സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി; ശിഷ്യന്റെ ഫോണ്‍ പിടിച്ചെടുത്തു, നാടകീയ രംഗങ്ങള്‍
ചെന്നൈ: സ്വാമി നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ബുധനാഴ്ച കോടതിയില്‍ സ്വാമിയെ ഹാജരാക്കണമെന്ന് പോലീസിനോടാണ് ജസ്റ്റിസ് ആര്‍ മഹാദേവന്‍ ആവശ്യപ്പെട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതിയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ പാലിക്കാത്തതുമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
നിത്യാനന്ദ എല്ലാവര്‍ക്കും മുകളില്ല. നിയമമാണ് കോടതിയില്‍ പരമപ്രധാനമായിട്ടുള്ളതെന്നും കോടതി അരിശത്തോടെ പറഞ്ഞു. രജിസ്ട്രാറില്‍ നിന്ന് വാറണ്ട് കൈപ്പറ്റി നിത്യാനന്ദയെ അറസ്റ്റ് ചെയ്യാനും കോടതിയിലുണ്ടായിരുന്ന പോലീസുകാരോട്് ജസ്റ്റിസ് മഹാദേവന്‍ നിര്‍ദേശിച്ചു.
അതേസമയം, കോടതി നടപടികള്‍ സംബന്ധിച്ച് നിത്യാനന്ദയ്ക്ക് സന്ദേശങ്ങള്‍ അയച്ചുവെന്ന് സംശയിക്കുന്ന അദ്ദേഹത്തിന്റെ അനുയായിയുടെ മൊബൈല്‍ ഫോണ്‍ കോടതി പിടിച്ചുവാങ്ങി. കോടതി നടപടികള്‍ ശേഖരിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് അനുമതി തന്നത് എന്ന് അനുയായിയോട് കോടതി ചോദച്ചു. ഇത് കളിസ്ഥലമല്ല. ആര്‍ക്കാണ് നിങ്ങള്‍ കോടതി നടപടികള്‍ വിശദീകരിച്ച് സന്ദേശമയച്ചത്. നിങ്ങളുടെ ആശ്രമം സംബന്ധിച്ച് നൂറ് കണക്കിന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് മഹാദേവന്‍ പറഞ്ഞു.
കോടതി നിര്‍ദേശം ലഭിക്കുംവരെ മൊബൈല്‍ ഫോണ്‍ കൈമാറരുതെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി. മധുര സ്വദേശി എം ജഗഥാല പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയില്‍ ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയത്. മധുരയിലെ പുരാതന ആശ്രമം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യമാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. മധുരയിലെ ആശ്രമത്തിന്റെ കാര്യത്തില്‍ നിത്യാനന്ദ ഇടപെടുന്നത് തടയണമെന്നും ജഗഥാലപ്രതാപന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിത്യാനന്ദ മധുര ആശ്രമത്തില്‍ ഇടപെടരുതെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് നിത്യാനന്ദ പാലിച്ചില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. നിലപാടുകള്‍ വിശദീകരിച്ച് നിത്യാനന്ദ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യാജമായ കാര്യങ്ങളാണ് പറയുന്നതെന്നും കോടതി കണ്ടെത്തി. സത്യവാങ് മൂലത്തിലെ കാര്യങ്ങള്‍ തെറ്റാണെന്നു സമ്മതിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിത്യാനന്ദയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതും പാലിച്ചില്ല. ഇതാണ് കോടതി ദേഷ്യപ്പെടാന്‍ കാരണം. നിത്യാനന്ദക്കെതിരേ ക്രമിനല്‍ കേസ് നടപടികള്‍ എടുക്കേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു.