കശാപ്പ് നിയന്ത്രണം: കേന്ദ്രത്തിന് തിരിച്ചടി, വിവാദ വിജ്ഞാപനത്തിന് സ്റ്റേ
ചെന്നൈ: രാജ്യത്ത് ഏറെ വിവാദമായ കശാപ്പുനിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവിറക്കിയത്. കശാപ്പിനായി കന്നുകാലികലെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവിനാണ് സ്റ്റേ ലഭിച്ചിട്ടുള്ളത്. നാല് ആഴ്ചത്തേയ്ക്കാണ് സ്റ്റേ.
ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവശ്യമാണെന്നും ഇതിൽ ഇടപെടാന്‍ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്ന് ആരാഞ്ഞ വിജ്ഞാപനം പുറത്തിറക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കശാപ്പ് നിയന്ത്രണത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സംസ്ഥാന കേന്ദ്രസർക്കാരുകൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
മെയ് 26നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വിജ‍്ഞാപനം പുറത്തിറക്കുന്നത്.