെപിയും ലീഡ് ചെയ്ത സീറ്റില്‍ വിജയിച്ച് അംഗബലം 109 ആക്കി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് കമല്‍നാഥ് അറിയിക്കുന്നത്.
114 സീറ്റ്
കേവലഭൂരിപക്ഷത്തിന് രണ്ട് സംഖ്യ പിന്നിലായി 114 സീറ്റ് നേടാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ സഫലമായി. 113 സീറ്റില്‍ നേരത്തെ വിജയിച്ച പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്ന ഒരു സീറ്റിലും പാര്‍ട്ടി വിജയമുറപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് രണ്ട് അംഗങ്ങളുടെ പിന്തുണ പുറത്ത് നിന്ന് തേടേണ്ടി വരും.
എകെ ആന്റണിയെ
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗമായി എകെ ആന്റണിയെ എഐസിസി മധ്യപ്രദേശിലേക്ക് അയച്ചത്. എസ്പി, ബിഎസ്പി എന്നീകക്ഷികളുമായി എകെ ആന്റണി ചര്‍ച്ച് നടത്തും. കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കാന്‍ ഇരുകക്ഷികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ബിഎസ്പിക്ക് രണ്ട്
എസ്പിക്ക് ഒരു അംഗവും ബിഎസ്പിക്ക് രണ്ട് അംഗങ്ങളുമാണ് മധ്യപ്രദേശ് നിയമസഭയില്‍ ഉള്ളത്. ഈ മൂന്ന് അംഗങ്ങളുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ കോണ്‍ഗ്രസ്സിന്റെ കേവലഭൂരിപക്ഷം മറികടക്കാന്‍ സാധിക്കും. സ്വതന്ത്ര അംഗങ്ങളുടേയും പിന്തുണ കോണ്‍ഗ്രസ്സിനാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തകസമിതി യോഗം ഇന്ന് തന്നെ ചേരും എന്നാണ് സൂചന.
ആരെ മുഖ്യമന്ത്രിയാക്കും
സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ ആരെ മുഖ്യമന്ത്രിയാക്കും എന്നതിലാണ് ഇനി കോണ്‍ഗ്രസ്സിന് തലവേദന സൃഷ്ടിക്കുക മുന്‍ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്, പിസിസി അധ്യക്ഷന്‍ കമല്‍നാഥ്, ജോതിരാദിത്യ സിന്ധ്യ എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നു വരുന്നത്.
ഹൈക്കമാന്‍ഡ്
അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാകാതെ തീരുമാനം എടുക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എകെ ആന്റണിക്ക് നല്‍കിയ നിര്‍ദ്ദേശം. പിസിസി അധ്യക്ഷനും മധ്യപ്രദേശിലെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രവുമായ കമല്‍ നാഥിനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യത കൂടുതല്‍
ഉചിതമായ സ്ഥാനം
കമല്‍നാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കയാണെങ്കില്‍ മറ്റു നേതാക്കള്‍ക്കും ഉചിതമായ സ്ഥാനം നല്‍കിയേക്കും. മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രയോഗിച്ച് വിജയിച്ച കുതിരക്കച്ചവട രാഷ്ട്രീയം ഏറ്റവും ശക്തി കേന്ദ്രമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മധ്യപ്രദേശിലും അവര്‍ പയറ്റുമോ എന്ന ഭയവം കോണ്‍ഗ്രസ്സിനുണ്ട്
ഗവര്‍ണ്ണറെ കാണാന്‍
സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് ചൊവ്വാഴ്ച്ച രാത്രിതന്നെ ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കാണ്‍ കോണ്‍ഗ്രസ് സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും അന്തിമഫലം പുറത്തുവരുന്നത് വരെ കാത്തിരിക്കാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
15 വര്‍ഷങ്ങള്‍ക്ക് ശേഷം
അന്തിമഫലം പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതിനാല്‍ ഉടന്‍ തന്നെ വീണ്ടും ഗവര്‍ണ്ണറെ കാണാന്‍ കോണ്‍ഗ്രസ് സമയം ആവശ്യപ്പെട്ടേക്കും. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്
56 സീറ്റുകള്‍ നഷ്ടപ്പെട്ടു
കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയെ ബിജെപിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണമേഖലയിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടാക്കിയത്. ഗ്രാമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സിന് കിട്ടിയത് 95 സീറ്റാണ്. നഗരങ്ങളില്‍ ബിജെപിക്ക് 25 മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന് 19 മണ്ഡലങ്ങളും ലഭിച്ചു.