21 എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കി... കർണാടകം പോലെ മധ്യപ്രദേശും മറിഞ്ഞു; ബിജെപിയുടെ 'സൂപ്പർ ലോട്ടോ'
ദില്ലി/ഭോപ്പാല്‍: കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ ലോട്ടസിലൂടെ എങ്ങനെയാണ് താമര വിരിഞ്ഞത് എന്ന് എല്ലാവരും ണ്ടതാണ്. ഇപ്പോഴിതാ മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരിന് അവസാനമാവുകയാണ്. 21 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിക്കഴിഞ്ഞു എന്നതാണ് പുറത്ത് വരുന്ന വാര്‍ത്ത. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അംഗത്വം രാജിവച്ചതിന് പിറകെയാണിത്. മധ്യപ്രദേശ് ഗവർണർക്ക് ഇമെയിൽ വഴിയാണ് എംഎൽഎമാർ രാജിക്കത്ത് നൽകിയത്. ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറിയ എംഎൽഎമാരാണ് രാജിക്കത്ത് നൽകിയത്.
രാഹുൽ ഗാന്ധിയുടെ 'ചങ്ക്', പ്രിയങ്കയുടെ 'സ്വന്തം'!!! ഒടുക്കം കോൺഗ്രസിന്റെ യുവതുർക്കിയും മറുകണ്ടത്തിൽ
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത് 114 അംഗങ്ങള്‍ ആയിരുന്നു. സ്വതന്ത്രരുടേയും എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയോടെ സര്‍ക്കാരിനുണ്ടായിരുന്നത് 121 പേരുടെ പിന്തുണ. ബിജെപിയ്ക്ക് 107 അംഗങ്ങളുണ്ട്.
21 എംഎല്‍മാര്‍ രാജിവച്ചതോടെ നിയസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂരിപക്ഷം യഥാർത്ഥത്തിൽ ഇല്ലാതായിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 116 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. സിന്ധ്യയ്ക്ക് 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു നേരത്തേ പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇനിയും കൂടുതൽ പേർ സിന്ധ്യ്ക്കൊപ്പം പോയാലും അത്ഭുതപ്പെടാനില്ല. സ്വതന്ത്രരും ബിഎസ്പി എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കാനും ഉള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയാണെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് സര്‍ക്കാരിന് തോല്‍വി സമ്മതിച്ച് പിന്‍മാറേണ്ടി വരും.
കര്‍ണാടകത്തില്‍ കേട്ട ചീത്തപ്പേരുകള്‍ക്ക് നില്‍ക്കാതെ തന്നെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയ്ക്ക് സാധിക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കർണാടകത്തിൽ ബിജെപി നടത്തിയത് കുതിരക്കച്ചവടം ആണെന്നായിരുന്നു ആരോപണം. രാജിവച്ച കോൺഗ്രസ്, ദൾ എംഎൽഎമാർക്ക് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നൽകുകയും വിജയിച്ചവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽ ബിജെപിയെ സംബന്ധിച്ച് അത്തരം രാഷ്ട്രീയ കളികളൊന്നും തന്നെ നടത്തേണ്ടി വന്നില്ല എന്നതാണ് സത്യം. കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പ്രശ്നങ്ങൾ കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയും ഒടുവിൽ ആ സംഘർഷത്തിന്റെ പാരമ്യത്തിൽ സിന്ധ്യയ്ക്ക് ബിജെപിയിലേക്കും കേന്ദ്ര മന്ത്രിസഭയിലേക്കും ഉള്ള വഴിയൊരുക്കുകയും ആണ് അവർ ചെയ്തത്.
Recommended Video
ഒന്നര പതിറ്റാണ്ടിന് ശേഷം അധികാരം നഷ്ടപ്പെട്ട ദു:ഖം ബിജെപി ഉടനടി തീർക്കാൻ ആകും. മധ്യപ്രദേശിലെ വിജയം കോൺഗ്രസ് വലിയ തോതിൽ വാഴ്ത്തിപ്പാടിയിരുന്നെങ്കിലും ബിജെപിയെ സംബന്ധിച്ച് അത്രവലിയ നഷ്ടമൊന്നും വോട്ട് ശതമാനത്തിൽ സംഭവിച്ചിരുന്നില്ല. ജ്യോതിരാദിത്യ സിന്ധ്യ കൂടി ഒപ്പം കൂടുന്നതോടെ മധ്യപ്രദേശിൽ ബിജെപിയ്ക്ക് എതിരാളികളില്ലാത്ത സാഹചര്യമായിരിക്കും ഇനി ഉണ്ടാവുക.