എതിരില്ലാതെ ജയിച്ച് കയറാൻ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ!
മുംബൈ: തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വങ്ങള്‍ക്ക് വിരാമമിട്ടാണ് സംസ്ഥാനത്ത് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
9 സീറ്റുകളിലേക്കാണ് മെയ് 21ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 5 സീറ്റുകളില്‍ കോണ്‍ഗ്രസ് അടങ്ങുന്ന സഖ്യം വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് നാല് സീറ്റുകളിലാണ് പ്രതീക്ഷ. അതേസമയം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ സിപിഎം അടക്കമുളള ചെറുകക്ഷികളുടെ സഹായം തേടാനാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന്റെ നീക്കം. വിശദാംശങ്ങളിങ്ങനെ...
താക്കറെയ്ക്ക് എളുപ്പം
മെയ് 27നകം മധ്യപ്രദേശിലെ രണ്ട് സഭകളിലൊന്നില്‍ അംഗമായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെയ്ക്ക് രാജി വെക്കേണ്ടതായി വരും. ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് താക്കറെയ്ക്ക് എളുപ്പത്തില്‍ കടന്ന് കൂടാനാകും. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാരണം എല്ലാ തിരഞ്ഞെടുപ്പുകളും മാറ്റി വെച്ചതാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കിയത്.
21ന് തിരഞ്ഞെടുപ്പ്
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നതായും ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശ്‌നത്തില്‍ ഉദ്ധവ് താക്കറെ ഇടപെടുത്തിയതോടെയാണ് ആശങ്കകള്‍ക്കെല്ലാം അവസാനമായത്. അതുവരെ ചെറുവിരലനക്കാതിരുന്ന ഗവര്‍ണര്‍ കോഷിയാരി തിരഞ്ഞെടുപ്പ് നടത്താന്‍ അഭ്യര്‍ത്ഥിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. സംസ്ഥാനത്ത് 21ന് തിരഞ്ഞെടുപ്പും പ്രഖ്യാപിക്കപ്പെട്ടു.
നിർണായകമായി ചെറുപാർട്ടികൾ
ഇനി ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 9 സീറ്റുകളില്‍ ഭൂരിപക്ഷവും സ്വന്തമാക്കാനുളള പോരാട്ടമാണ്. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും ചേരുന്ന മഹാ വികാസ് അഖാഡി ഒരു വശത്തും ബിജെപി മറുവശത്തും നില്‍ക്കുമ്പോള്‍ നിര്‍ണായക ശക്തികളായി ചില ചെറുപാര്‍ട്ടികളുമുണ്ട് കളത്തില്‍. 5 സീറ്റുകളില്‍ മഹാ സഖ്യം വിജയം ഉറപ്പിച്ചിരിക്കുകയാണ്.
4 സീറ്റ് പ്രതീക്ഷിച്ച് ബിജെപി
ഉദ്ധവ് താക്കറെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 4 സീറ്റുകളില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുമുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉളളത്. മഹാ വികാസ് അഖാഡിക്ക് 169 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ശിവസേനയ്ക്ക് 56ഉം എന്‍സിപിക്ക് 54ഉം കോണ്‍ഗ്രസിന് 44 എംഎല്‍എമാരുണ്ട്. മറ്റ് പാര്‍ട്ടികളിലെ 15 പേരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്.
ആറാമതൊരു സീറ്റ് കൂടി
പ്രതിപക്ഷത്ത് ബിജെപിയെ പിന്തുണച്ച് 8 സ്വതന്ത്രരാണുളളത്. സര്‍ക്കാരിനെയോ ബിജെപിയേയോ പിന്തുണയ്ക്കാത്ത 4 അംഗങ്ങള്‍ വേറെയുണ്ട്. വിജയം ഉറപ്പിച്ച 5 സീറ്റുകള്‍ കൂടാതെ ആറാമതൊരു സീറ്റില്‍ കൂടി വിജയം നേടാനുളള ശ്രമങ്ങളാണ് മഹാവികാസ് അഖാഡി സഖ്യം നടത്തുന്നത്. ചില സ്വതന്ത്രരുമായും സിപിഎം അടക്കമുളള ചെറുപാര്‍ട്ടികളുമായും നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
മെയ് 14 വരെ പത്രിക പിന്‍വലിക്കാം
സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ചെറുപാര്‍ട്ടികള്‍ തയ്യാറായാല്‍ ശിവസേനയ്ക്കും കോണ്‍ഗ്രസിനും എന്‍സിപിക്കും ഈരണ്ട് സീറ്റുകളില്‍ വീതം വിജയിക്കാനാവും. ഉദ്ധവ് താക്കറെയെ കൂടാതെ നീലം ഗോറെയെ കൂടി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാനാണ് ശിവസേന ആലോചിക്കുന്നത്. മെയ് 11നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മെയ് 14 വരെ പത്രിക പിന്‍വലിക്കാം.
സീറ്റിന് മത്സരം
കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേരാണ് മത്സരിക്കാനുളള അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രജ്‌നി പട്ടീല്‍, ഹുസൈന്‍ ദല്‍വായി, മാണിക് റാവു താക്കറെ, മുസാഫര്‍ ഹുസൈന്‍, ആരിഫ് നസീം ഖാന്‍ അടക്കമുളള നേതാക്കള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലെ രണ്ട് സീറ്റുകളില്‍ നോട്ടമിട്ടിരിക്കുന്നവരാണ്. മഹാവികാസ് അഖാഡി 5 സീറ്റുകളിലാണ് മത്സരിക്കുന്നത് എങ്കില്‍ നാല് സീറ്റുകളില്‍ വിജയം എളുപ്പമാണെന്നാണ് ബിജെപി വിലയിരുത്തല്‍.