രാജഭരണം ഇതിലും എത്രയോ ഭേദമായിരുന്നു, ബിജെപിക്കെതിരെ വാളെടുത്ത് ഗുലാം നബി ആസാദ്
ശ്രീനഗര്‍: കശ്മീര്‍ രാഷ്ട്രീയ നീക്കത്തിന് തുടക്കമിട്ട് ഗുലാം നബി ആസാദ്. ബിജെപിക്കെതിരെ അതിശക്തമായ പ്രചാരണത്തിനാണ് ആസാദ് തുടക്കമിട്ടിരിക്കുന്നത്. കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നാകെ താളം തെറ്റിയെന്ന് ആസാദ് പറഞ്ഞു. വാണിജ്യ മേഖലയാകെ തകര്‍ന്ന് തരിപ്പണമായിരികുകയാണ്. ജമ്മുവിലെയും കശ്മീരിലെയും വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വല്ലാതെ പിന്നോട്ട് പോയി. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കാണ് എടുത്തെറിയപ്പെടുന്നതെന്നും ഗുലാം നബി ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസില്‍ ഗുലാം നബിയുടെ വന്‍ പോരാട്ടമാണ് നടക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ബിജെപിക്കെതിരെയുള്ള ഈ തുറന്ന പോരാട്ടം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധവും ആസാദിനുണ്ട്. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം ഉറപ്പിക്കുന്നു. പക്ഷേ കോണ്‍ഗ്രസില്‍ സംസ്ഥാന അധ്യക്ഷ പദവി പിടിക്കാനുള്ള പോരാട്ടമാണ് ആസാദ് നടത്തുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ കൂട്ടരാജിയുമായി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കവും ഗുലാം നബിക്ക് പിന്നിലുണ്ട്. ഇന്ന് തനിക്ക് കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശമില്ല. എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ഗുലാം നബി പറയുന്നത്. അതിനര്‍ത്ഥം അദ്ദേഹം പാര്‍ട്ടി വിടുമെന്ന് തന്നെയാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പ്രവര്‍ത്തകരാണ് ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ചത്.
കശ്മീരില്‍ മഹാരാജാക്കന്മാരുടെ ഏകാധിപത്യ ഭരണമുണ്ടായിരുന്നു. ഇന്നത്തെ ഭരണത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു രാജാക്കന്‍മാരുടെ കാലത്തെ കശ്മീരിലെ ഭരണം. സംസ്ഥാനത്തിന്റെ സന്തുലിതാവസ്ഥയെ ഒന്നാകെ ബിജെപി തകര്‍ത്തുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.. ദര്‍ബാര്‍ കാലത്ത് സെക്രട്ടേറിയേറ്റും മറ്റ് ഓഫീസുകളും ശ്രീനഗറില്‍ ആറുമാസത്തോളം വേനല്‍ക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ബാക്കിയുള്ള ആറ് മാസം ജമ്മുവിലുമായി പ്രവര്‍ത്തിച്ചിരുന്നു. മഹാരാജ ഗുലാബ് സിംഗ് 1872ലാണ് ഇതിന് തുടക്കമിട്ടത്. ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇത് അവസാനിപ്പിച്ചത്. ജൂണ്‍ ഇരുപതിനാണ് ഇത്തരമൊരു രീതി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
ദര്‍ബാര്‍ മാറ്റത്തിനെ ഞാന്‍ എപ്പോഴും പിന്തുണച്ചിരുന്നു. മഹാരാജാക്കന്മാര്‍ മൂന്ന് കാര്യങ്ങളാണ് കശ്മീര്‍-ജമ്മു ജനതയ്ക്കായി നല്‍കിയത്. ഇത് ജനങ്ങളുടെ താല്‍പര്യം മുന്നില്‍ കണ്ടിട്ടുള്ളതായിരുന്നു. അതിലൊന്നായിരുന്നു ദര്‍ബാര്‍ മാറ്റം. മഹാരാജ ഹരിസിംഗ് ഭൂമിയുടെയും തൊഴിലിന്റെയും സംരക്ഷണം ഉറപ്പുനല്‍കിയിരുന്നു.അതും കശ്മീരില്‍ നിന്നോ ജമ്മുവില്‍ നിന്നോ അല്ലാത്തവര്‍ക്ക് പോലും അതിനുള്ള സംരക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കാണാന്‍ കഴിയുന്നത് സങ്കടകരമായ കാഴ്ച്ചയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഏകാധിപതിയെന്ന് വിളിച്ചിരുന്ന മഹാരാജാക്കന്മാര്‍ എത്രയോ ഭേദമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നത്തെ സര്‍ക്കാര്‍ അതിലും വലിയ ഏകാധിപതികളാണെന്നും ഗുലാം നബി പറഞ്ഞു.
കശ്മീരിലെ മഹാരാജാക്കന്മാരുടെ പ്രവര്‍ത്തികള്‍ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ജനങ്ങളുടെ എല്ലാ അവകാശവും ഈ സര്‍ക്കാര്‍ കവര്‍ന്നെടുത്തു. ദര്‍ബാര്‍ മാറ്റം. ഭൂമിയുടെയും തൊഴിലിന്റെയും സംരക്ഷണം, എല്ലാ കശ്മീരികളില്‍ നിന്ന് തട്ടിയെടുത്തെന്നും ഗുലാം നബി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ല. ജനങ്ങള്‍ ആകെ നിരാശയിലാണെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് പറയുന്നു. ഇവിടെ ഒരു ജോലിയും ഇല്ല. വ്യാപാരം നടക്കുന്നില്ല. വിലക്കയറ്റമാണെങ്കില്‍ അതിരൂക്ഷം. സാധനങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. വികസന പ്രവര്‍ത്തനങ്ങളാണെങ്കില്‍ അനങ്ങാതെ നില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് രോഷം വരാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നും ആസാദ് ചോദിച്ചു.
നഗരങ്ങളിലെ ജനങ്ങള്‍ സന്തോഷത്തിലാണെന്ന് ഞാന്‍ കരുതിയിരുന്നു. രഘുനാഥ് ബസാര്‍, സിറ്റി ചൗക്ക്, കനക് മാണ്ഡി, എന്നിവരെല്ലാം തകര്‍ന്നിരിക്കുകയാണ്. ഇവിടെയുള്ള ഓരോ കടകളും ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ നിരാശ എത്രത്തോളമാണെന്ന് മനസ്സിലായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ ജീവിതവും ബിസിനസും തകര്‍ന്ന അവസ്ഥയിലാണ്. ജമ്മു കശ്മീരിലെ സാഹചര്യം വളരെ മോശമാണ്. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നതെന്ന് ഗുലാം നബി പറയുന്നു. വിലക്കയറ്റം ഏറ്റവും രൂക്ഷമാണ്. വികസനമില്ലായ്മ കൂടിയായപ്പോള്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കൂടി. അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതില്‍ സന്തോഷമുണ്ട്. ജനങ്ങളുമായി ബന്ധമില്ലാതെ ഇരിക്കുകയായിരുന്നു രാഷ്ട്രീയക്കാര്‍. അത് മാറി കിട്ടിയെന്നും ഗുലാം നബി പറഞ്ഞു.












Click it and Unblock the Notifications