മധ്യപ്രദേശിൽ സട കുടഞ്ഞ് കോൺഗ്രസ്, ബിജെപി റിസോർട്ടിലാക്കിയ എംഎൽഎമാരെ തിരിച്ചെത്തിച്ചെന്ന്!
ദില്ലി: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച അതേ തന്ത്രം മധ്യപ്രദേശിലും പയറ്റുകയാണ് ബിജെപി. ഭരണപക്ഷത്തെ എട്ട് എംഎല്‍എമാരെ ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍ തടവിലാക്കിയിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Recommended Video
എട്ടല്ല കമല്‍നാഥ് സര്‍ക്കാരിലെ പത്തിലധികം എംഎല്‍എമാര്‍ ബിജെപി ക്യാംപിലുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം പകച്ച കോൺഗ്രസ്, കമൽനാഥ് സർക്കാരിനെ താഴെ വീഴാതെ കാക്കാൻ സജീവമായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ഓപ്പറേഷൻ കമല പൊളിക്കാൻ മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ്വിജയ് സിംഗ് ആണ് കളത്തിലുളളത്. ആ നീക്കം വിജയത്തിലേക്കാണ് എന്നും വിവരങ്ങളുണ്ട്. വിശദാംശങ്ങളിലേക്ക്...
ഒറ്റക്കെട്ടെന്ന് കോൺഗ്രസ്
ബിജെപി കുതിരക്കച്ചവടം നടത്തി കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ച് മണിക്കൂറുകള്‍ മാത്രം കഴിയവേ ആണ് റിസോര്‍ട്ട് രാഷ്ട്രീയം മധ്യപ്രദേശില്‍ അവതരിച്ചത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്ര എംഎല്‍എമാരുമാണ് ബിജെപിയുടെ പക്കലുളളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ ഒറ്റക്കെട്ടാണ് എന്നും അപകടമൊന്നും ഇല്ലെന്നുമാണ് ദിഗ്വിജയ് സിംഗ് പ്രതികരിച്ചിരിക്കുന്നത്.
തിരികെ എത്തിയെന്ന് വാദം
ബിജെപി ക്യാംപില്‍ ആയിരുന്ന ബിഎസ്പി എംഎല്‍എ രമാദേവി അടക്കമുളള 6 പേർ തിരികെ എത്തിയിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ബിജെപി നേതാക്കള്‍ തടയാന്‍ ശ്രമിച്ചിട്ടും രമാദേവി ഹോട്ടലില്‍ നിന്ന് തിരികെ വരികയായിരുന്നു എന്ന് ദിഗ്വിജയ് സിംഗ് പറഞ്ഞു. എംഎല്‍എമാരെ ബിജെപി കടത്തിയ വിവരം അറിഞ്ഞ ഉടനെ ദിഗ്വിജയ് സിംഗിനൊപ്പം കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമായ ജിതു പട്വാരി, ജയ് വര്‍ധന്‍ സിംഗ് എന്നിവര്‍ റിസോര്‍ട്ടിലെത്തിയിരുന്നു.
മന്ത്രിമാർ ഹോട്ടലിൽ
ബിസാഹുലാല്‍ സിംഗ്, രമാ ഭായ് എന്നീ എംഎല്‍എമാരുമായി മാത്രമേ കോണ്‍ഗ്രസിന് ബന്ധപ്പെടാന്‍ സാധിച്ചിട്ടുളളൂ. രമാ ഭായി ഉടനെ തന്നെ തിരികെ വന്നു. രമാഭായി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കൊപ്പം മനേസറിലെ ഐടിസി ഹോട്ടലിന് പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മറ്റ് എംഎല്‍എമാരും തിരികെ വരാന്‍ തയ്യാറാണെന്നും ഉടനെ കോണ്‍ഗ്രസ് ക്യാപിലേക്ക് തിരികെ എത്തും എന്നും ദിഗ്വിജയ് സിംഗ് അവകാശപ്പെട്ടു.
15 ഭരണപക്ഷ എംഎൽഎമാർ
10-15 എംഎല്‍എമാരെ ഹോട്ടലില്‍ ബിജെപി എത്തിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നാല് പേര്‍ മാത്രമാണ് അവിടെ ഉളളത് എന്നും ദിഗ്വിജയ് സിംഗ് പറയുന്നു. രഘുരാജ് കന്‍സാന, ഹര്‍ദീപ് സിംഗ്, ബിസാഹുലാല്‍ സിംഗ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്ര എംഎല്‍എയായ സുരേന്ദ്ര സിംഗുമാണ് ഇപ്പോള്‍ ബിജെപി ക്യാംപിലുളളത് എന്നും ദിഗ്വിജയ് സിംഗ് വ്യക്തമാക്കി.
വിമാനത്തിൽ കടത്തി
ബിജെപി നേതാവ് ചാര്‍ട്ടേഡ് വിമാനത്തിലാണ് എംഎല്‍എമാരെ ദില്ലിയില്‍ എത്തിച്ചതെന്ന് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അവിടെ നിന്ന് ഹോട്ടലിലേക്ക് എംഎല്‍എമാരെ മാറ്റി. ബിജെപിയുടെ രാംപാല്‍ സിംഗ് അടക്കമുളള നേതാക്കളാണ് എംഎല്‍എമാര്‍ക്ക് പണം നല്‍കി ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
കോടികൾ വാഗ്ദാനം
ആദ്യം അഞ്ച് കോടി, രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 5 കോടി, സര്‍ക്കാര്‍ താഴെ വീഴുമ്പോള്‍ അഞ്ച് കോടി എന്നതാണ് എംഎല്‍എമാര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന ഓഫര്‍ എന്നും കോണ്‍ഗ്രസ് പറയുന്നു. അതിനുളള തെളിവും തങ്ങളുടെ പക്കലുണ്ട്. എംഎല്‍എമാരെ ചതിയിലൂടെയാണ് ഹോട്ടലില്‍ എത്തിച്ചത്. ഹോട്ടലില്‍ എത്തിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നേരെ ബിജെപി ഗുണ്ടായിസം കാണിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ദില്ലിയിൽ തങ്ങി ശിവരാജ് സിംഗ്
എംഎല്‍എമാരെ ഗുരുഗ്രാമില്‍ നിന്നും കര്‍ണാടകത്തിലെ ഹോട്ടലിലേക്ക് മാറ്റിയതായും സൂചനയുണ്ട്. ബിജെപി പണമൊഴുക്കുകയാണെന്നും ദില്ലിയില്‍ തങ്ങി ശിവരാജ് സിംഗ് ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് എന്നും ദിഗ്വിജയ് സിംഗ് ആരോപിച്ചു. നരോത്തം മിശ്ര, രാംപാല്‍ സിംഗ്, അരവിന്ദ് ഭദോരിയ, സഞ്ജയ് പതക് എന്നീ നേതാക്കളാണ് ബിജെപിക്ക് വേണ്ടി പണമൊഴുക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.