തോറ്റ പടനായകനായി അജിത് പവാർ! നാണം കെട്ട് എൻസിപിയിലേക്ക് മടക്കം, ഉദ്ധവ് താക്കറെയുടെ ഓഫർ
മുംബൈ: അര്‍ധരാത്രി നാടകങ്ങളും ചാണക്യ തന്ത്രങ്ങളും പാളി, ഒടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീണിരിക്കുകയാണ്. ദേവേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിയായ ബിജെപി സര്‍ക്കാരിന് വെറും നാല് ദിവസം മാത്രമായിരുന്നു ആയുസ്സ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദവി രാജി വെച്ചതിന് പിന്നാലെ ഫട്‌നാവിസും രാജി പ്രഖ്യാപിക്കുകയായിരുന്നു.
കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തിന് ഇത് വന്‍ രാഷ്ട്രീയ വിജയമാണ്. വിശ്വാസ വോട്ടെടുപ്പ് വേണ്ട എന്ന സാഹചര്യത്തില്‍ തുടര്‍നീക്കങ്ങളുമായി ത്രികക്ഷി സഖ്യം മുന്നോട്ട് തന്നെയാണ്. അജിത് പവാര്‍ മടങ്ങി എത്തും. മന്ത്രിസഭയില്‍ അജിത് പവാറിന് വേണ്ടി കസേരയും ഒരുങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയിലെ വഴിത്തിരിവുകൾ
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്ന മൂന്ന് രാഷ്ട്രീയ കക്ഷികള്‍ മഹാരാഷ്ട്രയില്‍ കൈ കോര്‍ത്തത്. മുഖ്യമന്ത്രി സ്ഥാനം പങ്ക് വെയ്ക്കില്ല എന്ന് ബിജെപി നിലപാട് എടുത്തതോടെ ശിവസേന എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് മറുപക്ഷത്ത് എത്തുകയായിരുന്നു.
കളി മാറ്റി ബിജെപി
ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരണത്തിന് മൂന്ന് കക്ഷികളും തമ്മില്‍ ധാരണയില്‍ എത്തുകയും ചെയ്തു. എന്നാല്‍ എന്‍സിപിയിലെ രണ്ടാമന്‍ അജിത് പവാറിനെ സ്വന്തം ക്യാമ്പിലെത്തിച്ച ബിജെപി കളിയുടെ ഗതിമാറ്റി. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര കണ്ടത്.
ചാണക്യ തന്ത്രം പാളി
അജിത് പവാറിനൊപ്പം എന്‍സിപിയിലെ വലിയൊരു വിഭാഗം എംഎല്‍എമാരും നില്‍ക്കുമെന്ന ബിജെപിയുടെ ധാരണ അപ്പാടെ തെറ്റിപ്പോയി. എന്ന് മാത്രമല്ല ശിവസേനയിലേയും കോണ്‍ഗ്രസിലേയും ഒരു എംഎല്‍എയെ പോലും മറുകണ്ടം ചാടിക്കാന്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് സാധിച്ചതുമില്ല.
വൻ രാഷ്ട്രീയ നേട്ടം
വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല എന്നുറപ്പായതോടെ ആദ്യം അജിത് പവാറും പിന്നാലെ ഫട്‌നാവിസും രാജി പ്രഖ്യാപിച്ചു. അധികാരം പിടിക്കാന്‍ വേണ്ടി നടത്തിയ കളികളില്‍ തോറ്റ് തൊപ്പിയിട്ടിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസിനേയും എന്‍സിപിയേയും ശിവസേനയേയും സംബന്ധിച്ചാകട്ടെ ഇതൊരു വന്‍ രാഷ്ട്രീയ വിജയവുമാണ്.
അജിത് പവാർ തിരിച്ചെത്തും
ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ച അജിത് പവാര്‍ ത്രികക്ഷി സഖ്യത്തിലേക്ക് തിരിച്ച് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് പവാറിന് തിരികെ എന്‍സിപിയിലേക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങി വരാമെന്ന് നേരത്തെ ജയന്ത് പാട്ടീല്‍ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അജിത് പവാറിനെ ശിവസേനയും സ്വാഗതം ചെയ്യുന്നു.
ശിവസേനയുടെ ഓഫർ
അജിത് പവാറിന് ത്രികക്ഷി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കാം എന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരിക്കുന്നത്. അജിത് ദാദ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഉദ്ധവ് താക്കറെ 5 വര്‍ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കുമെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചിരിക്കുന്നത്.
വഴിപിരിയാനുളള കാരണം
ശിവസേനയ്ക്ക് 5 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വിട്ട് കൊടുക്കുന്നതിനോട് അജിത് പവാറിന് യോജിപ്പുണ്ടായിരുന്നില്ല. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനും ഉദ്ധവ് താക്കറെ 5 വര്‍ഷം മുഖ്യമന്ത്രിയായി തുടരാനും ആയിരുന്നു ത്രികക്ഷി യോഗത്തിലെ തീരുമാനം. ബിജെപി പാളയത്തിലേക്ക് പോകാന്‍ അജിത് പവാറിനെ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് ഇതായിരുന്നു.
ഇനി പാർട്ടിയിൽ ദുർബലൻ
രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം എന്‍സിപിയും ശിവസേനയും പങ്കിടണം എന്നായിരുന്നു അജിത് പവാര്‍ അഭിപ്രായപ്പെട്ടത്. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും ഇല്ലാതെ നാണം കെട്ടാണ് അജിത് പവാര്‍ എന്‍സിപി ക്യാമ്പിലേക്ക് മടങ്ങി വരവിന് ഒരുങ്ങുന്നത്. ദുര്‍ബലനായി മടങ്ങി എത്തുന്ന അജിത് പവാറിന് എന്‍സിപിയില്‍ എന്താകും സ്ഥാനമെന്ന് കണ്ടറിയേണ്ടതുണ്ട്.