വിശ്വാസ വോട്ടെടുപ്പ്; കോണ്‍ഗ്രസിന്‍റെ കളി വേറെ, അവസാന നിമിഷത്തിലും കമല്‍നാഥിന് ആത്മവിശ്വാസം
ഭോപ്പാല്‍: ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 22 എംഎല്‍എമാരുടെ രാജി പ്രഖ്യാപനത്തോടെ ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥ് സര്‍ക്കാറിനോട് ബജറ്റ് സമ്മളേനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പിനെ നേരിടണമെന്ന് ഗവര്‍ണര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
Recommended Video
എന്നാല്‍ ഗവര്‍ണറുടെ ഉത്തരവ് തള്ളിയ സ്പീക്കര്‍ ഗവര്‍ണറുടെ നയപ്രഖ്യാപനവും നന്ദി പ്രമേയ ചര്‍ച്ചയും മാത്രമാണ് ഇന്നത്തെ നടപടി ക്രമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഭാ നടപടി ക്രമങ്ങളില്‍ സ്പീക്കറുടെ തീരുമാനമാണ് അന്തിമം എന്ന നിലപാടാണ് കോണ്‍ഗ്രസ് തുടരുന്നത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ മുഖ്യമന്ത്രി കമല്‍നാഥ് വീണ്ടും ഗവര്‍ണറെ സന്ദര്‍ശിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

വീണ്ടും രാജ്ഭവനില്‍
പുലര്‍ച്ചെ 12 മണിയോടെയായിരുന്നു കമല്‍നാഥ് രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചത്. സംസ്ഥാന നിയമസഭയുടെ നടപടികൾ സുഗമമായി നടത്തണമെന്ന് ഗവർണർ തന്നോട് നിര്‍ദ്ദേശിച്ചതായി സന്ദര്‍ശന ശേഷം കമല്‍നാഥ് വ്യക്തമാക്കി. ഇക്കാര്യം തിങ്കളാഴ്ച രാവിലെ സ്പീക്കറുമായി സംസാരിക്കുമെന്ന് ഞാൻ അദ്ദേഹത്തിന് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീരുമാനിക്കേണ്ടത് സ്പീക്കര്‍
ഗവർണറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കമല്‍നാഥിന്‍റെ മറുപടി. വിശ്വാസ വോട്ടെടുപ്പിന് തന്റെ സർക്കാർ തയാറാണെന്ന് ഗവർണറുമായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി തടവിലാക്കിയിരിക്കുന്ന എംഎൽഎമാരെ ആദ്യം മോചിപ്പിക്കണമെന്നും കമല്‍നാഥ് പറഞ്ഞു.

കോണ്‍ഗ്രസ് നീക്കം
വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന കാര്യം ഉറപ്പാണ്. രണ്ട് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 ബാധ സംശയിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രണ്ട് എംഎല്‍എമാരെ ഞായറാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ജയ്പൂരില്‍ നിന്നും തിരികെ എത്തിയ എംഎല്‍എമാരെയാണ് സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം പരിശോധനയ്ക്ക് വിധേയരാക്കിയത്.

ആത്മവിശ്വാസം
ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിക്കൊണ്ടു പോവാനായാല്‍ വിമത എംഎല്‍എമാരില്‍ കുറച്ചു പേരെയെങ്കിലും അനുനയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയ വിമത നേതാക്കളുമായി ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്.

കോടതിയെ സമീപിക്കാന്‍
അതേസമയം, ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളിയ സ്പീക്കറുടെ തീരുമാനത്തിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശത്തെ മറികടക്കാനുള്ള ശ്രമം, എംഎല്‍എമാരുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളില്‍ നിയമോപദേശം തേടി ബിജെപി നേതാക്കള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെയുള്ള വിധികള്‍
സമാനമായ സാഹചര്യം വന്നപ്പോള്‍ വിശ്വാസ വോട്ടെടുപ്പ് വേഗത്തിൽ നടത്താൻ നിർദേശം നൽകികൊണ്ടായിരുന്നു കർണാടക, മഹാരാഷ്ട്ര കേസുകളില്‍ സുപ്രീംകോടതി നേരത്തെ ഉത്തരിവിട്ടിരുന്നു. മധ്യപ്രദേശിലം കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു ഉത്തരവ് ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് ഒരു തരത്തിലും ബന്ധപ്പെടാതിരിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

കൂറുമാറ്റം
വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ എന്‍പി പ്രജാപതി വ്യക്തമാക്കിയിരിക്കുന്നത്. വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുക്കാന്‍ സാധിക്കുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. സമ്മേളനത്തിനുണ്ടാകണമെന്നും പാർട്ടിക്കനുകൂലമായി വോട്ടുചെയ്യണമെന്നും ആവശ്യപ്പെട്ട് ഇരുപാര്‍ട്ടികളും തങ്ങളുടെ എംഎല്‍എമാര്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

കേവല ഭൂരിപക്ഷത്തിന്
രാജി പ്രഖ്യാപിച്ച 22 എംഎല്‍എമാരില്‍ ഉള്‍പ്പെട്ട ആറ് മന്ത്രിമാരുടെ രാജിക്കത്ത് സ്പീക്കര്‍ ശനിയാഴ്ച സ്വീകരിച്ചിരുന്നു. ഇതോടെ നിയമസഭയിലെ അഗംബലം 228 ല്‍ നിന്നും 222 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 112 ഉം. 16 എംഎല്‍എമാരുടെ രാജിക്കാര്യത്തിലാണ് സ്പീക്കര്‍ ഇനി തീരുമാനം എടുക്കേണ്ടതായിട്ടുള്ളത്.

പിന്തുണ 92
രാജി സ്വീകരിച്ച 6 പേരുടേയും ശേഷിക്കുന്ന 16 ഉം ഒഴിച്ച് നിര്‍ത്തിയാല്‍ മാധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 92 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉള്ളത്. മറുവശത്ത് ബിജെപിക്ക് ആകട്ടെ 107 ഉം. അപ്പോഴും വിശ്വാസ വോട്ടെടുപ്പ് ജയിക്കാനുള്ള അംഗബലം സര്‍ക്കാറിന് ഉണ്ടെന്നാണ് മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതൃത്വവും അഭിപ്രായപ്പെടുന്നത്.
കൈ ഉയര്‍ത്തി വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഗവര്‍ണര്‍ ഞായറാഴ്ച രാത്രി കമല്‍നാഥിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കാത്തിരുന്ന് കാണാം
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായി ജയ്സ്വാള്‍ പറഞ്ഞത്. ഇന്നലെ കമല്‍നാഥ് വിളിച്ചു ചേര്‍ത്ത ക്യാമ്പിനറ്റ് യോഗത്തിന് ശേഷം വാര്‍ത്താ ഏജന്‍ന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലം ഞങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും ജയ്സ്വാള്‍ പറഞ്ഞു.

ഹരീഷ് റാവത്തും
കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് റാവത്തും നിയമസഭയിൽ കമൽനാഥ് നയിക്കുന്ന സർക്കാർ വിശ്വാസം വോട്ടെടുപ്പ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് ബിജെപി അസ്വസ്ഥനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "ഞങ്ങൾ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്, അത് വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളല്ല ബിജെപിയാണ് പരിഭ്രാന്തര്‍,"- റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.












Click it and Unblock the Notifications